city-gold-ad-for-blogger

ജീവനക്കാരന്റെ പരിചയക്കുറവ്; കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന്‍ 'പാളം' തെറ്റി

പാലക്കുന്ന്: (www.kasargodvartha.com 07.06.2014) നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നും പി.കരുണാകരന്‍ എം.പി.യുടെ ശ്രമഫലമായും കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനില്‍ ആരംഭിച്ച റിസര്‍വേഷന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അധികൃതരുടെ പിടിപ്പുകേട് മൂലം 'പാളം' തെറ്റിയതായി ആക്ഷേപം. ഉപഭോക്താക്കള്‍ ടിക്കറ്റുകള്‍ യഥാസമയം ബുക്ക് ചെയ്യാനാകാതെ മറ്റു റെയില്‍വെ സ്‌റ്റേഷനുകളെ ആശ്രയിക്കാനും തുടങ്ങി. ഇതോടെ രണ്ടുമാസം മുമ്പ് ആരംഭിച്ച റിസര്‍വേഷന്‍ കൗണ്ടര്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയിലെത്തുകയും റിസര്‍വേഷന്‍ കൗണ്ടര്‍ തന്നെ ഇല്ലാതാകുന്ന സ്ഥിതി സംജാതമായതായും പരാതി ഉയര്‍ന്നു.

റിസര്‍വേഷന്‍ കൗണ്ടറില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതും പുതുതായി നിയമിച്ച ജീവനക്കാരന് മതിയായ പരിശീലനം നല്‍കാത്തതുമാണ് റിസര്‍വേഷന്‍ സംവിധാനം അവതാളത്തിലാകാന്‍ കാരണമായത്.

റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്ന പരിചയ സമ്പന്നനായ ജീവനക്കാരനെ മാറ്റി പകരം ഒരു റിട്ടയേര്‍ഡ് ആര്‍.പി.എഫ് ജവാനെ ആ സ്ഥാനത്ത് അവരോധിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആര്‍.പി.എഫ് ജവാന് കമ്പ്യൂട്ടര്‍ പരിജ്ഞാനമോ, റിസര്‍വേഷനെ കുറിച്ച് മതിയായ അറിവോ, മുന്‍പരിചയമോ ഇല്ലാത്തതിനാല്‍ ആവശ്യക്കാര്‍ക്ക് വേഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. ഇതുമൂലം കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെടുകയും പലരും കാത്തുനിന്ന് മടുത്ത് തിരിച്ച് പോകുകയും മറ്റ് സ്‌റ്റേഷനുകളെ ആശ്രയിക്കുകയുമാണ് പതിവെന്നും പറയുന്നു.

ചിലര്‍ക്ക് യഥാസമയം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ യാത്ര മുടങ്ങിപ്പോയ സംഭവം തന്നെ ഉണ്ടായതായും പരാതിയുണ്ട്. എന്നാല്‍ പുതുതായി നിയമിച്ച ജീവനക്കാരന്റെ പരിചയക്കുറവ് മൂലമുള്ള ചെറിയ പ്രയാസമല്ലാതെ മറ്റൊരു പ്രശ്‌നവും കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനില്‍ ഇല്ലെന്നാണ് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറയുന്നത്. ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചതായും ദിവസേന ശരാശരി 30 ഓളം റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഇവിടെനിന്ന് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. മുംബൈയിലേക്കും മറ്റുമുള്ള തത്കാല്‍ ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് നല്‍കുന്നതില്‍ ഉണ്ടായിരുന്ന പ്രയാസവും ഇപ്പോള്‍ നീങ്ങിയതായും സ്‌റ്റേഷന്‍ മാസ്റ്റര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നിശ്ചിത ടിക്കറ്റുകള്‍ കോട്ടിക്കുളത്തുനിന്ന് നല്‍കാന്‍ കഴിയാതെ വരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇടപാടുകാര്‍ പരമാവധി സ്‌റ്റേഷനെ പ്രയോചനപ്പെടുത്തുകയാണ് അതിന്റെ പോംവഴി. വരുമാനം കുറവാണെന്ന കാരണത്താല്‍ കോട്ടിക്കുളം റെയിവേ സ്‌റ്റേഷനെ തരംതാഴ്താനും പല ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പ് ഒഴിവാക്കാനും നേരത്തെ നീക്കമുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പിനെ തുടര്‍ന്നാണ് അന്ന് ആ നീക്കം ഒഴിവായത്. കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയിലെ പ്രധാന സ്റ്റേഷനായ കോട്ടിക്കുളത്തെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്നു.

ഇവിടെ റിസര്‍വേഷന്‍ കൗണ്ടര്‍ നഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ക്ക് കാസര്‍കോടിനെയോ, കാഞ്ഞങ്ങാടിനെയോ ആശ്രയിക്കേണ്ടിവരും. അങ്ങനെയാണെങ്കില്‍ കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന്റെ വളര്‍ച്ച താഴോട്ടാവുമെന്ന ആശങ്കയും നാട്ടുകാര്‍ക്കിടയിലുണ്ട്.

ജീവനക്കാരന്റെ പരിചയക്കുറവ്; കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന്‍ 'പാളം' തെറ്റി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Palakunnu, Railway station, Railway, Railway-season-ticket, Kottikulam, Worker, P.Karunakaran-MP, Issues raised: Ticket reservation in Kottikulam.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia