കടലാക്രമണം: ടെട്രാപോഡ് പരിഗണിക്കുന്നില്ല, പരീക്ഷിച്ചു പരാജയപ്പെട്ട 'ജിയോ ബാഗ്' വീണ്ടും തീരത്ത് കൊണ്ടിടാൻ നീക്കം
● വീണ്ടും കോടികൾ കടലിൽ തള്ളുന്ന പദ്ധതിയാണിത്.
● ശാസ്ത്രീയമായ ടെട്രാപോഡ് പദ്ധതി പരിഗണിക്കുന്നില്ല.
● മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകിയിരുന്നു.
● തീരദേശ സംരക്ഷണത്തിന് ശാസ്ത്രീയമായ പദ്ധതികൾ വേണം.
● പ്രദേശത്തെ വിവിധ കടപ്പുറങ്ങളിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ടു.
കാസർകോട്: (KasargodVartha) ഈ വർഷത്തെ കാലവർഷത്തിൽ രൂക്ഷമായ കടലാക്രമണം നേരിട്ട ജില്ലയാണ് കാസർകോട്. മുൻവർഷങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരുന്നു കടലാക്രമണമെങ്കിൽ, ഈ വർഷം 87.65 കിലോമീറ്റർ തീരമുള്ള ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തും രൂക്ഷമായ കടൽക്ഷോഭവും, വീടുകളും റോഡുകളും നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള നാശനഷ്ടങ്ങളുമുണ്ടായി.
മുൻവർഷങ്ങളിൽ ജില്ലയിൽ കരിങ്കല്ലുകൾ കൊണ്ടും ജിയോ ബാഗ് കൊണ്ടും കടലാക്രമണത്തെ നേരിടാൻ സർക്കാർ നടപ്പാക്കിയ പദ്ധതികൾ പൂർണ്ണമായും പരാജയമായിരുന്നുവെന്ന് സമീപകാലത്തുണ്ടായ കടലാക്രമണങ്ങൾ തെളിയിക്കുന്നു. കരിങ്കല്ലുകൊണ്ടും ജിയോ ബാഗ് കൊണ്ടുമുള്ള കടൽഭിത്തികൾ കടലെടുത്ത കാഴ്ചയാണ് തീരത്ത് കാണാൻ സാധിച്ചത്.

കടലാക്രമണം ചെറുക്കുന്നതിന് വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞിട്ടുണ്ടെങ്കിലും, സർക്കാർ ഇപ്പോഴും ഉദ്ദേശിക്കുന്ന പദ്ധതി 'ജിയോ ബാഗ്' സംവിധാനം തന്നെയാണ്.
വീണ്ടും കോടികൾ കടലിൽ തള്ളാനുള്ള പദ്ധതിയാണിതെന്നും, ഇത് തീരസംരക്ഷണത്തിന് ഉതകുന്നില്ലെന്നുമാണ് തീരദേശവാസികളുടെ അഭിപ്രായം. ശാസ്ത്രീയമായ പദ്ധതികളെക്കുറിച്ച് നേരത്തേ തന്നെ തീരദേശവാസികളും സന്നദ്ധസംഘടനകളും സർക്കാരിന്റെ അദാലത്തുകളിൽ 'ടെട്രാപോഡ്' കടൽഭിത്തി പദ്ധതികൾ തീരത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നു.
ഇവ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് മറുപടിയും ലഭിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ഇപ്പോൾ വീണ്ടും സർക്കാർ 'ജിയോ ബാഗ്' പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഈ കാലവർഷത്തിലെ കടലാക്രമണത്തിൽ ജില്ലയിലെ തീരമേഖലകളായ മഞ്ചേശ്വരം കണ്വതീർഥ, ഉപ്പളയിലെ മുസോടി, ഹനുമാൻ നഗർ, അയില കടപ്പുറം, മണിമുണ്ട കടപ്പുറം, കുമ്പള കോയിപ്പാടി, പെറുവാട് കടപ്പുറം, മൊഗ്രാൽ നാങ്കി കടപ്പുറം, ചൗക്കി കാവുകോളി, ചേരങ്കൈ കടപ്പുറം, കീഴൂർ കടപ്പുറം, ചെമ്പരിക്ക, ജമ്മാ കടപ്പുറം, ഉദുമ, കോട്ടിക്കുളം, തൃക്കണ്ണാട്, അജാനൂർ, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് നേരിട്ടത്.

ഇവിടങ്ങളിലൊക്കെ നേരത്തേ സ്ഥാപിച്ച കരിങ്കല്ലുകൊണ്ടും ജിയോ ബാഗ് കൊണ്ടുമുള്ള കടൽഭിത്തികളൊക്കെ കടലെടുക്കുന്ന കാഴ്ചയാണ് കണ്ടത്. വീണ്ടും സർക്കാർ ജിയോ ബാഗിന് പിന്നാലെ പോകുന്നതാണ് തീരദേശവാസികൾ ചോദ്യം ചെയ്യുന്നത്.
തീരദേശ സംരക്ഷണ പദ്ധതിയുടെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പദ്ധതികൾക്ക് പകരം ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇതിനായാണ് 'ടെട്രാപോഡ്' കടൽഭിത്തി എന്ന ആശയം ഇവർ മുന്നോട്ടുവയ്ക്കുന്നതും.
തീരദേശ സംരക്ഷണത്തിനുള്ള ഈ സർക്കാർ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.
Article Summary: Coastal residents protest government's plan to reuse failed geo bag method for coastal protection in Kasaragod.
#Kasaragod #CoastalErosion #GeoBag #Tetrapod #KeralaFloods #CoastalProtection






