city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളപ്പിറവി ദിനത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പിലാകും; പുതിയ റേഷന്‍ കാര്‍ഡ് മാര്‍ച്ച് 15 നകം

കാസര്‍കോട്:  (www.kasargodvartha.com 25.10.2016) നവംബര്‍ ഒന്നു മുതല്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തില്‍ നടപ്പിലാകുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. ഇതോടൊപ്പം 2017 ഫെബ്രുവരി ഒന്നിനു ആരംഭിക്കുന്ന പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കും.

ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാകുന്നതോടെ നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വിധം എപിഎല്‍-ബിപിഎല്‍ വ്യത്യാസം കാലഹരണപ്പെടും. പുതുതായി വരാനിരിക്കുന്ന മുന്‍ഗണനാ പട്ടിക കഴിഞ്ഞ 20ന് പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതിപ്പെടാന്‍ ഒക്‌ടോബര്‍ 30 വരെ അവസരമുണ്ട്. മുന്‍ഗണന, ഇതരം എന്നിങ്ങനെ രണ്ട് തരം പട്ടിക പ്രകാരമായിരിക്കും ഇനി മുതല്‍ ഭക്ഷ്യ ധാന്യ വിതരണം നടപ്പിലാവുക.

ഒരു ഏക്കറില്‍ അധികം ഭുമി സ്വന്തമായി ഉള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കുടുതല്‍ വിസ്തീര്‍ണം ഉള്ള വീടുള്ളവര്‍, നാലു ചക്രവാഹനം സ്വന്തമായി ഉള്ളവര്‍. സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക് ജീവനക്കാര്‍, ആദായ നികുതിദായകര്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും മുന്‍ഗണനാപ്പട്ടികയില്‍ വന്നു പെടാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

നിലവില്‍ കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ 1.54 കോടിയോളം പേര്‍ മുന്‍ഗണനാ വിഭാഗത്തിലാണ്. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സൗജന്യ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിക്കും. വളരെ കണിശമായി നിശ്ചയിക്കപ്പെടുന്ന, അനധികൃതര്‍ കടന്നു വരാന്‍ ഇടവരാത്ത വിധമായിരിക്കും കരടു പട്ടിക തയ്യാറാക്കല്‍. ഇത് പിന്നീട് സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കും. അനര്‍ഹര്‍ പട്ടികയിലെ മുന്‍ഗണനാ വിഭാഗത്തില്‍ കടന്നു കൂടിയാല്‍ പട്ടിക പുന:പരിശേധിച്ച് ഗൗരവമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ സ്വയം പൂരിപ്പിച്ചു നല്‍കുന്ന ഫോറത്തിന്റെ അടിസ്ഥാനത്തിലാണ് കരടു പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതാത് റേഷന്‍ കടകള്‍, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, സപ്ലൈ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളിലും www.civilsupplieskerala.gov.in എന്ന സര്‍ക്കാര്‍ സൈറ്റില്‍ ചെന്നും പട്ടിക പരിശേധിക്കാം. പട്ടികയെ സമ്പന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും മേല്‍ സൂചിപ്പിച്ച ഓഫീസുകളില്‍ നിന്നു തന്നെ പരിഹരിച്ചു കിട്ടും.

റേഷനിംഗ് ഓഫീസര്‍ കണ്‍വീനറായും, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള വെരിഫിക്കേഷന്‍ കമ്മിറ്റി ചേര്‍ന്ന് നവംബര്‍ 15നു മുമ്പായി പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കണം. അതിനു ശേഷം ഏഴു ദിവസത്തിനകം ആവശ്യമുണ്ടെങ്കില്‍ അപ്പില്‍ സ്വീകരിക്കാന്‍ കലക്ടര്‍ ചെയര്‍മാനായുള്ള കമ്മറ്റിക്ക് അധികാരമുണ്ട്. നവംബര്‍ 30ന് മുമ്പായി അപ്പീലില്‍ തീര്‍പ്പാക്കണം. തുടര്‍ന്ന് ഡിസംബര്‍ 15ന് മുമ്പായി അന്തിമ പട്ടിക തയ്യാറാക്കും. 2017 ജനുവരി ഒന്നിനു മുമ്പായി അന്തിമ പട്ടിക ഗ്രാമസഭയില്‍ സമര്‍പ്പിച്ച് അംഗീകകാരം വാങ്ങണം.

റേഷന്‍ വിതരണത്തിലെ അഴിമതിയെ പൂര്‍ണമായും തുടച്ചു നീക്കാന്‍ ഇതുവഴി സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കും. റേഷന്‍ കടകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനും, ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനും പദ്ധതി ഉള്ളതായി മന്ത്രി തിലോത്തമന്‍ അറിയിച്ചു. എല്ലാവിധ അവശ്യ സാധനങ്ങളും റേഷന്‍ കട വഴി വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

പ്രതിഭാരാജന്‍


കേരളപ്പിറവി ദിനത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പിലാകും; പുതിയ റേഷന്‍ കാര്‍ഡ് മാര്‍ച്ച് 15 നകം

Keywords:  kasaragod, Food, Kerala, supply-officer, Ration Card, Prathibha-Rajan, Food Supply, Distribution, www.civilsupplieskerala.gov.in, Food safety bill will be passed on Keralappiravi Day 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia