പ്രവാസി വ്യവസായി ഗഫൂര്‍ ഹാജിയുടെ മരണം: മന്ത്രവാദിനിക്കും സഹായിയായ യുവതിക്കും ജാമ്യം; ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

● നാലാം പ്രതിയായ ആഇശയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
● ഏഴാം പ്രതി സൈഫുദ്ദീൻ ബാദുഷയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
● കേസിലെ മറ്റ് രണ്ട് പ്രതികൾ ഗൾഫിലാണ്, റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
● 2023 ഏപ്രിൽ 14നാണ് ഗഫൂർ ഹാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
● സ്വർണ്ണത്തിനു വേണ്ടിയുള്ള കൊലപാതകമെന്നാണ് കുറ്റപത്രം പറയുന്നത്.
കാസര്‍കോട്: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസിൽ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
ടി എം ഉവൈസ് എന്ന ഉബൈസിൻ്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേ സമയം കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യയുമായ മന്ത്രവാദിനി കെ എച്ച് ശമീമ (32), കൂട്ടാളി മൂന്നാം പ്രതി പി എം അസ് നീഫ (36) എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കേസിലെ നാലാം പ്രതി ആഇശ (40) യ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഏഴാം പ്രതി സൈഫുദീന്‍ ബാദുശ (37) യുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ രണ്ട് പ്രതികള്‍ ഗള്‍ഫിലാണ്. ഇവര്‍ക്കായി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
2023 ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ഡി സി ആര്‍ ബി - ഡി വൈ എസ് പി, കെ ജെ ജോണ്‍സണാണ് കേസ് അന്വേഷിച്ച് കൊലപാതകക്കുറ്റം ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷക്കാലം ഉന്തിത്തള്ളി മുന്നോട്ട് പോയ ശേഷം പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി മാസങ്ങള്‍ക്കകമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണത്തിന് വേണ്ടിയാണ് ഗഫൂര്‍ ഹാജിയെ പ്രതികള്‍ ആഭിചാരക്രിയ ചെയ്തതിന് പിന്നാലെ തല ഭിത്തിയിലിടിച്ച് സമര്‍ത്ഥമായി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം.
ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
The Principal Sessions Court in Kasaragod rejected the bail plea of the prime accused in the expatriate businessman Gafoor Haji murder case. However, bail was granted to the second accused, a sorceress, and the third accused, her accomplice. The chargesheet suggests the murder was for gold after a ritual.
#GafoorHajiMurder, #Kasaragod, #BailGranted, #SorceryKilling, #KeralaCrime, #Justice