Fare Hike | കർണാടക ആർടിസിയുടെ 15 ശതമാനം ടികറ്റ് നിരക്ക് വർധനവ് കാസർകോട് - മംഗ്ളുറു റൂട്ടിലും ബാധകം; അതിന്റെ ഗുണഫലം കേരളത്തിന്റെ ബസിൽ യാത്രക്കാർക്ക് ലഭിക്കില്ല; കാരണമുണ്ട്!
![Karnataka RTC Ticket Fare Hike Affects Kasaragod-Mangalore Passengers](https://www.kasargodvartha.com/static/c1e/client/114096/uploaded/a81500e6b8025a7fd39f24b537e050bf.webp?width=823&height=463&resizemode=4)
● കാസർകോട് - മംഗ്ളുറു റൂട്ടിലെ യാത്രക്കാരെ ബാധിക്കും.
● കേരള ആർടിസി ബസുകളിലും സമാന നിരക്ക് ഈടാക്കും.
● വിദ്യാർത്ഥികളെ അടക്കം ഒരുപോലെ ബാധിക്കുന്ന ഒരു തീരുമാനമാണിത്.
കാസർകോട്: (KasargodVartha) കർണാടക ആർടിസി ബസുകളിൽ 15 ശതമാനം ടികറ്റ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം കാസർകോട്-മംഗ്ളുറു റൂട്ടിലെ യാത്രക്കാരെയും പ്രതികൂലമായി ബാധിക്കും. കർണാടകയിൽ ട്രാൻസ്പോർട് കോർപറേഷൻ ബസുകളിൽ നിരക്ക് വർധിപ്പിച്ചത് കാസർകോട് - മംഗ്ളുറു റൂട്ടിലും ബാധകമാകുമെന്ന് കർണാടക ആർടിസി മംഗ്ളുറു ഡിവിഷൻ അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
മംഗ്ളുറു മുതൽ തലപ്പാടി വരെ വർധിപ്പിച്ച പുതിയ നിരക്കും തലപ്പാടി മുതൽ കാസർകോട് വരെ നേരത്തെയുള്ള നിരക്കുമാണ് ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്‌ച മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുമെന്ന് നിയമ-പാർലമെൻ്ററികാര്യ മന്ത്രി എച് കെ പാട്ടീൽ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയുള്ളൂവെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചു.
കർണാടക ആർടിസി നിരക്ക് വർധിപ്പിക്കുമ്പോൾ, അതിന്റെ ഗുണഫലം കേരള ആർടിസി ബസുകളിലെ യാത്രക്കാർക്ക് ലഭിക്കില്ല. അന്തർസംസ്ഥാന ബസ് സർവീസ് നിയമപ്രകാരം ഏകീകൃത നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും അതിനാൽ കർണാടക ബസുകൾ ഈടാക്കുന്ന അതേ നിരക്ക് തന്നെയായിരിക്കും കേരള ആർടിസി ബസുകളിലും ഈടാക്കുകയെന്നും കാസർകോട് ഡിപോ അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
വ്യാഴാഴ്ച ചേർന്ന കർണാടക മന്ത്രിസഭായോഗമാണ് നിരക്കുവർധനയിൽ തീരുമാനമെടുത്തത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ (കെകെആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) എന്നീ നാല് കോർപറേഷനുകളിലെ ബസുകളിലും ഈ വർധനവ് ബാധകമാകും.
നിരക്ക് വർധിപ്പിക്കുന്നതിലൂടെ പ്രതിമാസം 74.85 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സർകാർ കണക്കുകൂട്ടുന്നത്. ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ശമ്പള വർധന നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ കർണാടക ആർടിസി ജീവനക്കാർ ഉന്നയിച്ചിരുന്നു. ഡിസംബർ 31 മുതൽ പ്രഖ്യാപിച്ച സമരം മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർകാർ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
ഈ തീരുമാനം സാധാരണക്കാരന്റെ പോകറ്റിന് ആഘാതമാകും. നിലവിൽ കാസർകോട് നിന്ന് പഠനം, ചികിത്സ, ജോലി, വ്യാപാരം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കായി ധാരാളം പേർ മംഗ്ളൂറിലേക്ക് യാത്ര ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളാണ് ഇതിൽ ഏറെയും. നിരക്ക് വർധനവ് ഇവരുടെ യാത്രാ ചെലവ് ഗണ്യമായി വർദ്ധിപ്പിക്കും. ഇത് സാധാരണക്കാരായ യാത്രക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും.
#KarnatakaRTC #FareHike #Kasaragod #Mangalore #BusFare #Commuters