city-gold-ad-for-blogger

കാസര്‍കോട്ട് ഐ എന്‍ എല്ലിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി; തീരുമാനം 2 ദിവസത്തിനകം; പരിഗണനയിലുള്ളത് 3 പേര്‍

കാസര്‍കോട്: (www.kasargodvartha.com 31/03/2016) കാസര്‍കോട് സീറ്റില്‍ ഐ എന്‍ എല്ലിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. ഇതുസംബന്ധിച്ചുള്ള തീരുമാനം ജില്ലാ കമ്മിറ്റി യോഗംചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്ന് പ്രമുഖ നാഷണല്‍ ലീഗ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഐ എം സി സി നേതാവ് എം എ ലത്തീഫ്, ഐ എന്‍ എല്‍ സംസ്ഥാന നേതാവ് കെ എസ് ഫക്രുദ്ദീന്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവരുടെ പേരുകളാണ് പരിഗണനയില്ലുള്ളത്.

ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ മത്സരിച്ചതിനാലും ഇത്തവണ മണ്ഡലം ഐ എന്‍ എല്ലിന് ആവശ്യമില്ലെന്ന് മുന്‍കൂട്ടി അറിയിച്ചതിനാലും മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുന്നത് വോട്ടര്‍മാരുടെ അപ്രീതിക്കിടയാക്കുമെന്നാണ് അസീസ് കടപ്പുറം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തിയതായാണ് അറിയുന്നത്. മുന്‍ ഐ എന്‍ എല്‍ നേതാവായ പി ബി അഹ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഐ എന്‍ എല്ലിലെ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടത്.

എന്നാല്‍ സി പി എമ്മിലെ പ്രാദേശിക നേതൃത്വങ്ങളും ഐ എന്‍ എല്‍ സംസ്ഥാന നേതൃത്വവും ഇതിന് വേണ്ടെത്ര പിന്തുണ നല്‍കാതിരുന്നതോടെ മത്സരിക്കാനുള്ള ആഗ്രഹത്തില്‍നിന്നും പി ബി അഹ്മദ് പിന്മാറിയതായാണ് അറിയുന്നത്. ഇതോടെ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഐ എന്‍ എല്ലില്‍ തികഞ്ഞ ആശയകുഴപ്പം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞതവണ മുസ്ലിം വിഭാഗത്തില്‍നിന്നും 10 ശതമാനം വോട്ടുപോലും ഐ എന്‍ എല്ലിന് ലഭിച്ചില്ലെന്നും ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകളാണ് ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ ലഭിച്ചതെന്നുമാണ് നേതാക്കള്‍ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപില്‍ സ്ഥാനാര്‍ത്ഥിയുടെകൂടെ നടക്കാന്‍പോലും പ്രവര്‍ത്തകരും നേതാക്കളും ഇല്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്. ഐ എന്‍ എല്ലിന് ശക്തമായ സംഘടനാ സംവിധാനം രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തില്‍നിന്ന് 35 ശതമാനം വോട്ടെങ്കിലും ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. സി പി എമ്മിന്റെ മുഴുവന്‍ വോട്ടുകളും ലഭിക്കുകയും ദളിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ട്കൂടി കിട്ടുകയും ചെയ്താല്‍ വിജയ സാധ്യതയോട് അടുത്തെത്താന്‍ കഴിയുമെന്നാണ് ഐ എന്‍ എല്‍ നേതൃത്വം വിലയിരുത്തുന്നത്.

ബി ജെ പി ശക്തനായ സ്ഥാനാര്‍ത്ഥിയെതന്നെ നിര്‍ത്തിയതിനാല്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി കൂടുതല്‍വോട്ട് നേടുന്നത് ബി ജെ പിക്ക് വിജയസാധ്യത ഉണ്ടാക്കുമെന്ന വിലയിരുത്തലും നേതൃത്വം പ്രകടിപ്പിക്കുന്നു. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി ശക്തമായ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ത്രികോണ മത്സരം ശക്തമായാല്‍ വിജയം പ്രവചനാതീതമാകും.
കാസര്‍കോട്ട് ഐ എന്‍ എല്ലിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി; തീരുമാനം 2 ദിവസത്തിനകം; പരിഗണനയിലുള്ളത് 3 പേര്‍

Keywords: Kasaragod, INL, Election 2016, MA Latheef, KS Fakrudeen, Moideen Kunhi Kalanad, India National League

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia