city-gold-ad-for-blogger

മായം കണ്ടെത്താന്‍ ഡിറ്റക്റ്ററുകള്‍: മില്‍മയടക്കം കുടുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

പ്രതിഭാരാജന്‍

കാസര്‍കോട്: (www.kasargodvartha.com 02/08/2018) പാലിലും വെളിച്ചെണ്ണയിലും മറ്റും ഇനി രാസ ലായനി മിശ്രിതങ്ങള്‍ ചേര്‍ത്തു വില്‍ക്കുന്നതിനു തടയിടാന്‍ പുതിയ സംവിധാനം വരുന്നു. ഈ ഓണത്തോടെ ഇത് സാര്‍വത്രികമാവുമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ആകെ മൂന്ന് സ്ഥലത്ത് മാത്രമാണ് നിലവില്‍ ഭക്ഷ്യവിഷ പരിശോധനാ ലാബ് ഉള്ളത്. കാസര്‍കോട് ഭാഗങ്ങളില്‍ മായം കണ്ടെത്തിയാല്‍ പരിശോധനയ്ക്ക് അയക്കേണ്ടത് കോഴിക്കോട്ടേക്കാണ്. അവിടെ പരിശോധന കഴിഞ്ഞ് ഫലം അറിയാന്‍ കാലതാമസം വരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളില്‍ ചെന്ന് സാമ്പിളെടുക്കാന്‍ തായ്യാറാവാറില്ല.
മായം കണ്ടെത്താന്‍ ഡിറ്റക്റ്ററുകള്‍: മില്‍മയടക്കം കുടുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

അതിര്‍ത്തി കടന്നെത്തുന്ന മീനില്‍ വ്യാപകമായി ഫോര്‍മാലിനും, അമോണിയയും കലര്‍ത്തിയത് പിടിക്കപ്പെട്ടതോടെ ജനം കൂടുതല്‍ ജാഗരൂഗരായിരിക്കുകയാണ്. വിഷം കണ്ടെത്തുന്നതിനായി വികസിപ്പിച്ചെടുത്ത് പരീക്ഷിച്ചു നോക്കിയ ഫെര്‍മാലിന്‍ അമോണിയ ഡിറ്റക്റ്റര്‍ കിറ്റുകളുടെ നിര്‍മാണ ചിലവ് വളരെ കുറവാണ്. ഇതേ മാതൃകയിലാണ് പുതിയ കിറ്റുകളും വരുന്നത്. വിഷമീന്‍ പോലെ തന്നെ പാലിലും വെളിച്ചെണ്ണിയിലും മറ്റും കലര്‍ന്ന മായം തിരിച്ചറിയാന്‍ പുതിയ സംവിധാനം കൊണ്ടുകഴിയുമെന്നാണ് റിപോര്‍ട്ട്. ഇത്തരം കിറ്റുകളുടെ ലഭ്യത ഗ്രാമങ്ങള്‍ തോറും എത്തിക്കുന്നതിനു പുറമെ, എല്ലാ ജില്ലകളിലും പരിശോധനാ യൂണിറ്റുകള്‍ സ്ഥാപിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡിജിറ്റല്‍ ബ്യൂട്ടിറോ റിഫ്രാക്‌റ്റോ മീറ്ററുകള്‍ മൂലം മായം ചേര്‍ത്ത ഭക്ഷണ വസ്തുക്കളുടെ കടന്നു കയറ്റത്തെ ഒരുപരിധി വരെ തടയാനാകുമെന്നാണ് പ്രതീക്ഷ. യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ഈ ടെസ്റ്റിംഗ് സംവിധാനം വിജയകരമായി നടപ്പാകുന്നുണ്ട്. ഓണത്തോടെ കേരളത്തില്‍ ഇത് സാര്‍വത്രികമാകുമെന്നാണ് കരുതുന്നത്. കുപ്പി വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും ഇതോടെ കാര്യക്ഷമമാകും.

കാസര്‍കോട് ജില്ലയില്‍ വിറ്റഴിക്കുന്ന ഇതര സംസ്ഥാനത്തു നിന്നു വരുന്നതും തദ്ദേശീയവുമായ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്കും പിടിവീഴും. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ 45ല്‍ കൂടുതല്‍ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധിച്ച പല ബ്രാന്‍ഡുകളും നിയമത്തെ വെല്ലുവിളിച്ച് പുതിയ പേരില്‍ പഴയ എണ്ണ തന്നെ വീണ്ടും മാര്‍ക്കറ്റിലെത്തിക്കുകയാണ്.

നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് (എന്‍ഡിഡിബി) വികസിപ്പിച്ചെടുത്ത കിറ്റുകളാണ് കൃത്രിമപ്പാല്‍ പരിശോധനക്കാനായി എത്തുക. പൗഡര്‍ കലക്കുന്നു, രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നു തുടങ്ങിയ ആരോപണം നിലനില്‍ക്കുന്ന മില്‍മ, ജനത, സിപിപി തുടങ്ങി ഒട്ടുമിക്ക പാലിലും, പാല്‍ ഉല്‍പ്പന്നങ്ങളിലും വിഷം തീണ്ടിയിട്ടുണ്ടെന്ന സംശയം ദൂരികരിക്കാനായി ഓണത്തോടെ വ്യാപക പരിശോധന നടന്നേക്കും. പാലില്‍ കൊഴുപ്പു കൂട്ടാനും ഏറെ കാലം കേടുകൂടാതെ സൂക്ഷിക്കാനും രാസലായനികള്‍ ചേര്‍ക്കുന്നതിനു പുറമെ മാരകമായ സോഡിയം ബൈ കാര്‍ബണേറ്റ് മുതല്‍ നൈട്രേറ്റ്, കട്ടി കൂടാന്‍ സ്റ്റാര്‍ച്ച്, യൂറിയ, ധവള നിറത്തിലുള്ള ധാന്യപ്പൊടികള്‍, ഗ്ലൂക്കോസ്, നിരോധിച്ച സാക്രീന്‍ അടക്കം സ്വകാര്യ കമ്പനികളുടെ പാലിലും പാലുല്‍പ്പന്നങ്ങളിലും വ്യാപകമായി കലര്‍ത്തുന്നുവെന്ന പരാതിക്ക് ശാശ്വത പരിഹാരമാണ് പുതിയ സംവിധാനത്തിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനത്തു നിന്നുമുള്ള വ്യാജപാല്‍ ക്രമാതീതമായി എത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും പരിശോധന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Milma, Prathibaraja, Oil, Coconut Oil, Detector,Chemicals detector for milk and other food products

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia