city-gold-ad-for-blogger

പാര്‍ട്ടി കേന്ദ്രത്തില്‍ പോലീസ്‌രാജ്; നേതാക്കളുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ സമ്മേളനം ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു

ബേക്കല്‍: (www.kasargodvartha.com 09.10.2017) പള്ളിക്കര പഞ്ചായത്ത് തല കേരളോത്സവത്തിനിടെ തച്ചങ്ങാട് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന വാക്കേറ്റവും, അക്രമവും പുതിയ തലത്തിലേക്ക് നീങ്ങുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ്‌രാജ് ആണ് നടപ്പാക്കുന്നതെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഘചേതനാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും, മുന്‍ സംസ്ഥാന കബഡി താരവുമായ ശ്രീധരനടക്കം നിരവധി പേരുടെ വീടുകളില്‍ കയറി പാതിരാത്രിയില്‍ പോലീസ് ഭീകാരന്തരീക്ഷം സൃഷ്ടിച്ചതായാണ് ആക്ഷേപം.

കുതിരക്കോട് ബ്രാഞ്ച് സെക്രട്ടറി സുരേഷ്‌കുമാര്‍ അടക്കം പലരുടേയും വീടുകളില്‍ റെയ്ഡിനെത്തിയ പോലീസ് പലരേയും കസ്റ്റഡിയിലെടുത്തു. ഇത്  കുതിരക്കോട് പരിസരത്ത് കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരേ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ഇരു കരക്കാരായ രണ്ടു ക്ലബ്ബുകള്‍ തമ്മിലുള്ള കുടിപ്പകയും, കബഡി മത്സരം സംബന്ധിച്ച് നേരത്തെ പനയാല്‍ കാട്ടിയടുക്കത്തുവെച്ച് നടന്ന അസ്വാരസ്യങ്ങളുടെ തുടര്‍ച്ചയായാണ് തച്ചങ്ങാട്ട് അക്രമത്തില്‍ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്.

തച്ചങ്ങാട് വെച്ചു നടക്കുന്ന കേരളോത്സവത്തിന്റെ കായിക മത്സരം കാണാന്‍ കുതിരക്കോട് ധനേഷ് കണ്ണോലും മുതിയക്കാലിലെ തന്റെ സുഹൃത്തും കൂടി ചെന്നപ്പോള്‍ അരവത്തു പ്രദേശത്തുള്ളവര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയാരുന്നുവെന്ന് ധനേഷ് ആരോപിക്കുന്നു. മാരകമായി പരിക്കേറ്റ ധനേഷിനേയും സുഹൃത്തിനേയും ഉദുമ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പരിക്ക് ഗുരതരമായതിനാല്‍ പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനു ശേഷം രാത്രിയോടെ അരവത്തെ പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗം വി.വി. സുകുമാരന്റെ വീടിനും, തൊട്ടടുത്തുള്ള ക്ലബ്ബിനു നേരെയും അക്രമമുണ്ടായി. അക്രമത്തില്‍ പരിക്കേറ്റ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി പി. ഗീതയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഒരു മണിയോടെയാണ് ധനേഷിന്റെ വീടിനടുത്തുള്ള ശ്രീധരന്‍ അടക്കമുള്ളവരേയും, സംഘചേതനാ കലാ കായിക കേന്ദ്രത്തിന്റെ പരിസരവാസികളുടെ വീടുകളിലും പോലീസ് അതിക്രമിച്ചു കടന്ന് ശ്രീധരനു പുറമെ ഹരി കണ്ണോല്‍, മോഹനന്‍ തുടങ്ങിയവരെ പോലീസ് വാനിലിട്ടു കൊണ്ടു പോയത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പാര്‍ട്ടി നേതാക്കള്‍ പ്രശ്നം വഷളാക്കുകയായിരുന്നുവെന്നും, ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്നും കുതിരക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് ഇനി നടക്കാനിരിക്കുന്ന ബ്രാഞ്ച് സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കാനും, തുടര്‍ന്നുള്ള ലോക്കല്‍ ഏരിയാ സമ്മേളനങ്ങള്‍ ബഹിഷ്‌ക്കരിക്കാനും ആലോചിക്കുന്നതായി കുതിരക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സൂചന നല്‍കി.


പാര്‍ട്ടി കേന്ദ്രത്തില്‍ പോലീസ്‌രാജ്; നേതാക്കളുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ സമ്മേളനം ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Conference, Police, Leader, Attack, Assault, Controversy in party over Keralolsavam attacks

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia