city-gold-ad-for-blogger

ഭൂമി കൈയേറ്റം: ബേഡകത്ത് സി.പി.എം. നിയമക്കുരുക്കിലേക്ക്; പ്രശ്‌നം ആയുധമാക്കി വിമതപക്ഷം

ബേഡകം: (www.kasargodvartha.com 05/07/2015) സി.പി.എം ബേഡകം ഏരിയാ സെക്രട്ടറിയെയും പാര്‍ട്ടിയെയും നിയമക്കുരുക്കില്‍ അകപ്പെടുത്തുന്ന ഭൂമി സംബന്ധമായ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്നത് വിമതപക്ഷത്തിന് പുതിയ ആയുധമാകുന്നു. ഏരിയാ നേതൃത്വവും ജില്ലാ നേതൃത്വവും വിമതരെ വിമര്‍ശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിലപാട് തുടരുന്നതിനിടെയാണ് ഇവര്‍ക്ക് ആഞ്ഞടിക്കാന്‍ അവസരം ഒരുക്കിക്കൊണ്ട് ഭൂമി വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.
കുറ്റിക്കോലില്‍ സി.പി.എം. ബേഡകം ഏരിയാ കമ്മിറ്റി ഓഫീസും ലോക്കല്‍ കമ്മിറ്റി ഓഫീസും സ്ഥാപിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുകയാണ്. ഇതുള്‍പെടെ കുറ്റിക്കോല്‍ ബസാറിലെ 14 പ്ലോട്ടുകള്‍ കൈയേറ്റ സ്ഥലമാണെന്നാണ് റവന്യൂ അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

സര്‍വേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വകുപ്പുതലത്തില്‍ നടപടി ആരംഭിക്കുകയും ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കാസര്‍കോട്ടെ ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വേയര്‍ ഭൂമി അളന്നപ്പോഴാണ് പാര്‍ട്ടി ഓഫീസുകള്‍ കൈയേറ്റ സ്ഥലത്താണെന്ന് തെളിഞ്ഞത്.

പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലം അളക്കാന്‍ സി.പി.എം. ഏരിയാ സെക്രട്ടറി സി. ബാലന്‍ സമ്മതിക്കാതിരുന്നതിനാല്‍ സര്‍വേയര്‍ ഭൂമിയുടെ വിസ്തീര്‍ണം കണക്കാക്കുകയായിരുന്നു. 40 വര്‍ഷം മുമ്പ് 1.06 ഏക്കര്‍ സ്ഥലം സി.പി.എം. വിലയ്ക്കു വാങ്ങിയതായാണ് പാര്‍ട്ടിയുടെ രേഖകളിലുള്ളത്. ഇതനുസരിച്ച് ഈ ഭൂമിയുടെ സ്ഥലത്ത് കൂടിയാണ് തെക്കില്‍-ആലട്ടി റോഡ് കടന്നുപോകുന്നത്. എന്നാല്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ കൈവശമുള്ള സ്ഥലം ഇതല്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.

അതേ സമയം സര്‍ക്കാര്‍ സ്ഥലത്താണ് പാര്‍ട്ടി ഓഫീസുകള്‍ ഉള്ളതെന്ന റവന്യൂ അധികൃതരുടെ കണ്ടെത്തല്‍ ഏരിയാ നേതൃത്വം തള്ളിക്കളയുകയും വില കൊടുത്തുവാങ്ങിയ സ്ഥലമാണിതെന്നും ഇത് തെളിയിക്കാന്‍ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നും ഏരിയാ നേതൃത്വം പറയുന്നു. ഇതിനിടയില്‍ ഏരിയാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്ന തിരക്കിലാണ് വിമതപക്ഷം.

കുറ്റിക്കോലില്‍ വിമതവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള നെരൂദ വായനശാലയ്ക്ക് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ ഫണ്ടില്‍ നിന്നും അനുവദിച്ച പണം ഏരിയാ നേതൃത്വം ഇടപെട്ട് തിരിച്ചെടുത്ത നടപടിക്കെതിരെ വിമതപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഏരിയാ സെക്രട്ടറിക്കെതിരെ നീങ്ങാന്‍ ഇവര്‍ക്ക് പുതിയ ആയുധം ലഭിച്ചിരിക്കുന്നത്.
ഭൂമി കൈയേറ്റം: ബേഡകത്ത് സി.പി.എം. നിയമക്കുരുക്കിലേക്ക്; പ്രശ്‌നം ആയുധമാക്കി വിമതപക്ഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, Kuttikol, Bedakam, CPM, Investigation, CPM in encroachment controversy.

ഭൂമി കൈയേറ്റം: ബേഡകത്ത് സി.പി.എം. നിയമക്കുരുക്കിലേക്ക്; പ്രശ്‌നം ആയുധമാക്കി വിമതപക്ഷം


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia