Eviction | പെർളയിലെ വ്യാപാരികൾക്ക് ഇരട്ട പ്രഹരം; തീപ്പിടുത്തത്തിന് പിന്നാലെ പിഡബ്ല്യുഡിയുടെ ഒഴിപ്പിക്കൽ നോടീസ്
● കടകൾ പിഡബ്ല്യുഡിയുടെ ഭൂമിയിലാണെന്ന് നോടീസിൽ.
● ഏഴ് ദിവസത്തിനകം കടകൾ പൊളിച്ചുമാറ്റണമെന്ന് മുന്നറിയിപ്പ്.
● വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കി.
പെർള: (KasargodVartha) കഴിഞ്ഞ ശനിയാഴ്ച രാത്രി തീപ്പിടുത്തത്തിൽ പൂർണമായി നശിച്ച കച്ചവട സ്ഥാപനങ്ങൾ പുനർനിർമിക്കുന്നതിനിടെ, കടകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) നൽകിയ നോടീസ് വ്യാപാരികൾക്ക് ഇരുട്ടടിയായി. കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലം പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇവിടെ അനധികൃതമായി കെട്ടിടം നിർമിച്ചിരിക്കുകയാണെന്നും നോടീസിൽ പറയുന്നു. ഏഴ് ദിവസത്തിനകം കടകൾ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ദിവസേന 500 രൂപ പിഴ ഈടാക്കുമെന്നും നോടീസിൽ മുന്നറിയിപ്പുണ്ട്.
ശനിയാഴ്ച അർധരാത്രി പെർള ടൗണിൽ ബദിയടുക്ക-പുത്തൂർ റോഡിന്റെ ഇടത് വശത്തുള്ള പൈ ബിൽഡിംഗ് എന്ന കൊമേർഷ്യൽ കോംപ്ലക്സിലുണ്ടായ തീപ്പിടുത്തത്തിൽ നിരവധി കടകളാണ് കത്തി നശിച്ചത്. പൂജ ഫാൻസി, പൈഗള ക്ലോത് സ്റ്റോർ, ഒരു പേപ്പർ വിതരണ കേന്ദ്രം, പ്രവീൺ ഓട്ടോമൊബൈൽസ്, സാദാത് സ്റ്റോർ, ഗൗതം കോൾഡ് ഹൗസ് തുടങ്ങിയ കടകളാണ് അഗ്നിക്കിരയായത്. സംഭവത്തിൽ 1,83,50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കെട്ടിട ഉടമ ഗോപിനാഥ് പൈ വ്യക്തമാക്കിയിരുന്നു.
തീപ്പിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച വ്യാപാരികൾ കഷ്ടപ്പെട്ടാണ് കടകൾ പുനർനിർമ്മിക്കുന്നത്. ഈ ദുരിതത്തിനിടയിലാണ് പിഡബ്ല്യുഡിയുടെ നോടീസ് ലഭിച്ചിരിക്കുന്നത്. ഇത് വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെട്ട് തങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. മാനുഷിക പരിഗണന നൽകി പിഡബ്ല്യുഡി നോടീസ് പിൻവലിക്കണമെന്നും ഇവർ അഭ്യർഥിക്കുന്നു.
നോടീസ് മനുഷ്യത്വ വിരുദ്ധമാണെന്ന് ബിജെപി
പെർള തീപിടുത്തത്തിൽ നശിച്ചുപോയ കച്ചവട സ്ഥാപനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ പിഡബ്ല്യുഡി നൽകിയ നോടീസ് മനുഷ്യത്വ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. തീപ്പിടുത്തം മൂലം ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന വ്യാപാരികൾക്ക് മേൽ സർക്കാർ വക തൂക്കുകയർ നൽകുന്നതിന് തുല്യമാണ് പൊതുമരാമത്ത് വകുപ്പിൻ്റെ ഈ നിഷ്ഠൂരമായ നടപടി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വർഷങ്ങളായി സ്വകാര്യ ഭൂമിയിലെ കെട്ടിടത്തിൽ വാടകയ്ക്ക് കച്ചവടം നടത്തുന്നവരെയാണ് ഒഴിഞ്ഞുപോകാൻ സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ സർക്കാറിന് യാതൊരു അവകാശവാദവും ഇല്ലാതിരുന്നിട്ടും ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു അവകാശവാദം ഉന്നയിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഈ നീക്കത്തിന്റെ പിന്നിൽ നിക്ഷിപ്ത താൽപര്യക്കാർ ഉണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. കച്ചവട സ്ഥാപനങ്ങൾക്ക് തീ പിടിച്ചതാണോ എന്ന സംശയം വ്യാപാരികൾ ഉന്നയിച്ച സാഹചര്യത്തിൽ ഇതേക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീപിടുത്തംമൂലം നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
#PerlaFire #PWDEviction #MerchantCrisis #KeralaNews #FireAccident #BusinessLoss