സ്വന്തമായി വീട് എന്ന സ്വപ്നം: മണ്ണെടുത്തതിന് വൃദ്ധ ദമ്പതികൾക്ക് ജിയോളജി വകുപ്പിൻ്റെ ഭീമമായ പിഴ നോട്ടീസ്
● ബളാൽ പഞ്ചായത്തിന് അടുത്ത് തട്ടുകട നടത്തി ഉപജീവനം നടത്തുന്ന തങ്കമണി, ഭർത്താവ് ഗോവിന്ദൻ എന്നിവരാണ് ദുരിതത്തിലായത്.
● അടിത്തറയെടുത്ത മണ്ണ് തൊട്ടടുത്ത പറമ്പിൻ്റെ ആളുടെ സമ്മതത്തോടെയാണ് മാറ്റിയത്.
● സർക്കാർ ചട്ടങ്ങൾ പാലിക്കാതെ അനധികൃത മണ്ണ് ഖനനം നടത്തിയെന്നാണ് കുറ്റം.
● വീട് നിർമ്മാണം നിർത്തിവെക്കാൻ നോട്ടീസിൽ കർശന നിർദ്ദേശം.
● ഒരു ലക്ഷം രൂപ പിഴ അല്ലെങ്കിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്.
● ഒത്തുതീർപ്പാക്കാൻ 50,000 രൂപ അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) താലിമാല ഉൾപ്പെടെയുള്ളതെല്ലാം വിറ്റ് പെറുക്കി സ്വന്തമായി ഒരു കിടപ്പാടം പണിയാൻ വാങ്ങിയ എട്ട് സെൻ്റ് ഭൂമിയിലെ മണ്ണ് എടുത്തുമാറ്റിയതിന് നിർദ്ധന വീട്ടമ്മയ്ക്ക് ജിയോളജി വകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. ബളാൽ പഞ്ചായത്ത് ഓഫീസിനടുത്ത് തട്ടുകട നടത്തി ഉപജീവനം നടത്തുന്ന കുളത്തിങ്കൽ തങ്കമണിക്ക് (64) ആണ് യാതൊരു മനസ്സാക്ഷിയുമില്ലാതെ ജില്ലാ ജിയോളജി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ലക്ഷം രൂപയോളം പിഴ ഉൾപ്പെടെയുള്ള പിഴകളും തടവ് ശിക്ഷയും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നോട്ടീസിലുള്ളത്.

നിലവിൽ ബളാലിൽ വാടക കെട്ടിടത്തിലാണ് തങ്കമണിയും കാഴ്ചശക്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന 80 വയസ്സുള്ള ഭർത്താവ് ഗോവിന്ദനും താമസിക്കുന്നത്. വാടക വീടിനോട് ചേർന്ന് തട്ടുകട നടത്തിയാണ് ഈ വൃദ്ധ ദമ്പതികൾ നിത്യജീവിതത്തിന് വഴി കണ്ടെത്തുന്നത്. ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട തങ്കമണിക്ക് 2024-25 വർഷത്തിൽ പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ നാല് ലക്ഷം രൂപ വീടിനായി പാസായിരുന്നു.

ഇതനുസരിച്ച് വീട് നിർമ്മാണം ആരംഭിച്ച തങ്കമണി, അടിത്തറയെടുത്തപ്പോൾ നീക്കം ചെയ്യേണ്ട മണ്ണുകൾ തൊട്ടടുത്ത പറമ്പിന്റെ ആളുടെ സമ്മതപ്രകാരം അവിടേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. ഇതാണ് ജിയോളജി വകുപ്പ് അനധികൃത മണ്ണ് ഖനനം നടത്തി എന്ന തരത്തിൽ കണ്ടെത്തുകയും പിഴയിലേക്ക് കാര്യങ്ങൾ നീക്കുകയും ചെയ്തത്. വീട് നിർമ്മിക്കാൻ എട്ട് സെൻ്റ് ഭൂമിയിലെ മണ്ണ് എടുത്തുമാറ്റുന്നതിന് സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് നോട്ടീസിലെ പ്രധാന കുറ്റം.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണമെന്നും, അതുവരെ വീട് നിർമ്മാണം നിർത്തിവെക്കണമെന്നും നോട്ടീസിൽ കർശനമായി പറഞ്ഞിട്ടുണ്ട്. അല്ലാത്ത പക്ഷം ഒരു ലക്ഷം രൂപയോളം പിഴ അടയ്ക്കേണ്ടി വരുമെന്നും, അല്ലെങ്കിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് ജിയോളജി വകുപ്പ് നൽകിയിട്ടുള്ള നോട്ടീസിലെ മുന്നറിയിപ്പ്.
ഒത്തുതീർപ്പിന് 50,000 രൂപ
നോട്ടീസ് കൈപ്പറ്റിയതനുസരിച്ച് കഴിഞ്ഞ ദിവസം ജിയോളജി വകുപ്പിന്റെ കാസർകോട് ഓഫീസിൽ എത്തിയ തങ്കമണിയോട് ഉദ്യോഗസ്ഥർ നിലപാട് അറിയിച്ചു. തങ്കമണി കുറ്റക്കാരിയാണെന്നും, എന്നാൽ ഒത്തുതീർപ്പിൽ എത്തിയാൽ 50,000 രൂപ പിഴ അടച്ചാൽ മതിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ താലിമാല ഉൾപ്പെടെ വിറ്റ് കിട്ടിയ പണത്തിന് സ്ഥലം വാങ്ങിയ ഈ നിർദ്ധന വീട്ടമ്മയ്ക്ക് ഈ തുക എങ്ങനെ കണ്ടെത്തുമെന്ന വിഷമത്തിലാണ്.
അനധികൃത ഖനങ്ങളും മണൽ കടത്തും എല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ജില്ലയിലാണ് തങ്കമണി എന്ന പാവപ്പെട്ട വീട്ടമ്മയോട് ജിയോളജി വകുപ്പിൻ്റെ ഈ ക്രൂരമായ നടപടി എന്ന ആക്ഷേപം ശക്തമാകുന്നുണ്ട്.
ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കാൻ ദയവായി ഷെയർ ചെയ്യുക.
Article Summary: Poor elderly couple fined ₹1 Lakh by Geology Dept for removing soil for home construction on 8 cents of land.
#KeralaNews #GeologyDepartment #Fine #PoorFamily #HouseConstruction #InjusticeNews Categories:






