സ്ത്രീയും മക്കളും കൂടി പറമ്പ് കയ്യേറിയെന്ന് പരാതിപ്പെടാൻ ചെന്ന യുവാവിനെ പൊലീസുകാരന്‍ അധിക്ഷേപിച്ചതായി പരാതി
Jul 2, 2021, 20:41 IST
കാസർകോട്: (www.kasargodvartha.com 02.07..2021) സ്ത്രീയും മക്കളും കൂടി പറമ്പ് കയ്യേറിയെന്ന് പരാതിപ്പെടാൻ ചെന്ന യുവാവിനെ പൊലീസുകാരന്‍ അധിക്ഷേപിച്ചതായി പരാതി. മാങ്ങാട് ചോയിച്ചിങ്കലിലെ മുഹമ്മദ് മൻസൂർ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മൻസൂറിന്റെ മാതാവ് സുഹ്റയുടെ പേരിലുള്ള 28 സെന്റ് സ്ഥലത്തിൽ നിന്ന് അഞ്ച് സെന്റ് സ്ഥലം സ്ത്രീയും മക്കളും കൂടി വാങ്ങിയിരുന്നു. ആ സ്ഥലത്ത് വീടുകെട്ടി അവർ താമസിച്ചുവരുന്നതിനിടെ ജൂൺ നാലിന് പറമ്പ് കയ്യേറുകയും ഇപ്പോൾ മതിൽ കെട്ടുകയാണെന്നുമാണ് പരാതി.
പറമ്പ് കയ്യേറിയത് അന്വേഷിക്കാൻ ചെന്ന മൻസൂറിനെ സ്ത്രീ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വാക്കത്തി വീശുകയും ചെയ്‌തതായി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുഹ്റ ജൂൺ നാലിന് മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
എന്നാൽ പരാതിയിൽ ഒരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്ന് ജൂൺ 28 ന് വീണ്ടും പരാതി നൽകി. സുഹ്റയ്ക്ക് സുഖമില്ലാത്തതിനാൽ മൻസൂറാണ് പരാതി നൽകാൻ എത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരൻ പരാതി നോക്കിയതിന് ശേഷം മൻസൂറിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. 'നീ കള്ളക്കേസും കൊണ്ട് വന്നതാണ്, പൊലീസുകാരെ നീ പേടിപ്പിക്കേണ്ട, ആ കുടുംബത്തെ നന്നായി അറിയാം, അവൾ പെണ്ണാണ്, നിന്നെ പിടിച്ച് അകത്താക്കും' എന്ന് പൊലീസുകാരൻ പറഞ്ഞതായി മൻസൂർ പറയുന്നു.
രണ്ട് തവണയും പരാതി നൽകിയപ്പോൾ രസീത് നൽകിയില്ലെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്.
അതേസമയം ഇതേ സ്ത്രീ വ്യാജ രേഖകൾ ഹാജരാക്കി വിധവ പെൻഷൻ വാങ്ങുന്നതായി പരാതിപ്പെട്ട് ഉദുമ പഞ്ചായത്ത് സെക്രടറിക്കും പ്രസിഡന്റിനും മൻസൂർ പരാതി നൽകി. വേറെയൊരാളുടെ മരണ സെർടിഫികെറ്റ് ഹാജരാക്കി വ്യാജ മേൽവിലാസത്തിലാണ് വിധവ പെൻഷന് അപേക്ഷിച്ചിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.
Keywords: Kerela, Kasaragod, News, Youth, Case, Complaint, Police, Women, Complaint that the youth was abused by the police.
< !- START disable copy paste -->