സൈക്കിൾ യാത്ര ബാക്കിയാക്കി മിദ്‌ലാജ് വിടവാങ്ങി; പോയത് എട്ട് കൂട്ടുകാർക്കൊപ്പം സെൽഫിയെടുക്കാൻ, സംഭവിച്ചത് ദുരന്തം
● മധുവാഹിനി പുഴയുടെ കൈവഴിയായ പാടി തോട്ടിലാണ് ദുരന്തം.
● നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
● മൃതദേഹം താൽക്കാലിക തടയണയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി.
● മിദ്‌ലാജിൻ്റെ മരണം ഗ്രാമത്തിന് താങ്ങാനാവാത്ത ദുരന്തമായി.
● രണ്ട് വർഷം മുൻപ് പിതാവിനെ നഷ്ടപ്പെട്ട കുട്ടിയാണ് മിദ്‌ലാജ്.
● പള്ളിയിൽ കൃത്യമായി പ്രാർത്ഥനയ്ക്ക് എത്തിയതിന് സമ്മാനം കിട്ടി.
കാസർകോട്: (KasargodVartha) കൂട്ടുകാരോടൊപ്പം ചിരികളോടെ സെൽഫി എടുക്കാൻ തോട്ടിലിറങ്ങിയ 12 വയസ്സുകാരൻ മിദ്‌ലാജ് നിമിഷനേരം കൊണ്ടാണ് ഒഴുക്കിൽപ്പെട്ടത്. കാസർകോട് നാൽത്തടുക്ക ബെള്ളൂരടുക്കത്തെ പരേതനായ ഹസൈനാർ - സമീറ ദമ്പതികളുടെ മകനായ മിദ്‌ലാജ് ആലമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
വൈകുന്നേരം അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. മഴ കാരണം നിറഞ്ഞൊഴുകുന്ന മധുവാഹിനി പുഴയുടെ കൈവഴിയായ പാടിത്തോടിന് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതിനിടെയാണ് മിദ്‌ലാജ് കാൽവഴുതി ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എട്ട് കൂട്ടുകാരുടെയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വൈകുന്നേരം ആറരയോടെ ആലമ്പാടിയിലെ താൽക്കാലിക തടയണയിൽ കുടുങ്ങിയ നിലയിലാണ് മിദ്‌ലാജിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ട് വർഷം മുൻപ് പിതാവിനെ നഷ്ടപ്പെട്ട ഈ കുടുംബത്തിന് മിദ്‌ലാജിന്റെ വിയോഗം തീരാവേദനയായി. ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദുരന്തമാണിത്. സാബിത്ത്, ബാസിത്ത്, ബാസിൽ, ഷഹല എന്നിവരാണ് മിദ്‌ലാജിന്റെ സഹോദരങ്ങൾ.
മിദ്‌ലാജിന് ഏറെ ഇഷ്ടപ്പെട്ട ഒരു സൈക്കിൾ പള്ളിയിൽ നിന്നും സമ്മാനമായി ലഭിച്ചിരുന്നു. പള്ളിയിൽ കൃത്യമായി പ്രാർത്ഥനയ്ക്ക് എത്തിയതിനാണ് പള്ളിക്കമ്മറ്റി മിദ്‌ലാജിന് സൈക്കിൾ സമ്മാനിച്ചത്. ഈ സൈക്കിളിലാണ് മിദ്‌ലാജ് എല്ലാ ദിവസവും സ്കൂളിൽ പോയിക്കൊണ്ടിരുന്നത്.
Article Summary: A 12-year-old boy drowned while taking a selfie in a river in Kasaragod.
#Kasaragod, #Drowning, #Kerala, #Tragedy, #StudentDeath, #Midlaj






