Protest | നിരന്തരം ഉന്നയിച്ചിട്ടും ദേശീയപാതയിൽ കന്നുകാലികൾക്ക് റോഡ് മുറിച്ചു കടക്കാൻ 'സി യു പി' സംവിധാനം ഒരുക്കുന്നില്ല; ക്ഷീരകർഷകർക്ക് ദുരിതം; പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്

● നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ല.
● കന്നുകാലികൾക്ക് റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ട് നേരിടുന്നു.
● മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
മൊഗ്രാൽ: (KasargodVartha) ക്ഷീര കർഷകരെ ദുരിതത്തിലാക്കിയാണ് ദേശീയപാത നിർമ്മാണമെന്നാരോപിച്ച് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. കന്നുകാലികൾക്ക് റോഡ് മുറിച്ചു കടക്കാൻ മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം കാറ്റിൽ അണ്ടർ പാസ് (Cattle Underpass - CUP) സംവിധാനം ഒരുക്കണമെന്ന ആവശ്യം അധികൃതർ ചെവി കൊള്ളാത്തതിൽ പ്രതിഷേധിച്ച് യുഎൽസിസി കമ്പനിയുടെ കുമ്പള ദേവീനഗറിലെ ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നുന്നത്.
സി യു പി സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും, സന്നദ്ധ സംഘടനകളും ജനപ്രതിനിധികൾക്കും, ദേശീയപാത നിർമ്മാണ കമ്പനി അധികൃതർക്കും നിവേദനം നൽകിയിരുന്നു. തീരുമാനമാകാത്തതിനെ തുടർന്ന് നിരന്തരമായി ഇപ്പോഴും നാട്ടുകാർ അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകൻ ടിഎ കുഞ്ഞഹമ്മദ്, ഷാഫി ജുമാ മസ്ജിദ് സെക്രട്ടറി സിഎച്ച് ഖാദർ എന്നിവർ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് വീണ്ടും നിവേദനം നൽകിയിരുന്നു.
മഞ്ചേശ്വരം താലൂക്ക് വികസന സമിതി യോഗത്തിൽ ഇതിൽ അംഗമായ താജുദ്ദീൻ മൊഗ്രാലും തഹസിൽദാർക്ക് നിവേദനം നൽകിയിരുന്നതുമാണ്. നേരത്തെ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡണ്ട് ടികെ ജാഫർ, മൊഗ്രാൽ ദേശീയവേദി ഭാരവാഹികളും ജില്ലാ കലക്ടർക്കും, ജനപ്രതിനിധികൾക്കും ഈ വിഷയത്തിൽ നിവേദനം നൽകിയിരുന്നു.
നിരന്തരമായ നിവേദനങ്ങളും അഭ്യർത്ഥനകളും ഉണ്ടായിട്ടും നിർമ്മാണ കമ്പനി അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിൽ നാട്ടുകാർ ആശങ്കാകുലരാണ്. ഇതോടെയാണ് സംഘടിതമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
#farmersprotest #cattleunderpass #nationalhighway #Kerala #India #agriculture #dairyfarming #justice