city-gold-ad-for-blogger

ഹംസ വധക്കേസ് പ്രതി പാകിസ്താന്‍ അബ്ദുര്‍ റഹ് മാനെ 26 വര്‍ഷത്തിന് ശേഷം ദുബൈയില്‍ കണ്ടെത്തി

ദുബൈ: (www.kasargodvartha.com 09/08/2015) കാസര്‍കോട്ടെ പ്രമാദമായ ഷഹനാസ് ഹംസ വധക്കേസിലെ ഒന്നാം പ്രതിയെ 26 വര്‍ഷത്തിന് ശേഷം ദുബൈയില്‍ കണ്ടെത്തി. കാസര്‍കോട് തളങ്കര സ്വദേശി പാകിസ്താന്‍ അബ്ദുര്‍ റഹ് മാനെയാണ് ദുബൈയില്‍ വെച്ച് കൊല്ലപ്പെട്ട ഹംസയുടെ മകന്‍ തിരിച്ചറിഞ്ഞത്.

അതേസമയം താന്‍ കേസില്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് അബ്ദുര്‍ റഹ് മാന്‍ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രതിനിധികളോട് പറഞ്ഞത്. (www.kasargodvartha.com)

1989 മാര്‍ച്ച് 29നാണ് ബേക്കല്‍ മൗവ്വലിലെ ഷഹനാസ് ഹംസ എന്ന ഹംസയെ
 വെടിവച്ചുകൊന്നത്. കള്ളക്കടത്തുസംഘങ്ങള്‍ തമ്മിലുളള പകപോക്കലാണ് ഹംസയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം കൈമാറിയ ഹംസയ്ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയിരുന്നു. ഇക്കാര്യമറിഞ്ഞ പ്രതികള്‍ ഹംസയെ മംഗളൂരു മുതല്‍ കാസര്‍കോട് വരെ പിന്തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. ഹംസയെ 11 പേര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് വാഹനം വളഞ്ഞു വെടിവെച്ചു കൊല്ലുകയായിരുന്നു. (www. kasargodvartha.com)

ഹംസ വധക്കേസില്‍ ഇതുവരെയായി ഒമ്പത് പ്രതികളെ ശിക്ഷിച്ചു കഴിഞ്ഞു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് കേസ് ഒടുവില്‍ സിബിഐ ഏറ്റെടുത്തുവെങ്കിലും പ്രധാന പ്രതിയായ അബ്ദുര്‍ റഹ് മാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കേസിന്റെ തുടക്കത്തില്‍ തന്നെ ക്രൈംബ്രാഞ്ചിന് പ്രതികളെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അബ്ദുര്‍ റഹ് മാന്‍ ഉള്‍പെടെയുള്ളവര്‍ വിദേശത്തായിരുന്നതിനാലും മറ്റുമാണ് കേസ് സിബിഐക്ക് കൈമാറുന്നത്. അധോലോക സംഘാംഗങ്ങളായിരുന്നു കൊലനടത്തിയതെന്നും പോലീസ് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ കീരി അബ്ദുല്ലയെ 2012ല്‍ കാസര്‍കോട്ട് നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഹൃദ്രോഗത്തെ തുടര്‍ന്ന് ഇയാള്‍ പിന്നീട് മരിച്ചു. ആറാം പ്രതിയായ എ.സി അബ്ദുല്ലയെ തെളിവുകളുടെ അഭാവത്തില്‍ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു.


ഹംസ വധിച്ചതിന് പിന്നില്‍

1989 ഫെബ്രുവരി 12ന് കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നു രണ്ട് കാറുകളിലായി കടത്തുകയായിരുന്ന 370 കിലോ വരുന്ന 1,600 സ്വര്‍ണ ബിസ്‌കറ്റുകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയതോടെയാണു സംഭവങ്ങളുടെ തുടക്കം. പാക്കിസ്താന്‍ അബ്ദുര്‍ റഹ് മാന്‍ മുംബൈയിലേക്കു കടത്തുന്നതിനു വേണ്ടി ഏല്‍പ്പിച്ച സ്വര്‍ണമായിരുന്നു ഇത്. ഹംസയും കേസിലെ സാക്ഷിയായിരുന്ന അബൂബക്കറുമാണ് സ്വര്‍ണം കടത്താനായി ഇടനിലക്കാരായി നിന്നത്.

ഹംസ ഒറ്റിക്കൊടുത്തത് മൂലമാണ് റവന്യു ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടിയതെന്ന നിഗമനത്തിലെത്തിയ അബ്ദുര്‍ റഹ് മാന്‍ ഹംസയെ വകവകരുത്തുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു. കന്നഡ സിനിമകളില്‍ വില്ലന്‍ വേഷം ചെയ്യുന്ന എം.എം അയ്യപ്പയെയാണ് ഹംസയെ വകവരുത്തുന്നതിനായി കേസിലെ രണ്ടാം പ്രതിയായ അബ്ദുല്ലയും 15 -ാം പ്രതി നജീബും ചേര്‍ന്ന് ആദ്യം കൊണ്ടുവന്നത്. ഒരാള്‍ 20 ലക്ഷം രൂപ തരാനുണ്ടെന്നും അതു വാങ്ങിത്തരണമെന്നുമാണ് അയ്യപ്പയോട് പറഞ്ഞിരുന്നത്. ഹംസയുടെ വീട്ടിലെത്തിയപ്പോള്‍ രണ്ടാം പ്രതി സ്‌റ്റെന്‍ഗണ്‍ നല്‍കി അയ്യപ്പയോടു ഹംസയെ വെടിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്‌റ്റെന്‍ ഗണിന്റെ പ്രവര്‍ത്തനം നന്നായി അറിയാമായിരുന്ന അയ്യപ്പ തോക്ക് മനഃപൂര്‍വം കേടുവരുത്തി പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ക്വട്ടേഷനില്‍ നിന്നു പിന്‍വാങ്ങി.

ഈ സംഭവത്തിന് ശേഷം കാസര്‍കോട് നിന്നു രണ്ടാം പ്രതി അബ്ദുല്ലയ്ക്കും ആറാം പ്രതി എ.സി അബ്ദുല്ലയ്ക്കുമൊപ്പം പാക്കിസ്താന്‍ അബ്ദുര്‍ റഹ് മാന്‍ മുംബൈയിലേക്കു കടന്നു. ഇതിന് ശേഷമാണ് കൊല നടത്താനായി മുംബൈ അധോലോകത്തു നിന്ന് ആളെ ഇറക്കിയത്. ഇതിന് വ്യക്തമായ ആസൂത്രണവും പ്രതികള്‍ നടത്തിയിരുന്നു. മുംബൈയില്‍ നിന്ന് ബിഎല്‍ഡി 1034 നമ്പര്‍ ഫിയറ്റ് കാര്‍ വാങ്ങി നമ്പര്‍പ്ലേറ്റ് മാറ്റി കെസിഎന്‍ 5531 എന്ന വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചു. മുംബൈയില്‍ നിന്ന് ഡിആര്‍എക്‌സ് 1143 നമ്പര്‍ ജീപ്പും ഉപയോഗിച്ചു.

രണ്ടാം പ്രതി അബ്ദുല്ലയും മുംബൈ അധോലോകത്തുനിന്നുള്ള മൂന്നാം പ്രതി ഫിറോസുദ്ദീന്‍ ബഷീറുദ്ദീനും ഫിയറ്റ് കാറിലും നാലു മുതല്‍ എട്ടുവരെ പ്രതികളായ ശങ്കര്‍ അപ്പാസാവന്ത്, നന്ദകുമാര്‍ ഗോപിനാഥ് ബാങ്കര്‍, എ.സി. അബ്ദുല്ല, കെ.എ. മുഹമ്മദ് ഷാഫി, തോപ്പില്‍ വളപ്പില്‍ മുഹമ്മദ് കുഞ്ഞ് എന്നിവര്‍ ജീപ്പിലുമായി 1989 ഏപ്രില്‍ 29നു ഹംസയെ കൊലപ്പെടുത്താനായെത്തി. സംഭവ ദിവസം വൈകുന്നേരത്തോടെ മംഗളൂരുവില്‍ നിന്നും ഹംസ കാഞ്ഞങ്ങാട്ടേക്കു പുറപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ക്ക് വിവരം ലഭിച്ചു.

ഹംസയെ ദീര്‍ഘ നേരം പിന്തുടര്‍ന്നു. പൊയ്‌നാച്ചിയില്‍ വെച്ച് ദേശീയപാതയില്‍ ഹംസയുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ജീപ്പ്  കുറുകെ നിര്‍ത്തി. ഇതിന് പിന്നിലായി അബ്ദുല്ലയും എത്തി. മൂന്നും നാലും അഞ്ചും പ്രതികള്‍ ചേര്‍ന്ന് ഹംസയുടെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഒമ്പത് വെടിയുണ്ടയോളം ഏറ്റ ഹംസ തല്‍ക്ഷണം മരിച്ചു.

ഹംസ വധക്കേസ് പ്രതി പാകിസ്താന്‍ അബ്ദുര്‍ റഹ് മാനെ 26 വര്‍ഷത്തിന് ശേഷം ദുബൈയില്‍ കണ്ടെത്തി


Courtesy: Media one TV

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia