city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് ആദ്യവാരം നടത്തും

കാസര്‍കോട്: (www.kasargodvartha.com 17/01/2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുളള സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് ആദ്യവാരം സംഘടിപ്പിക്കുന്നതിന് പുന:സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുളള  സെല്ലിന്റെ ആദ്യയോഗം തീരുമാനിച്ചു. സെല്‍ ചെയര്‍മാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

നേരത്തെ അപേക്ഷ സ്വീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തിയ പട്ടികയിലുള്‍പെട്ടവര്‍ക്കാണ് മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. 2013 ലെ മെഡിക്കല്‍ ക്യാമ്പിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു മൂന്നുമാസത്തിനകം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും തീരുമാനമായി.

ബാരലുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് എറണാകുളം എച്ച്‌ഐഎല്ലുമായും ഈ രംഗത്തെ വിദഗ്ധരുമായും ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിനെ ചുമതലപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ബിപിഎല്‍ പട്ടികയിലുള്‍പ്പെടുത്തി റേഷന്‍ ലഭ്യമാക്കുന്നതിനും പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുളിയാറില്‍ സ്ഥാപിക്കുന്ന പുനരധിവാസ ഗ്രാമത്തിന് ആദ്യഗഡുവായി അഞ്ചുകോടി രൂപ ചെലവഴിക്കുന്നതിന് ഭരണാനുമതി നല്‍കും.  ദുരിതബാധിതരുടെ മൂന്നുലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിനാവശ്യമായ തുക വകമാറ്റുന്നതിന് സര്‍ക്കാര്‍ അനുമതി  തേടുന്നതിനും തീരുമാനമായി.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസസെല്ലില്‍ ജില്ലയിലെ മുഴുവന്‍ മുന്‍ എംഎല്‍എ മാരേയും ഉള്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികളേയും അംഗങ്ങളാക്കുന്നതിനുളള പട്ടിക ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതികള്‍ മാര്‍ച്ചിനകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. പല കാരണങ്ങളാല്‍ നടപ്പിലാകാത്ത പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനും യോഗം അനുമതി നല്‍കി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുളള  നാലും കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തും പ്രൊജക്ടുകളാണ് ഒഴിവാക്കുന്നത്.
എന്‍ഡോസള്‍ഫാന്‍: സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് ആദ്യവാരം നടത്തും

സെല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ആമുഖഭാഷണം നടത്തി. പി കരുണാകരന്‍ എം പി, എംഎല്‍എ മാരായ പി ബി അബ്ദുള്‍ റസാഖ്,  എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, മുന്‍ മന്ത്രിമാരായ  ചെര്‍ക്കളം അബ്ദുല്ല, സിടി അഹമ്മദാലി,  മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതി പുരോഗതി ആര്‍ഡിഒ ഡോ. പി കെ ജയശ്രീയും പുനരധിവാസ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സെല്‍ അസി.നോഡല്‍ ഓഫീസര്‍ ഡോ. ബി മുഹമ്മദ് അഷീലും അവതരിപ്പിച്ചു. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയില്‍ 233 പ്രൊജക്ടുകളില്‍ 173 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 152 പ്രവൃത്തികള്‍ എല്‍എസ്ജിഡിയും 70 എണ്ണം കേരള വാട്ടര്‍ അതോറിറ്റി കാസര്‍കോട് ഡിവിഷനും മൂന്ന് പ്രൊജക്ടുകള്‍  വാട്ടര്‍ അതോറിറ്റി  കണ്ണൂര്‍ പ്രൊജക്ട് ഡിവിഷനുമാണ് നടപ്പാക്കുന്നത്. അജാനൂര്‍ ജിഎംഎല്‍പി സ്‌കൂള്‍, അതിഞ്ഞാല്‍ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍, അജാനൂര്‍ മാലിങ്കമാട് കുടുംബക്ഷേമ കേന്ദ്രം, മുളേളരിയ മിയാപദവ് പി എച്ച് സി എന്നിവയുടെ പ്രവൃത്തികളാണ് ഒഴിവാക്കാന്‍ തീരുമാനമായത്.  ഭൂമി പ്രശ്‌നം പരിഹരിച്ചാല്‍ പനത്തടി പഞ്ചായത്തിലെ കൊളപ്പുറം അങ്കണവാടി  നിര്‍മ്മാണത്തിന് നടപടി ത്വരിതപ്പെടുത്തും. ജല അതോറിറ്റി കാറഡുക്ക പഞ്ചായത്തില്‍ ആറും കുമ്പഡാജെയില്‍ രണ്ടും പ്രവൃത്തികള്‍ പുതിയ സ്ഥലത്ത് പ്രവൃത്തി നടത്തുന്നതിന് പരിശോധിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 48 അംഗങ്ങളാണ് സമിതിയിലുളളത്.

നിലവില്‍ 5848 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുളളത്. ഇതില്‍ 610 പേരുടെ ഉത്തരവിനായി കാത്തിരിക്കുകയാണ്.  പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 127 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്കായി 17 ആശുപത്രികളില്‍ എട്ടു കോടി രൂപ ചെലവഴിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരികബാധിത പട്ടിക സംബന്ധിച്ച്   വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.


Keywords:  Kasaragod, Kerala, camp, Medical-camp, Endosulfan, Endosulfan; specialty medical camp starts on march.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia