city-gold-ad-for-blogger

ഇ ചന്ദ്രശേഖരന് റവന്യൂ വകുപ്പ് തന്നെ നല്‍കിയേക്കും; ജില്ല പ്രതീക്ഷിക്കുന്നത് സമഗ്രവികസനം

കാസര്‍കോട്: (www.kasargodvartha.com 24.05.2016) പിണറായി മന്ത്രിസഭയില്‍ ബുധനാഴ്ച വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന് റവന്യു വകുപ്പ് തന്നെ നല്‍കുമെന്ന് സിപിഐ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കൃഷി, ഭക്ഷ്യസിവില്‍ സപ്ലൈയ്‌സ്, ക്ഷീര വികസനം, വനം തുടങ്ങിയ വകുപ്പുകളാണ് സിപിഐക്ക് ലഭിക്കുക എന്നാണ് വ്യക്തമായിട്ടുള്ളത്. അതേ സമയം സുപ്രധാനമായ ചില വകുപ്പുകള്‍ കൂടി സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും വകുപ്പ് ഏതൊക്കെ എന്ന് തീരുമാനിക്കുക. ചില വകുപ്പുകള്‍ വെച്ചുമാറണമെന്ന ആഗ്രഹവും സിപിഐക്കുണ്ട്. കാലാകാലങ്ങളായി സിപിഐക്ക് സുപ്രധാനമായ പല വകുപ്പുകളും നല്‍കാതിരിക്കുന്നത് നേതൃത്വത്തെ അസംതൃപ്തരാക്കിയിരുന്നു. വകുപ്പ് വിഭജനവുമായി സിപിഎം കര്‍ക്കശ നിലപാട് സ്വീകരിക്കില്ലെന്നാണ് സിപിഐയുടെ പ്രതീക്ഷ.

സിപിഐ യുടെ നിയമസഭാ കക്ഷി നേതാവ് കൂടിയായ ചന്ദ്രശേഖരന് റവന്യൂ വകുപ്പില്‍ കുറഞ്ഞ മറ്റൊരു വകുപ്പും നല്‍കാന്‍ സിപിഐ നേതൃത്വം തയ്യാറാകില്ല. പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് കൂടിയാണ് ചന്ദ്രശേഖരന്‍. കാഞ്ഞങ്ങാട് നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. അഞ്ച് വര്‍ഷത്തെ നിയസഭാ പ്രവര്‍ത്തന പാരമ്പര്യമുള്ള ചന്ദ്രശേഖരന് മന്ത്രി പദവിയില്‍ തിളങ്ങാന്‍ സാധിക്കും. കറകളഞ്ഞ പൊതു പ്രവര്‍ത്തനത്തിന് ഉടമയായ ചന്ദ്രശേഖരനെ ഇപ്പോള്‍ കേരളീയ പൊതു സമൂഹം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇ ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായാല്‍ ജില്ലയ്ക്ക് അത് നേട്ടമായി മാറും. ഭൂരഹിത കേരളം പദ്ധതിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് കാസര്‍കോട് ജില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഭൂമി ഉണ്ടെങ്കിലും പലര്‍ക്കും വാസയോഗ്യമല്ലാത്ത സ്ഥലമാണ് ലഭിച്ചിരിക്കുന്നതെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. പട്ടയ പ്രശ്‌നത്തിന്റെ കാര്യത്തിലും കാസര്‍കോട് ജില്ലയ്ക്ക് ഒരുപാട് പരാതി നിലനില്‍ക്കുന്നുണ്ട്. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന് കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി ഇടപെടാന്‍ സാധിക്കുമെന്ന് തന്നെയാണ് കാസര്‍കോട്ടെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കുടിവെള്ള പ്രശ്‌നത്തിന്റെ കാര്യത്തിലും മറ്റും കാസര്‍കോട് ജില്ല ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. കാസര്‍കോട്ടെ ജനങ്ങള്‍ ഉപ്പ് വെള്ളം കുടിക്കുന്ന വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. സ്വന്തം മണ്ഡലമായ കാഞ്ഞങ്ങാട്ടും കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് നിയുക്ത മന്ത്രി ചന്ദ്രശേഖരന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടും പുതിയ കുടിവെള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ എംഎല്‍എ മാരുടെയും സഹകരണം ഉണ്ടായാല്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും.
ഇ ചന്ദ്രശേഖരന് റവന്യൂ വകുപ്പ് തന്നെ നല്‍കിയേക്കും; ജില്ല പ്രതീക്ഷിക്കുന്നത് സമഗ്രവികസനം

Keywords: Kasaragod, Kanhangad, E.Chandrashekharan-MLA, CPI, CPM, Salt water, Wednesday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia