city-gold-ad-for-blogger

വിസ്മൃതിയിലായ ചക്കും ചക്കാലകളും തിരിച്ചുവരുന്നു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.04.2017) കാലത്തിന്റെ കുത്തൊഴുക്കില്‍ വിസ്മൃതിയിലായ എണ്ണയാട്ടുന്ന ചക്കുകളും ചക്കാലകളും പുതിയ രൂപത്തില്‍ പുനര്‍ജനിക്കുകയാണ്. പണ്ടുകാലത്തെ പോലെ എണ്ണയാട്ടുന്നില്ലെങ്കിലും ഒരു കാലത്ത് ഗുരുനാഥ സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്ന ചക്ക് നശിച്ചുപോയ സ്ഥാനത്ത് പ്രതീകാത്മകമായി ചക്കും ചക്കാലയും പുനരുജ്ജീവിപ്പിച്ച് മാതൃകയാവുകയാണ് പിലിക്കോട് എക്കച്ചിയിലെ കിഴക്കേവീട് തറവാട്ടുകാര്‍.

പഴമയുടെ പെരുമയോടെ വീടുകളിലും തറവാടുകളിലും പ്രൗഢിയോടെ നിന്നിരുന്ന എള്ളെണ്ണ ആട്ടിയെടുക്കുന്ന ചക്കുകളും ചക്കാലകളും ജീര്‍ണിച്ച് ഇല്ലാതായിട്ട് കാലമേറെയായി. കാളകളെ പൂട്ടി ആട്ടുന്ന വലിയ ചക്കുകളും വീട്ടുകാര്‍ തന്നെ ആട്ടിയെടുക്കുന്ന ചെറിയതരം ചക്കുകളും വടക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഒരു സമുദായത്തിന്റെയാകെ തൊഴില്‍ശാലയും ആരാധനാലയവും ഈ ചക്കാലകളായിരുന്നു. ഒരുവിധം സാമ്പത്തിക ശേഷിയുള്ള വാണിയ സമുദായ കുടുംബങ്ങളിലെല്ലാം ചക്കുകള്‍ ഉണ്ടായിരുന്നു. ചക്കില്‍ ആട്ടിയെടുത്ത ശുദ്ധമായ എള്ളെണ്ണ കിട്ടിയിരുന്നതും ഇവിടങ്ങളില്‍ നിന്നായിരുന്നു.

വിസ്മൃതിയിലായ ചക്കും ചക്കാലകളും തിരിച്ചുവരുന്നു

തൊഴില്‍ശാലകള്‍ യന്ത്രവല്‍കൃതമാവുകയും ചക്കുകളില്‍ എണ്ണ ആട്ടിയെടുക്കുന്നതിന് ചിലവേറുകയും ചെയ്തതോടെയാണ് ചക്കുകളും ഇല്ലാതായത്. ആരാധനയുമായി ബന്ധപ്പെട്ട് ചക്കുകളും ചക്കാലകളും ഉണ്ടായിരുന്ന ഭവനങ്ങളില്‍ വലിയ പ്രാധാന്യമാണ് ഇവയ്ക്ക് നല്‍കിയിരുന്നത്. നിവേദ്യങ്ങള്‍ വരെ ചക്കാലയില്‍ കഴിക്കുന്നതിന് പറയുമായിരുന്നു. തകര്‍ച്ച നേരിട്ടതോടെ ചക്കുകളെല്ലാം ക്ഷേത്രത്തില്‍ കൊണ്ടുപോയി സമര്‍പ്പിക്കുകയായിരുന്നു. തച്ചുശാസ്ത്ര വിധിപ്രകാരം പുതിയ വീടുകള്‍ പണിയുമ്പോള്‍ നാലു ദിക്കുകളാണ് നോക്കിയിരുന്നത്. എന്നാല്‍ ചക്കാലകള്‍ പണിയാന്‍ എട്ടുദിക്കുകള്‍ നോക്കണമായിരുന്നു.

പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലേക്ക് പൂരോത്സവത്തിന് എണ്ണ നല്‍കിയിരുന്നത് ഈ തറവാട്ടിലെ ചക്കില്‍ ആട്ടിയെടുത്തായിരുന്നു. ആ ചടങ്ങ് മുടങ്ങാതെ എക്കാലവും തുടരുന്നതിന് വേണ്ടിയാണ് പ്രതീകാത്മകമായി ചക്ക് സ്ഥാപിക്കാന്‍ തറവാട്ടുകാര്‍ തീരുമാനിച്ചത്. രണ്ട് ലക്ഷം രൂപ ചിലവ് ചെയ്ത് മനോഹരമായ ചക്കാലയും പണിത് അതിനകത്തായി മരം കൊണ്ട് പണിത ചക്ക് സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ സമര്‍പ്പണം കരിവെള്ളൂര്‍ ആദിമുച്ചിലോട്ട് വലിയച്ഛന്‍ പ്രമോദ് കോമരത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇ വി കൃഷ്ണന്‍ അന്തിത്തിരിയന്‍, യു വി ഗോവിന്ദന്‍ കോമരം, പി വി നാരായണന്‍ കോമരം, എം സുധീഷ് കോമരം, സുനില്‍ കോമരം എന്നിവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Kerala, News, Pilicode, Oil, Tradition, Temple.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia