Allegation | പ്രശാന്തിന്റെ ഭാര്യാ സഹോദരന്റെ കാസർകോട്ടെ പെട്രോൾ പമ്പ് അനധികൃതമെന്നും അടച്ചുപൂട്ടണമെന്നും ആവശ്യം; ഡിസിസി വൈസ് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി

● 'പെട്രോൾ പമ്പ് രണ്ട് വർഷമായി ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു'
● 'പെട്രോൾ പമ്പിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ല'
● പാറപ്പള്ളിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് ഉടക്കിട്ടതിന്റെ വിവരങ്ങളും പുറത്ത്
കാഞ്ഞങ്ങാട്: (KasargodVartha) കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പ്രശാന്തിന്റെ ഭാര്യാ സഹോദരന്റെ കാസർകോട്ടെ പെട്രോൾ പമ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാർ പൊലീസിൽ പരാതി നൽകി. പ്രശാന്തിന്റെ ഭാര്യാ സഹോദരൻ എ കെ രജീഷിന്റെ ഉടമസ്ഥതയിൽ ഒടയംചാലിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അനധികൃതമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
രണ്ട് വർഷമായി ലൈസൻസ് ഇല്ലാതെയാണ് പെട്രോൾ പമ്പ് പ്രവർത്തിക്കുന്നതെന്ന് പ്രദീപ് കുമാർ അമ്പലത്തറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2023 - 24 മുതൽ പ്രവർത്തിച്ചുവരുന്ന എ കെ ഫ്യൂവൽസ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും ഉടമ രജീഷിനെതിരെ കേസെടുക്കണം എന്നുമാണ് പരാതിയിലെ ആവശ്യം.
സിപിഎം ഭരിക്കുന്ന കോടോം ബേളൂർ പഞ്ചായതിലെ ഒടയംചാലിലാണ് പെട്രോൾ പമ്പ് പ്രവർത്തിക്കുന്നത്. രണ്ടുവർഷം മുൻപ് കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നോടീസ് നൽകിയിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. എന്നാൽ ഇതുസംന്ധിച്ച മാധ്യമങ്ങൾ വാർത്ത നൽകിയതോടെ രജീഷ് ലൈസൻസ് പുതുക്കാൻ ഇപ്പോൾ അപേക്ഷ നൽകിയിട്ടുണ്ട്.
ലൈസൻസ് പുതുക്കുന്നതിന് നിയമ തടസമില്ലെന്നാണ് പഞ്ചായത് അധികൃതർ പറയുന്നത്. പെട്രോൾ പമ്പിൽ ശൗചാലയം ഇല്ലെന്നും കണ്ടത്തിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർടിഫികറ്റ് ഇല്ലെന്ന കാരണത്താലാണ് ലൈസൻസ് പുതുക്കാതിരുന്നതെന്ന് പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് തനിക്ക് അനുകൂലമായ കോടതി ഉത്തരവുണ്ടെന്ന് രജീഷ് വ്യക്തമാക്കുന്നു.
2007 ലാണ് എകെ ഫ്യൂവൽസ് പ്രവർത്തനം ആരംഭിച്ചത്. നാളിതുവരെ ലൈസൻസ് ഇല്ലാതിരുന്നിട്ടും പെട്രോൾ ഉത്പന്നങ്ങൾ നൽകിയത് സംബന്ധിച്ച് എണ്ണ കംപനി മൃദു സമീപനം സ്വീകരിച്ചതിനെ കുറിച്ചും പരാതി ശക്തമാണ്. അതിനിടെ അമ്പലത്തറ പാറപ്പള്ളിയിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങുന്നതിന് രജീഷ് ഉടക്കിട്ടതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
2018ൽ അന്നത്തെ കാസർകോട് എഡിഎം ആയിരുന്ന എൻ ദേവിദാസിനെതിരെ എൻ ഒ സി നൽകിയതിനെതിരെ സർകാരിലേക്ക് പരാതി നൽകുകയും കലക്ടറായി സ്ഥാനക്കയറ്റം തടസപ്പെടുത്തിയെന്നുമുള്ള ആക്ഷേപവും നിലനിന്നിരുന്നു. പാറപ്പള്ളിയിൽ തുടങ്ങുന്ന പെട്രോൾ പമ്പിന്റെ മുന്നിൽ വഴിയായി നൽകിയ സ്ഥലം സർകാരിന്റേതാണെന്നും ഇത് അനുവദിച്ചത് ചട്ട പ്രകാരവും അല്ലെന്നുള്ള പരാതിയാണ് രജീഷ് നൽകിയത്.
സർകാരിന്റെ സ്ഥലം ലീസിനായി അനുവദിച്ചാൽ മാത്രമേ എൻഒസി ലഭ്യമാകൂവെന്ന റിപോർടാണ് എഡിഎം നൽകിയിരുന്നത്. പിന്നീട് സർകാർ തലത്തിൽ നടത്തിയ അന്വേഷണത്തിൽ എഡിഎമിന്റെ ഭാഗത്ത് നിന്നും ഒരു ചട്ട ലംഘനവും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തുകയും പിന്നീട് അദ്ദേഹത്തിന് കലക്ടറായി നിയമനം നൽകുകയും ചെയ്‌തിരുന്നു.
2021 ലാണ് ദേവിദാസിന് ഐഎഎസ് പദവി ലഭിച്ചത്. ചട്ടവും നിയമവും പറഞ്ഞു പാറപ്പള്ളിയിലെ പെട്രോൾ പമ്പിന് ഉടക്കിട്ട രാജേഷാണ് ഒടയഞ്ചാലിലെ പെട്രോൾ പമ്പ് ലൈസൻസ് ഇല്ലാതെയും ശൗചാലയവും ഇല്ലാതെയും പ്രവർത്തിച്ച് വന്നതെന്നാണ് ആക്ഷേപം ഉയർന്നത്. കോടോം ബേളൂർ പഞ്ചായത് ഓഫീസിലേക്ക് ബുധനാഴ്ച മാർച് നടത്താൻ യൂത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
#Kerala #petrolpump #ED #death #controversy #investigation