Fire | നിധി കുഴിച്ചെടുക്കാനെത്തിയവരെ പിടികൂടിയതിന് പിന്നാലെ ആരിക്കാടി കോട്ടയിൽ തീപ്പിടുത്തം; ദുരൂഹതയെന്ന് പ്രദേശവാസികൾ

● ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപ്പിടുത്തമുണ്ടായത്
● കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്
● അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു
കുമ്പള: (KasargodVartha) നിധി കുഴിച്ചെടുക്കാനെത്തിയവരെ പിടികൂടിയതിന് പിന്നാലെ ആരിക്കാടി കോട്ടയിൽ തീപ്പിടുത്തം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കോട്ടയിൽ തീപ്പിടുത്തമുണ്ടായത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ ആണ് വിവരം പൊലീസിനെ അറിയിച്ചതെന്നാണ് സൂചന.
ഉപ്പളയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തേക്ക് കുതിച്ചെത്തി തീയണക്കാൻ ശ്രമിച്ചു വരുന്നു. വൈകീട്ട് ആറുമണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. അതേസമയം തെളിവ് നശിപ്പിക്കാനായി ബോധപൂർവം തീയിട്ടതാണെന്ന സംശയം പ്രദേശവാസികൾ പ്രകടിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടാണ് ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ എന്ന കെ എം മുജീബ് റഹ്‌മാൻ (40), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫിറോസ് (27), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ജഅഫർ (40), ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി എ അജാസ് (26), നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സഹദുദ്ദീൻ (26) എന്നിവരെയാണ് കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
രണ്ട് കാറുകളിലായാണ് സംഘം നിധി കുഴിച്ചെടുക്കാനെത്തിയത്. കോട്ടയ്ക്കകത്തെ കിണറിൽനിധിയുണ്ടെന്ന് അറിഞ്ഞ് രണ്ട് പേർ കിണറിലിറങ്ങിയും മറ്റുള്ളവർ പുറത്ത് കാവലും നിൽക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ആർക്കിയോളജി വകുപ്പ് അധികൃതർ ചൊവ്വാഴ്ച എത്തി കോട്ടയിൽ അതിക്രമിച്ച് കടന്നതിനും ഖനനം നടത്തിയതിനും പരിശോധിച്ച് പരാതി നൽകുമെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചിരുന്നു.
പുരാവസ്തു ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പാണ് കോട്ടയിൽ തീപ്പിടുത്തം ഉണ്ടായത്. കോട്ടയുടെ മറ്റ് ഭാഗങ്ങളിലും സംഘം നിധികുഴിക്കാൻ നോക്കിയിരുന്നോയെന്ന സംശയവും തീപ്പിടുത്തത്തോടെ പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്. മൺവെട്ടിയും പിക്കാസും മണ്ണ് എടുത്ത് മാറ്റാനുള്ള വട്ടിയും മറ്റും പ്രതികളിൽ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു
Fire broke out at Arikady Fort on Tuesday evening after five people, including the vice president of Mogral Puthur Grama Panchayat, were arrested for attempting to excavate treasure. Locals suspect the fire was deliberately set to destroy evidence. Firefighters are working to extinguish the blaze.
#ArikadyFortFire #TreasureHunt #ArsonSuspect #Kasargod #KeralaNews #FireIncident