city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെക്ക് പോസ്റ്റിലെ വ്യാജ ഒഡീഷ മണല്‍പാസിന് പിന്നില്‍ വന്‍ റാക്കറ്റ്; പാസ് അച്ചടിക്കുന്നത് മംഗളൂരുവിലെ പ്രസില്‍, ജില്ലാ പോലീസ് ചീഫ് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി

മഞ്ചേശ്വരം: (www.kasargodvartha.com 26/10/2016) മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ ഒഡീഷ മണല്‍ പാസിന് പിന്നില്‍ വന്‍ റാക്കറ്റ്തന്നെ ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് വിശദമായ അന്വേഷണത്തിന് മഞ്ചേശ്വരം പോലീസിന് നിര്‍ദേശം നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം പോലീസ് മണല്‍ കടത്തിന് പിടികൂടിയ കെ എ 01 എ ബി 9640 ടോറസ് ലോറിയുടെ നമ്പറില്‍ മറ്റൊരു ലോറിക്ക് വ്യാജ പാസ് ഉണ്ടാക്കിയിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപം 'ബറാക് എന്റര്‍ പ്രൈസസ്' എന്ന ഓണ്‍ലൈന്‍ ഡിക്ലറേഷന്‍ സെന്റര്‍ നടത്തുന്ന കുണ്ടംകുഴി ചേടിക്കുണ്ടിലെ സി ടി മുസ്തഫയെ (40) പോലീസ് അറസ്റ്റുചെയ്തതോടെയാണ് വ്യാജ മണല്‍പാസ് നിര്‍മിക്കുന്ന സംഘത്തെകുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

മംഗളൂരുവിലെ ഒരു പ്രസിലാണ് വ്യാജ ഒഡീഷ മണല്‍ പാസ് അച്ചടിക്കുന്നതെന്നും ഒരു പാസിന് 10,000 രൂപയ്ക്കാണ് മുസ്തഫയും കൂട്ടാളികളും ആവശ്യക്കാര്‍ക്ക് വില്‍പന നടത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുണ്ടംകഴിയിലെ മുസ്തഫയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേവിഞ്ച സ്റ്റാര്‍ നഗറിലെ മുസ്തഫ (35), ചെങ്കളയിലെ ഷറഫുദ്ദീന്‍ (42), ഹൊസങ്കടിയിലെ സച്ചിന്‍ (34) എന്നിവരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെല്ലാം ഇപ്പോള്‍ റിമാന്‍ഡിലാണ്.

മഞ്ചേശ്വരം എസ് ഐ പ്രമോദ്, അഡീണല്‍ എസ് ഐമാരായ ജോസ്, വി പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ മണല്‍പാസ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ചെക്ക് പോസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന മുസ്തഫയുടെ ഓണ്‍ലൈന്‍ ഡിക്ലറേഷന്‍ സെന്ററില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒഡീഷയിലെ വ്യാജ ബില്ലും ഒരു വ്യാജ പാസും കണ്ടെത്തിയിരുന്നു. ഇതുകൂടാതെ മറ്റു രണ്ട് ടോറസ് ലോറികളില്‍നിന്നും വ്യാജ ഒഡീഷ മണല്‍പാസ് പിടികൂടിയിരുന്നു.

കേരളത്തില്‍ മണല്‍ ലോറികള്‍ എത്തിയാല്‍ 1,500 രൂപ ഫീസടച്ച് ലോറികളില്‍ മണല്‍ കൊണ്ടുപോകാന്‍ കഴിയും. ആദ്യം രണ്ട് ലോറികളാണ് സംശയത്തിന്റെ പേരില്‍ പോലീസ് പിടികൂടിയത്. ഒഡീഷയില്‍നിന്ന് ഇങ്ങനെ മണല്‍കൊണ്ടുവന്നാല്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്ന് മനസ്സിലാക്കി ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരമാണ് വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ ആരംഭിച്ചത്. പാസ് ആവശ്യമുള്ളവര്‍ക്ക് ലോറിയുടെ നമ്പര്‍ നല്‍കിയാല്‍ വ്യാജപാസ് മുസ്തഫയും കൂട്ടാളികളും നല്‍കും. ഒഡീഷയില്‍നിന്നും വരുന്നതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വഴിമദ്യേയുള്ള ചെക്കുപോസ്റ്റുകളുടെ വ്യാജ സീലുകളും പാസില്‍ പതിച്ചുകൊടുക്കുന്നു. ഈ പാസ് ഉപയോഗിച്ച് ജില്ലയുടെ അതിര്‍ത്തിയില്‍നിന്നാണ് മണല്‍ കയറ്റുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി ഡിക്ലറേഷന്‍ സെന്റര്‍ നടത്തുന്ന മുസ്തഫയ്ക്കും കൂട്ടാളികള്‍ക്കും വിലകൂടിയ കാറുകളും വലിയ സമ്പാദ്യവും ഉണ്ടെന്നും രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചെക്ക് പോസ്റ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വ്യാജപാസില്‍ മണല്‍കടത്തിവന്നതെന്നും വ്യക്തമായിട്ടുണ്ട്. ഒരുമാസം നൂറിലേറെ ഒഡീഷ പാസുകളില്‍നിന്ന് കേരളത്തിലേക്ക് മണല്‍ കടത്തിയതായി ചെക്ക് പോസ്റ്റിലെ രേഖകളില്‍നിന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് ചെക്കുപോസ്റ്റില്‍നിന്നും വിശദമായ രേഖകള്‍ പോലീസ് ആവശ്യപ്പെട്ടതായും വിവരമുണ്ട്. മണല്‍ മാഫിയയ്‌ക്കെതിരെ ജില്ലാ പോലീസ് ചീഫ് സ്വീകരിച്ചുവരുന്ന നടപടിയെതുടര്‍ന്ന് ഭരണകക്ഷിയെ ബന്ധപ്പെട്ട് അദ്ദേഹത്തെ സ്ഥലംമാറ്റാനുള്ള ചരടുവലികള്‍ മാഫിയാസംഘങ്ങള്‍നടത്തിവരുന്നുണ്ട്. എന്നാല്‍ ജില്ലാ പോലീസ് ചീഫിനെ സ്ഥലംമാറ്റുന്നതിനോട് സി പി എം ജില്ലാ നേതൃത്വത്തിനും ആഭ്യന്തരവകുപ്പ് കൈകാര്യംചെയുന്ന മുഖ്യമന്ത്രിക്കും യോജിപ്പില്ലെന്നാണ് സൂചന. വ്യാജപാസ് സംഘങ്ങളെകുറിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക.
ചെക്ക് പോസ്റ്റിലെ വ്യാജ ഒഡീഷ മണല്‍പാസിന് പിന്നില്‍ വന്‍ റാക്കറ്റ്; പാസ് അച്ചടിക്കുന്നത് മംഗളൂരുവിലെ പ്രസില്‍, ജില്ലാ പോലീസ് ചീഫ് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി

ചെക്ക് പോസ്റ്റിലെ വ്യാജ ഒഡീഷ മണല്‍പാസിന് പിന്നില്‍ വന്‍ റാക്കറ്റ്; പാസ് അച്ചടിക്കുന്നത് മംഗളൂരുവിലെ പ്രസില്‍, ജില്ലാ പോലീസ് ചീഫ് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി
പോലീസ് പിടികൂടിയ വ്യാജ ഒഡീഷ മണല്‍പാസ്
Keywords:  Manjeshwaram, Kasaragod, Check post, Kerala, Illegal sand, Pass, Sand Pass, Odisha, Fake sand pass; Police investigation starts.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia