city-gold-ad-for-blogger

സലഫി പ്രചാരകന്റെ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിനെതിരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസ് ചീഫിന് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 07/09/2016) സലഫി പ്രചാരകന്‍ നടത്തിയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂറാണ് പരാതി നല്‍കിയത്.

സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്ത് എന്ന ഷംസുദ്ദീന്‍ പാലത്ത് ആണ് അമുസ്ലിംകളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ചു മതി എന്ന രീതിയില്‍ സന്ദേശം നല്‍കിയത്. വിദ്വേഷം വളര്‍ത്തുന്ന ഓഡിയോ സ്വലഫി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദഅ്‌വ വോയിസ് വെബ്‌സൈറ്റിലാണ് യൂട്യൂബ് വഴി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡൂള്‍ ന്യൂസ് നല്‍കിയ വാര്‍ത്ത സഹിതമാണ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്. ഷംസുദ്ദീന്റെ രണ്ട് പ്രഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്.

രണ്ട് പ്രഭാഷണങ്ങളുടെയും യൂട്യൂബ് ലിങ്കും വാര്‍ത്തയോടൊപ്പം നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ ഇന്നു നിലനില്‍ക്കുന്ന ഇതര മത വിശ്വാസികളാട് ഇസ്ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും പരസ്പര ബഹുമാനവും മറ്റു സാമൂഹ്യ ബന്ധങ്ങളും ഒഴിവാക്കണമെന്നു രണ്ട് പ്രഭാഷണങ്ങളും ആഹ്വാനം ചെയ്യുന്നതായും ഇസ്ലാം മത വിശ്വാസികളെ ഈ രാജ്യത്തു നിന്നു തന്നെ പാലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നാണ് പരാതിയില്‍ പറയുന്നത്.

മുസ്ലിങ്ങള്‍ മാത്രമുള്ള ഒരു രാജ്യത്തേക്കു ഇവിടുത്തെ മുസ്ലിംകളും യാത്ര പോകണം എന്നുള്ള ആഹ്വാനം, നമ്മുടെ രാജ്യം നിരോധന പട്ടികയില്‍ ഉള്‍പെടുത്തിയ ഐഎസ്‌ഐഎസ് (ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) എന്ന സംഘടന പോലുള്ളവ ഭരണം നടത്തുന്നിടത്തേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐഎസ് ആശയങ്ങളാണ് വാക്കുകള്‍ക്കിടയിലൂടെ ഷംസുദ്ദീന്‍ തിരുകി വെക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.

ഇത്തരം പ്രസംഗങ്ങളും പ്രഭാഷണങ്ങളും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ ഇതര മത വിശ്വാസികളാട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി സമൂഹത്തില്‍ നിലവിലുള്ള സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രചാരകന്‍ നടത്തുന്നതെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇതു കൂടാതെ ഐഎസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവില്‍ ജനങ്ങളിലേക്കു പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഷംസുദ്ദീന്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഷംസുദ്ദീന്റെ പ്രസംഗം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. പ്രസംഗം കേള്‍ക്കുവാനിടയുള്ള മുസ്ലിങ്ങളല്ലാത്തവര്‍ സ്വാഭാവികമായും മുസ്ലിം സമൂഹത്തെ സംശയത്തോടെ നോക്കിക്കാണാന്‍ ഇത് കാരണമാകുമെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ ഷംസുദ്ദീന്‍ (48) നേരത്തെ മലപ്പുറം തിരൂര്‍ വളവന്നൂരിലുള്ള അന്‍സാര്‍ കോളജില്‍ അധ്യാപകനായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും ഈ പ്രഭാഷണങ്ങളും മറ്റും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് ഏറെ ഗൗരവപരമായി കാണണമെന്നും വിദ്വേഷ പ്രസംഗം നടത്തിയ ഷംസുദ്ദീനെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം സലഫി വിഭാഗത്തിന്റെ വിവാദ സന്ദേശമടങ്ങുന്ന ചില പ്രസംഗങ്ങള്‍ പിന്നീട് അവരുടെ വൈബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചതായും ഡൂള്‍ ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. ഷംസുദ്ദീന്റെ പ്രസംഗം വാര്‍ത്തയായതോടെയാണിത്.

UPDATED

സലഫി പ്രചാരകന്റെ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിനെതിരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസ് ചീഫിന് പരാതി നല്‍കി

Keywords: Kasaragod, Kerala, Kozhikode, Social networks, complaint, Islam, Salafi, Speech, Shamsudheen, Chevayoor native, News, SP, Complaint against Salafi preacher. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia