കാർഷിക വിപണന മേളയും കലാസന്ധ്യയും; ‘എൻ്റെ കേരളം’ ഒരാഴ്ചത്തെ ആഘോഷത്തിന് പിലിക്കോട് ഒരുങ്ങി

● മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
● ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഉണ്ടാകും.
● വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ.
● വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
കാസർകോട്: (KasargodVartha) സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെയും 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 21-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പിലിക്കോട് കാലിക്കടവ് മൈതാനത്ത് നിർവഹിക്കും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്കും പ്രദർശന വിപണന മേളയ്ക്കുമാണ് ഇവിടെ തുടക്കമാകുന്നത്. മേളയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സെമിനാറുകളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
പ്രദർശന വിപണന മേളയിലെ പ്രധാന പരിപാടികൾ
-
പ്രദർശന വിപണന മേളയുടെ ആദ്യ ദിനമായ ഏപ്രിൽ 21-ന് വൈകുന്നേരം 3 മണി മുതൽ ഡിജിറ്റൽ സർവ്വേ: വെല്ലുവിളികളും നേട്ടങ്ങളും എന്ന വിഷയത്തിൽ സർവ്വേ വകുപ്പ് ഒരു സെമിനാർ സംഘടിപ്പിക്കും. അതെ ദിവസം രാത്രി 8 മണി മുതൽ പ്രമുഖ മ്യൂസിക് ബാൻഡായ ആൽമരം ടീം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
-
മേളയുടെ രണ്ടാം ദിവസമായ ഏപ്രിൽ 22-ന് രാവിലെ 10 മുതൽ ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തും. ഉച്ചയ്ക്ക് 3 മുതൽ 5 വരെ കാർഷിക മേഖലയിലെ നേട്ടങ്ങൾ എന്ന വിഷയത്തിൽ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിലും സെമിനാർ സംഘടിപ്പിക്കുന്നു. വൈകുന്നേരം 5.45 മുതൽ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിന്റെ നേതൃത്വത്തിൽ സഹവാസ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ സച്ചു സന്തോഷിന്റെ നൃത്തവും അരങ്ങേറും. രാജപുരം സർഗ്ഗവേദി അവതരിപ്പിക്കുന്ന നാടൻപാട്ടും കൊറഗ ഡാൻസും ഉണ്ടായിരിക്കും. 7.45 മുതൽ മധു ബേഡകത്തിന്റെ ഏകാംഗ നാടകം 'മരണമൊഴിയും' 8.15 മുതൽ ബാലാമണി ടീച്ചറുടെ നാടകം 'രണ്ടു പെണ്ണുങ്ങൾ' എന്ന നാടകത്തിന്റെ ആദ്യ അവതരണവും നടക്കും. രാത്രി 9 മണിക്ക് പയ്യന്നൂർ തെക്കേ മമ്പലം ടീ ഗോവിന്ദൻ കേന്ദ്രത്തിന്റെ വനിതാ ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീത ശില്പം 'ജ്വാലാമുഖി'യും ഉണ്ടായിരിക്കും.
-
ഏപ്രിൽ 23-ന് രാവിലെ 10 മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ മേഖലയിലെ പുരോഗതി എന്ന വിഷയത്തിൽ സെമിനാറും വൈകുന്നേരം 3 മുതൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും ചേർന്ന് ദുരന്തനിവാരണം എന്ന വിഷയത്തിലും സെമിനാറുകൾ സംഘടിപ്പിക്കും. വൈകുന്നേരം 5.15 മുതൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ്, ട്രഷറി വകുപ്പ് ജീവനക്കാരി രജിത എന്നിവരുടെ സംഗീത പരിപാടിയും ഉണ്ടായിരിക്കും. 5.30 മുതൽ നവധ്വനി ഡാൻസ് ക്ലബ്ബിന്റെ ഫ്യൂഷൻ ഡാൻസും 5.45 മുതൽ എക്സൈസ് വകുപ്പിന്റെ ബോധവൽക്കരണ നാടകം 'കുടമാറ്റവും', കേരള സാമൂഹ്യ സുരക്ഷാ മിഷൻ അവതരിപ്പിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ 'റിഥം' എന്ന പരിപാടിയും അരങ്ങേറും. രാത്രി 7.45 മുതൽ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവൻ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസൽ തേൻമഴയും ഉണ്ടായിരിക്കും.
-
ഏപ്രിൽ 24-ന് രാവിലെ 10 മുതൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയ ആസൂത്രണം: പിന്നിട്ട പടവുകൾ, നേട്ടങ്ങൾ, മികവുകൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വൈകുന്നേരം 6 മണി മുതൽ ചലച്ചിത്ര പിന്നണി ഗായകൻ കല്ലറ ഗോപൻ അവതരിപ്പിക്കുന്ന ഗാനമേളയും രാത്രി 8 മുതൽ കലാമണ്ഡലം സ്വരചന്ദും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന ദുര്യോധനവധം കഥകളിയും ഉണ്ടായിരിക്കും.
-
അഞ്ചാം ദിവസമായ ഏപ്രിൽ 25-ന് രാവിലെ 10-ന് ആരോഗ്യവകുപ്പ് ജനകീയാരോഗ്യം എന്ന വിഷയത്തിൽ സെമിനാറും വൈകുന്നേരം 3 മുതൽ വ്യവസായ വകുപ്പ് വ്യവസായ മേഖലയിലെ പുരോഗതി എന്ന വിഷയത്തിലും സെമിനാറുകൾ സംഘടിപ്പിക്കും. വൈകുന്നേരം 5.30 മുതൽ യുവജനക്ഷേമ ബോർഡ് അവതരിപ്പിക്കുന്ന മാർഗംകളി, 5.45-ന് ഇഷ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തശില്പം, 6 മണി മുതൽ വനിതാ ശിശുവികസന വകുപ്പ് അവതരിപ്പിക്കുന്ന യക്ഷഗാനം, അംഗൻവാടി കുട്ടികളുടെ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30 മുതൽ സുഭാഷ് അറുകര, സുരേഷ് പള്ളിപ്പാറ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന നാടൻപാട്ടും രാത്രി 8.30 മുതൽ ടി.പി. സുകുമാരൻ എഴുതി പവിത്രൻ സംവിധാനം ചെയ്ത കണ്ണൂർ യുവകലാസാഹിതിയുടെ നാടകം 'ആയഞ്ചേരി വല്യശ്മാനനും' അരങ്ങേറും.
-
ഏപ്രിൽ 26-ന് രാവിലെ 10 മുതൽ പട്ടികജാതി പട്ടികവർഗ്ഗ മേഖല: മികവുകൾ, നേട്ടങ്ങൾ എന്ന വിഷയത്തിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വികസന വകുപ്പുകൾ സംയുക്തമായി സെമിനാർ സംഘടിപ്പിക്കും. വൈകുന്നേരം 3 മുതൽ വനിതാ ശിശു വികസന വകുപ്പും സാമൂഹ്യനീതി വകുപ്പും ചേർന്ന് സാമൂഹ്യക്ഷേമം, വനിതാ ശിശു വികസനം എന്നീ വിഷയങ്ങളിലും സെമിനാറുകൾ ഉണ്ടായിരിക്കും. വൈകുന്നേരം 5.15 മുതൽ പുത്തിലോട്ട് മാപ്പിട്ട ചെരി പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളിയും രജിത അവതരിപ്പിക്കുന്ന മോഹിനിയാട്ടവും 6 മണിക്ക് പടന്ന പട്ടുറുമാൽ ഫെയിം കുഞ്ഞുഭായിയുടെ ഇശൽ രാവും കുടുംബശ്രീയുടെ കലാസന്ധ്യയും ഉണ്ടായിരിക്കും.
-
സമാപന ദിവസമായ ഏപ്രിൽ 27-ന് രാവിലെ 10 മുതൽ ജില്ലാ കുടുംബശ്രീ മിഷൻ സംരംഭക മേഖലയിലെ പുരോഗതി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. വൈകുന്നേരം 3 മുതൽ ഡി.ടി.പി.സി, ഡി.ഡി. ടൂറിസം, ബി.ആർ.ഡി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ടൂറിസം സംരംഭകത്വ അവസരങ്ങൾ എന്ന വിഷയത്തിലും സെമിനാർ ഉണ്ടായിരിക്കും. സമാപന സമ്മേളനം ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണി മുതൽ സീനിയർ സിറ്റിസൺസ് ഗ്രൂപ്പ് ഡാൻസ്, വർഷ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറും. രാത്രി 7.30 മുതൽ സർക്കാർ ജീവനക്കാർ അവതരിപ്പിക്കുന്ന നാടകം 'മറുപുറം', 8 മണി മുതൽ തൃശ്ശൂർ കലാമണ്ഡലം അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവയോടുകൂടി ഒരാഴ്ച നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
മേളയുടെ സജ്ജീകരണങ്ങൾ
ഏഴ് ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്കായി 73923 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലുള്ള പന്തലാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിൽ 45940 സ്ക്വയർ ഫീറ്റ് ഭാഗം എയർ കണ്ടീഷൻ ചെയ്തിരിക്കുന്നു. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും പ്രദർശന പവലിയനുകളും ഇവിടെ സജ്ജീകരിക്കും. 151 സർക്കാർ സ്റ്റാളുകളും 45 കൊമേർഷ്യൽ സ്റ്റാളുകളുമായി ആകെ 196 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരിക്കുക.
കാർഷിക പ്രദർശനത്തിനും ഡോഗ് ഷോയ്ക്കുമായി 6000 സ്ക്വയർ ഫീറ്റിൻ്റെ നോൺ എ.സി. പന്തലുകളും 8000 സ്ക്വയർ ഫീറ്റിൻ്റെ വലിയ വേദിയും ഒരുക്കിയിട്ടുണ്ട്. മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഫുഡ് കോർട്ടിനായി 10000 സ്ക്വയർ ഫീറ്റ് സ്ഥലം നീക്കിവെച്ചിരിക്കുന്നു. കൂടാതെ, 1610 സ്ക്വയർ ഫീറ്റിൽ ബയോ ടോയ്ലറ്റും കുട്ടികൾക്കായി പ്രത്യേക ചിൽഡ്രൻസ് സോണും ഉണ്ടായിരിക്കും. ഐ & പി.ആർ.ഡിയുടെ ടീം പവലിയൻ 2500 സ്ക്വയർ ഫീറ്റിലാണ് സജ്ജീകരിക്കുന്നത്. കുടുംബശ്രീയുടെ ഫുഡ് കോർട്ടുകൾ, കലാപരിപാടികൾ, പുസ്തകമേള, കാർഷിക പ്രദർശനം, ഹരിത കേരളം മിഷൻ്റെ ഇൻസ്റ്റലേഷൻ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്പോർട്സ് എന്നിവയ്ക്ക് പ്രത്യേകമായുള്ള ഇടങ്ങളും കെ.എസ്.എഫ്.ഡി.സി-യുടെ മിനി തിയേറ്ററും ഇവിടെയുണ്ടാകും. കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിൻ്റെ പ്രദർശനം എന്നിവ പവലിയന് പുറത്തായിരിക്കും. സാംസ്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ കലാകാരന്മാരുടെ ലൈവ് ഡെമോൺസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്ന രീതിയിലാണ് മേളയുടെ ക്രമീകരണങ്ങൾ.
വാർഷികാഘോഷങ്ങളുടെ ഭാഗമായി സൈക്കിൾ റാലി
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെയും 'എൻ്റെ കേരളം' പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ഏപ്രിൽ 20ന് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. കാലിക്കടവ് മുതൽ തൃക്കരിപ്പൂർ വരെ നടക്കുന്ന സൈക്കിൾ റാലി എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ സൈക്കിൾ ക്ലബ്ബ് അംഗങ്ങൾ സൈക്കിൾ റാലിയിൽ പങ്കുചേരും.
കാലിക്കടവിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു
പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസർകോട് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് പവലിയന് സമീപം എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. എം. രാജഗോപാലൻ എം.എൽ.എ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. വി. ചന്ദ്രമതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സുലോചന, പി.ആർ.ഡി ഇലക്ട്രോണിക്സ് മീഡിയ ഡിവിഷൻ അഡീഷണൽ ഡയറക്ടർ വി.പി പ്രമോദ് കുമാർ, ഫീൽഡ് പബ്ലിസിറ്റി ആൻഡ് കൾച്ചറൽ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ എം.നാഫിഹ്, കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖരൻ, എ.ഡി.എം പി.അഖിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, വി.പ്രദീപ്, പി. പ്രമീള, എൻ. പ്രസീതകുമാരി, പി.അജിത, കെ. ഭജിത്ത്, സി.വി രാധാകൃഷ്ണൻ, സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Pilicode is set to host the state-level inauguration of the 'Ente Keralam' exhibition and marketing fair, marking the fourth anniversary of the state government. The week-long event, starting April 21st, will feature seminars, cultural programs, and agricultural exhibitions.
#EnteKeralam, #KeralaGovernment, #Pilicode, #AgriculturalFair, #CulturalEvent, #Kasaragod