city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മകന്റെ ജയില്‍ മോചനവും കാത്ത് ഈ പെരുന്നാളിലും വേദനയോടെ ഉമ്മ ഫാത്വിമ

ബേക്കല്‍: 13 വര്‍ഷത്തോളം ശ്രീലങ്കന്‍ ജയിലില്‍ തടവിന് ശേഷം പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ പാര്‍പിച്ചിരിക്കുന്ന ബേക്കല്‍ മൗവ്വല്‍ പള്ളത്തില്‍ ഹുസൈന്റെ ഉമ്മ ഫാത്വിമ ഈ പെരുന്നാളിലും വേദനയോടെ കഴിയുന്നു. 14-ാമത്തെ പെരുന്നാളിന് മകന്‍ അരികില്‍ ഇല്ല എന്നുള്ള വേദന കടിച്ചമര്‍ത്തിക്കഴിയുകയാണ് അവര്‍.
മകന്റെ ജയില്‍ മോചനവും കാത്ത് ഈ പെരുന്നാളിലും വേദനയോടെ ഉമ്മ ഫാത്വിമ
Hussain

2000 ഫെബ്രുവരി 19 നുള്ള വിദേശ യാത്രയില്‍ ആരോ കൊടുത്ത ഒരു പൊതിയാണ് ചതിയുടെ രൂപത്തില്‍ ഹുസൈനെ ജയിലിലെത്തിച്ചത്. ശ്രീലങ്കന്‍ പോലീസിന്റെ പിടിയിലായപ്പോഴാണ് തന്നുവിട്ട സാധനം മയക്കുമരുന്നാണെന്ന് ഹുസൈന്‍ അറിയുന്നത്. നെഗോബോ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി പിന്നീട് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കൊളംബോ ബെസ് ലൈന്‍ റോഡിലെ വേലിക്കട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഹുസൈന്‍ ജയിലിലായത് കത്ത് മുഖേനയാണ് വീട്ടുകാര്‍ അറിയുന്നത്. ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഹുസൈന്റെ മോചനം നീളുകയായിരുന്നു. കേസ് നടത്താന്‍ വേണ്ടി ലക്ഷക്കണക്കിനു രൂപ ലോണെടുത്തും, സ്വര്‍ണം പണയം വെച്ചും ചെലവായി. ഇപ്പോള്‍ നിര്‍ധനരായ കുടുംബത്തിന് ബാങ്കില്‍ നിന്ന് ജപ്തി ഭീഷണി നേരിടുകയാണ്.

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ശ്രീലങ്കക്കാരെയും, ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന 42 ഓളം ഇന്ത്യക്കാരെയും ഇന്ത്യ-ശ്രീലങ്ക കരാര്‍ പ്രകാരം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ്ര രജപക്‌സെയും ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അതിനിടെ കരാര്‍ ചുവപ്പുനാടയില്‍ കുടുങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിരുന്നു. ആ സമയത്ത് കരാര്‍ ഒപ്പിട്ട പാകിസ്താന്‍ തടവുകാരെയും, മാലിദ്വീപ് തടവുകാരെയും ഒരാഴ്ചയ്്ക്കകം അധികൃതര്‍ നാട്ടിലെത്തിച്ചിരുന്നു.

മകന്റെ ജയില്‍ മോചനവും കാത്ത് ഈ പെരുന്നാളിലും വേദനയോടെ ഉമ്മ ഫാത്വിമ
Fathima
നാട്ടിലെ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പ്രവാസി മന്ത്രി വയലാര്‍ രവി, ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്രമന്ത്രി ഇ. അഹ്മദ്, പി. കരുണാകരന്‍ എം.പി എന്നിവര്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. അവര്‍ക്കെല്ലാം ഈ പുണ്യനാളില്‍ ഉമ്മ ഫാത്വിമയുടെയും കുടുംബക്കാരുടെയും കടപ്പാടും പ്രാര്‍ത്ഥനയും ഉണ്ടാകും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹുസൈനെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുമെന്ന് അറിയിച്ച് മറുപടി കാത്ത് ലഭിച്ചിരുന്നു.

പെരിയാട്ടടുക്കത്തെ ആമിനയെ 1999 ആഗസ്റ്റ് 19 നാണ് ഹുസൈന്‍ വിവാഹം ചെയ്തത്. അതിന് ശേഷം എട്ട് മാസത്തോളം കുടുംബത്തോടെ കഴിഞ്ഞിരുന്നു. ജോലിതേടി ഹുസൈന്‍ വിദേശത്ത് പോകുമ്പോള്‍ ആമിന ഗര്‍ഭിണിയായിരുന്നു. മകന്‍ ദിര്‍ഷാദിന് ഇപ്പോള്‍ 13 വയസായി. 13 വര്‍ഷത്തിന് ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഹുസൈനെ മാറ്റിയപ്പോഴാണ് ഉപ്പയും മകനും നേരില്‍ കണ്ടത്.

കുടുംബക്കാരും കൂട്ടുകാരും ഹുസൈനെ ജയില്‍ സന്ദര്‍ശിക്കാറുണ്ട്. മന്ത്രിമാര്‍ മുതല്‍ മനുഷ്യാവകാശ കമ്മീഷന് വരെ കണ്ട് പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ കനിവ് കാത്ത് കണ്ണീരും പ്രാര്‍ത്ഥനയുമായി കഴിയുന്ന ഉമ്മ ഫാത്വിമ അടുത്ത പെരുന്നാളിനെങ്കിലും മകന്‍ അടുത്തുണ്ടാകുമെന്ന ആശ്വാസത്തിലാണ്.

Keywords: Kerala, Kasaragod, Fathima, Mother, Hussain, Jail, Bekal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia