തെരുവോരങ്ങളിൽ പ്രതീക്ഷ; ആശാമാർ കാസർകോട് നിന്ന് കാൽനടയാത്ര തുടങ്ങുന്നു

● ആശാ വർക്കർമാരുടെ സമരം 78 ദിവസമായി തുടരുന്നു.
● മെയ് 5ന് ആരംഭിക്കുന്ന കാൽനടയാത്ര നയിക്കുന്നത് എം എ ബിന്ദു.
● ഓണറേറിയം വർദ്ധനവ്, വിരമിക്കൽ ആനുകൂല്യം എന്നിവ ആവശ്യം.
● സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും യാത്ര ചെയ്യും.
● ജൂൺ 17ന് തിരുവനന്തപുരത്ത് സമരം അവസാനിക്കും.
കാസര്‍കോട്: (KasargodVartha) 78 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (KAHWA) സമരം കടുപ്പിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന രാപകല്‍ സമരയാത്ര കാസര്‍കോട്ട് നിന്നും മെയ് അഞ്ചിന് തുടങ്ങുമെന്ന് സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പട്ടിണിയില്ലാതെ ജീവിക്കാന്‍ ആവശ്യമായ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്നുവരുന്ന ആശമാരുടെ രാപകല്‍ അതിജീവന സമരം 78 ദിവസവും അനിശ്ചിതകാല നിരാഹാരസമരം 40 ദിവസവും പിന്നിടുമ്പോഴും സര്‍ക്കാര്‍ തെല്ലും വഴങ്ങിയിട്ടില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഒരു സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനാധിപത്യവിരുദ്ധ സമീപനമാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരായ സ്ത്രീ തൊഴിലാളികളുടെ ഈ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹം ഒന്നടങ്കം ആശാസമരത്തിന്റെ ന്യായയുക്തതയെ പിന്തുണച്ചിട്ടും സര്‍ക്കാര്‍ ഈ മിനിമം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. ഒരു തൊഴിലാളി സമരം ചെറിയ അളവില്‍ പോലും വിജയിക്കുന്നത് തടയുക എന്ന മുതലാളിവര്‍ഗ്ഗ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ ആശമാരുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ കാരണം.
സര്‍ക്കാര്‍ സമരങ്ങളോട് പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തിന്റെയും സങ്കുചിതത്വത്തിന്റെയും സമീപനം ജനാധിപത്യ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ സമരത്തെ പിന്തുണയ്ക്കുന്ന പൗര സമൂഹത്തിന്റെ പ്രത്യേകിച്ചും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടേയും, അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് സെക്രട്ടറിയേറ്റിന് മുമ്പിലെ രാപകല്‍ അതിജീവന സമരത്തോടൊപ്പം, ഈ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തില്‍ ആശമാരുടെ രാപകല്‍ സമര യാത്ര ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
2025 മെയ് അഞ്ച് മുതല്‍ കാസര്‍കോട് നിന്നും ആരംഭിച്ച് ജൂണ്‍ 17 തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ഈ സമരയാത്ര സംസ്ഥാനത്തെ സ്ത്രീ തൊഴിലാളി മുന്നേറ്റങ്ങളില്‍ അഭൂതപൂര്‍വ്വമായ ഒന്നായിത്തീരും. സ്ത്രീ തൊഴിലാളി സമരത്തിന്റെ ഉജ്ജ്വല മാതൃകയായി മാറിയ ആശാ സമരത്തിന്റെ നേതാവ്, കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു ഈ സമര യാത്രയുടെ ക്യാപ്റ്റന്‍ ആയിരിക്കും. സര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മെയ്ദിന റാലിയോടനുബന്ധിച്ച് ഈ സമര യാത്രയുടെ ഫ്‌ലാഗ് ഓഫ് നടക്കുന്നത്.
രണ്ടോ മൂന്നോ ദിവസങ്ങള്‍ ഓരോ ജില്ലകളിലും സഞ്ചരിക്കുന്ന ഈ സമരയാത്ര രാത്രികളില്‍ സെക്രട്ടറിയേറ്റിനു മുമ്പിലെ രാപകല്‍ സമരത്തിന് സമാനമായി തെരുവുകളില്‍ തന്നെ അന്തിയുറങ്ങും. മെയ് അഞ്ചിന് രാവിലെ 10 മണിക്ക് കാസര്‍കോട് ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിക്കും.
ജില്ലയിലെ റൂട്ട്:
മെയ് അഞ്ച്:
കാസര്‍കോട് 10 മണി്,
ബദിയടുക്ക 12 മണി,
കുറ്റിക്കോല്‍ മൂന്ന് മണി
കാഞ്ഞങ്ങാട് അഞ്ച് മണി.
മെയ് ആറ്:
പരപ്പ 9.30,
നീലേശ്വരം 11.30,
ചെറുവത്തൂര്‍ മൂന്ന് മണി
കാലിക്കടവ് അഞ്ച് മണി.
അധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ പ്രത്യേകിച്ച്, സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സ്ഥാപിച്ചെടുക്കാന്‍ ജനാധിപത്യവിരുദ്ധ സംസ്‌കാരം പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ മുമ്പില്‍ നടത്തുന്ന ഈ സമരയാത്രയെ പൊതുസമൂഹം നിസ്സീമമായി സഹായിക്കും. ഓരോ ജില്ലകളിലും തങ്ങളെ പിന്തുണയ്ക്കുന്ന നൂറുകണക്കിനുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, വ്യക്തികള്‍, മത-സമുദായിക വ്യക്തിത്വങ്ങള്‍, വിവിധതലത്തിലുള്ള ജനപ്രതിനിധികള്‍, തൊഴിലാളികള്‍, യുവാക്കള്‍ തുടങ്ങിയവരൊക്കെ മുന്‍കൈയെടുത്തുകൊണ്ട് സമരയാത്രയെ സ്വീകരിക്കുവാന്‍ ജില്ലാതല സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും. 14 ജില്ലകളിലെയും വിവിധ നഗരങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. 45 ദിവസങ്ങള്‍ യാത്ര ചെയ്തു സമരയാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ എത്തിച്ചേരുമ്പോള്‍ സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ ഒന്നടങ്കം ഈ സമരയാത്രയില്‍ അണിചേരും.
സമരയാത്രയെ ജില്ലയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സ്വാഗത സംഘം ചൊവ്വാഴ്ച (29 ഏപ്രില്‍ 2025) 10 മണിക്ക് കാസര്‍കോട് വ്യാപാരഭവനില്‍ ചേരും. പട്ടിണിയില്ലാതെ ജീവിച്ചു പോകാനുള്ള മിനിമം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തികച്ചും ദരിദ്രരായ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന ഒരു ഐതിഹാസിക സമരത്തെ, അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ അധികാര പ്രമത്തതകൊണ്ട് നേരിടുന്ന സര്‍ക്കാരിന്റെ നിലപാട് തിരുത്തിക്കാന്‍ നടത്തുന്ന ഈ സമരയാത്രയെ ജനങ്ങള്‍ എല്ലാവിധത്തിലും പിന്തുണയ്ക്കാനും സഹായിക്കാനും മുന്നോട്ട് വരുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഭാരവാഹികളായ എസ് മിനി, കെ ജെ ഷീല, റോസ് ലി ജോണ്‍, പി അക്കമ്മ എന്നിവര്‍ പറഞ്ഞു.
ആശമാരുടെ ഈ പോരാട്ടത്തിന് നിങ്ങളുടെ പിന്തുണ അറിയിക്കൂ! ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ! സർക്കാരിൻ്റെ ഈ നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!
ASHA health workers, protesting for 78 days in front of the Secretariat for better wages and retirement benefits, are intensifying their agitation with a foot march led by State General Secretary M A Bindu from Kasaragod to Thiruvananthapuram starting May 5th. The 45-day march aims to garner public support against the government's alleged anti-democratic stance.
#ASHAMarch, #KeralaProtest, #HealthWorkers, #WageHike, #WorkersRights, #Kasaragod