city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്കാഹ് ചെയ്ത് വെക്കുന്നതും കുറ്റകരം, കുട്ടികളെ നേര്‍വഴിക്ക് നടത്താനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്ക്: ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 15/12/2016) 18 വയസായാല്‍ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയോടെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്കാഹ് ചെയ്തു വെക്കുന്നതും സ്ത്രീ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്ന് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള വനിതാ സെല്‍ ജില്ലാ തല അഡ് വൈസറി ബോര്‍ഡ് യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് ചീഫ്.

പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥതയോടെയാണ് പലരും നിക്കാഹ് ചെയ്ത് വെക്കുന്നത്. ഇത് കുറ്റകരമായ നടപടിയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമങ്ങള്‍ കര്‍ക്കശമാണ്. അതു കൊണ്ടു തന്നെ പല പരാതികളിലും വ്യക്തത കൈവരുത്താന്‍ പോലീസിന് സാധിക്കാത്ത സ്ഥിതിയുണ്ട്.

മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികള്‍ക്കെതിരെയുള്ള പീഡനപരാതികളില്‍ കുട്ടികളുടെ മൊഴി പലപ്പോഴും പോലീസിനെ കുഴക്കുന്നു. ആദ്യം പറഞ്ഞ മൊഴിയല്ല കുട്ടികള്‍ പിന്നീട് നല്‍കുന്നത്. മനശാസ്ത്രവിദഗ്ദ്ധരുടെ സഹായത്തോടെയാണ് കുട്ടികളുടെ പരാതികള്‍ കൈകാര്യം ചെയ്യേണ്ടതെന്നും പോലീസ് ചീഫ് ചൂണ്ടിക്കാട്ടി. സ്‌കൂള്‍ കുട്ടികളിലുള്ള ലഹരി ഉപയോഗം തടയേണ്ടത് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും തന്നെയാണ്. അധ്യാപകര്‍ക്ക് കുട്ടികളെ പഴയ രീതിയില്‍ ശിക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ കുട്ടികളെ നിയന്ത്രിക്കുന്നതിന് പരിമിതികളുണ്ട്. രക്ഷിതാക്കള്‍ക്കാണ് കുട്ടികളെ നേര്‍വഴിക്ക് നടത്താനുള്ള ഉത്തരവാദിത്തം കൂടുതലുള്ളത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ഉയര്‍ന്നിട്ടുള്ള പലപരാതികളിലും കഴമ്പില്ലെന്ന് ജില്ലാ പോലീസ് ചീഫ് വിശദീകരിച്ചു. ഇതു വരെയുണ്ടായ പരാതികളെല്ലാം പരിശോധിച്ചപ്പോള്‍ മിക്ക പരാതികളിലും യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പരിചയക്കാര്‍ വിളിച്ചു കയറ്റുമ്പോള്‍ കുട്ടികള്‍ വാഹനങ്ങളില്‍ കയറുന്നതിനെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പ്രചരിപ്പിച്ചിരുന്നു. ചിലരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടിയും കുട്ടികളെ ഇത്തരം പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് .ബസ് ചാര്‍ജായി നല്‍കുന്ന പണം മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ പരിസരത്ത് വെച്ച് വീടിനു സമീപത്തേക്ക് പോകുന്ന വാഹനങ്ങളില്‍ കൈകാട്ടി കയറുന്ന സംഭവങ്ങളുമുണ്ട്. ഇതിനെയും ചിലര്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവമാണെന്ന് പ്രചരിപ്പിച്ചിട്ടുണ്ട്.

പരപ്പ ബ്ലോക്കിലെ 45 ഓളം കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നില്ലെന്നും മദ്യത്തിന് പിന്നാലെയാണ് കുട്ടികള്‍ പോകുന്നതെന്നും പോലീസ് ഇവരെ സ്‌കൂളിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സന്നദ്ധ പ്രവര്‍ത്തക ജില്ലാ പോലീസ് ചീഫിനോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി.ബിജു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. സുജല, വനിതാ സെല്‍ സിഐ നിര്‍മ്മല, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍, കാസര്‍കോട് വാര്‍ത്ത ന്യൂഡ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, സ്‌കൂള്‍ കോളജ് പ്രിന്‍സിപ്പള്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, എന്‍.ജി.ഒ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്കാഹ് ചെയ്ത് വെക്കുന്നതും കുറ്റകരം, കുട്ടികളെ നേര്‍വഴിക്ക് നടത്താനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്ക്: ജില്ലാ പോലീസ് ചീഫ്

Keywords: kasaragod, Kerala, Police, District, Wedding, Child welfare, District police chief against early Nikah.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia