സീബ്രാലൈൻ മാഞ്ഞുപോയി; കാസർകോട്, കാഞ്ഞങ്ങാട് ടൗണുകളിൽ വാഹനങ്ങൾ വേഗത കുറയ്ക്കുന്നില്ലെന്ന് കാൽനടയാത്രക്കാരുടെ പരാതി
● പിഴ ഈടാക്കുന്നതിൽ മാത്രം അധികൃതർ ശ്രദ്ധിക്കുന്നുവെന്നും ആക്ഷേപം.
● സീബ്രാലൈനിൽ കാൽനടയാത്രക്കാരെ ഇടിച്ചാൽ കടുത്ത ശിക്ഷ, 2000 രൂപ പിഴയും ലൈസൻസ് റദ്ദാക്കലും.
● ഹോൺ അടിച്ചും വേഗം കൂട്ടിയും പേടിപ്പിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
● ഈ വർഷം 851 കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായി, 218 മരണം സീബ്രാലൈൻ നിയമലംഘനം കാരണം.
● കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി പോലീസ് സ്പെഷ്യൽ ഡ്രൈവിൽ 1232 കേസുകൾ രജിസ്റ്റർ ചെയ്തു.
കാസർകോട്: (KasargodVartha) ജനത്തിരക്കേറിയ നഗരങ്ങളിലെ സീബ്രാലൈൻ മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുടെ സംരക്ഷണത്തിനായി മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടയിലും, ജില്ലയിലെ പല ടൗണുകളിലും സീബ്രാലൈനുകൾ കാണാനില്ലെന്ന് പരാതി.
കാസർകോട്-കാഞ്ഞങ്ങാട് ടൗണുകളിൽ വാഹനങ്ങൾ വേഗത കുറയ്ക്കുന്നില്ലെന്നാണ് കാൽനടയാത്രക്കാരുടെ പ്രധാന ആക്ഷേപം. മാഞ്ഞുപോയ സീബ്രാലൈനുകൾ വർഷത്തിലൊരിക്കലെങ്കിലും പെയിന്റടിച്ച് വ്യക്തമാക്കണമെന്ന് കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ അധികൃതർ ആകട്ടെ സീബ്രാലൈൻ ക്രോസിങ്ങിൽ വാഹനം നിർത്തുന്നവർക്കും, പാർക്ക് ചെയ്യുന്നവർക്കും പിഴ ഈടാക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം.
സീബ്രാലൈൻ മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാരെ ഇടിച്ചാൽ കടുത്ത ശിക്ഷയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ 2000 രൂപ പിഴയും ഈടാക്കും. ഈ വിഷയത്തിൽ ഹൈകോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോൺ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഇതിനകം തന്നെ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്ത് കാൽനടയാത്രികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 1232 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത്രയും കേസുകളിലായി 2,57,760 രൂപ പിഴ ഈടാക്കുകയും ചെയ്തു. 32,116 വാഹനങ്ങളാണ് പരിശോധിച്ചത്. കഴിഞ്ഞ മാസമായിരുന്നു സംസ്ഥാന വ്യാപകമായി ട്രാഫിക് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്.
ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെയും, കാൽനടയാത്രക്കാർക്ക് അനുവദനീയമായ നടവഴിയിൽ അവർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന വാഹനങ്ങൾക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഈ വർഷം 851 കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 218 പേരുടെ മരണം സീബ്രാലൈനിൽ വാഹനങ്ങൾ നിർത്താൻ കൂട്ടാക്കാതിരുന്നതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ 9747001099 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാനും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുമുണ്ട്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Faded zebra crossings in Kasaragod and Kanhangad lead to danger for pedestrians; 70% of accidents caused by vehicles not stopping.
#ZebraCrossing #Kasaragod #Kanhangad #PedestrianSafety #MVD #TrafficSafety






