city-gold-ad-for-blogger

ഹര്‍ത്താലിന്റെ പേരില്‍ ഉരുണ്ടു കളിക്കേണ്ടി വന്നതിന്റെ പേരില്‍ വ്യാപാരിസംഘടനയില്‍ മുറുമുറുപ്പ്; നേതൃത്വത്തിനെതിരെ ആരോപണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2017) തിങ്കളാഴ്ച യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച മര്‍ച്ചന്റ്സ് അസോസിയേഷന്‍ നേതൃത്വം പിന്നീട് അതില്‍ നിന്നും ഒഴിഞ്ഞുമാറേണ്ടിവന്ന സ്ഥിതിവിശേഷം സംഘടനയില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. ഒക്ടോബര്‍ 10ന് പ്രസ്ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഹര്‍ത്താല്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഹര്‍ത്താല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പരിധിയിലെ മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍, ബന്ദ് എന്നിവയില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, വിവാഹം മുതലായവയെ ഒഴിവാക്കുന്നതുപോലെ അവശ്യ മേഖലയായ വ്യാപാരസ്ഥാപനങ്ങളെയും ഒഴിവാക്കണമെന്നായിരുന്നു മര്‍ച്ചന്റ്സ് അസോസിയേഷന്റെയും ആവശ്യം. ഹര്‍ത്താലിന്റെ പേരില്‍ കടകള്‍ അടച്ചിടുമ്പോള്‍ വന്‍ ദുരിതമാണ് വ്യാപാരികള്‍ അനുഭവിക്കുന്നത്. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുമ്പോള്‍ കടകള്‍ അടച്ചിടുന്നതുമൂലം ബഹുഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യം ഹനിക്കുന്നത് കൊണ്ടാണ് ഹര്‍ത്താല്‍ ബഹിഷ്‌കരിച്ച് കടകള്‍ തുറക്കുന്നതെന്നായിരുന്നു വ്യാപാരി നേതാക്കള്‍ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് യൂണിറ്റിന്റെ നിലപാട് തന്നെ പിന്നീട് സംസ്ഥാന നേതൃത്വവും പിന്തുടര്‍ന്നു.

അസോസിയേഷന്റെ ഈ തീരുമാനത്തിനെതിരെ ഭൂരിപക്ഷം വ്യാപാരികളിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. അസോസിയേഷന്റെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ അക്രമം ഉണ്ടാകുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്താല്‍ ആര് ഉത്തരം പറയുമെന്നായിരുന്നു വ്യാപാരികളുടെ ചോദ്യം. മാത്രവുമല്ല യുഡിഎഫ് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതില്‍ രാഷ്ട്രീയ പ്രേരണയുണ്ടെന്നും ആരോപണമുയര്‍ന്നു. ഹര്‍ത്താല്‍ ബഹിഷ്‌കരിച്ചുകൊണ്ട് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെ ജിഎസ്ടി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നവംബര്‍ 1ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പ്രഖ്യാപിച്ചത് വിരോധാഭാസമാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.

ഹര്‍ത്താലിന് തലേ ദിവസം കടകള്‍ അടക്കരുതെന്ന് വ്യാപാരികളും അടച്ചു സഹകരിക്കണമെന്ന് ഹര്‍ത്താല്‍ അനുകൂലികളും കടകളില്‍ കയറിയിറങ്ങി അഭ്യര്‍ത്ഥന നടത്തി. മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്താലും കടകള്‍ തുറക്കില്ലെന്ന് ബഹുഭൂരിപക്ഷം വ്യാപാരികളും തീരുമാനിച്ചതോടെ തലേ ദിവസം രാത്രി കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും നേതൃത്വം പിന്‍വാങ്ങി. പോലീസ് സംരക്ഷണം ലഭിക്കാത്തതുകൊണ്ടാണ് ഹര്‍ത്താലില്‍ നിന്ന് പിന്‍മാറുന്നതെന്നായിരുന്നു ഇതിന് നേതൃത്വം കണ്ടെത്തിയ ന്യായീകരണം. കേരളത്തിലെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ മര്‍ച്ചന്റ്സ് അസോസിയേഷന്‍ എടുത്ത ഒരു നിലപാടില്‍ നിന്ന് പിന്മാറേണ്ടി വന്നത് സംഘടനക്ക് നാണക്കേടുണ്ടാക്കിയെന്നും ഇത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
ഹര്‍ത്താലിന്റെ പേരില്‍ ഉരുണ്ടു കളിക്കേണ്ടി വന്നതിന്റെ പേരില്‍ വ്യാപാരിസംഘടനയില്‍ മുറുമുറുപ്പ്; നേതൃത്വത്തിനെതിരെ ആരോപണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Harthal, Merchant-association, Controversy in merchants association over Harthal day issues

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia