Tourism | ആരിക്കാടി കോട്ടയിലെ നിധിവേട്ടയും തീപ്പിടുത്തവും: ടൂറിസം പദ്ധതികൾ നടപ്പിലാക്കാത്തതിന്റെ കാരണവും അന്വേഷണപരിധിയിൽ വേണമെന്ന് പ്രദേശവാസികൾ

● പുരാവസ്തു വകുപ്പിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ആരോപണം.
● എത്രയും പെട്ടെന്ന് ടൂറിസം പദ്ധതികൾ നടപ്പിലാക്കണമെന്ന് ആവശ്യം.
● കോട്ടയെ സംരക്ഷിക്കണമെന്നും നാട്ടുകാർ പറയുന്നു.
കുമ്പള: (KasargodVartha) ചരിത്രമുറങ്ങുന്ന ആരിക്കാടി കോട്ടയിൽ 'നിധിവേട്ട' ശ്രമവും തീപ്പിടുത്തവും നടന്നതിന് പിന്നാലെ, ടൂറിസം പദ്ധതികൾ നടപ്പാക്കാത്തതിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കോട്ടയിൽ ബുധനാഴ്ച വൈകുന്നേരത്തോടെ തീപ്പിടുത്തവും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ ആരിക്കാട് കോട്ട ടൂറിസം പദ്ധതിയിൽ ഇടം പിടിക്കാത്തതിലും അതിന് പുരാവസ്തു വകുപ്പിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകാത്തതിലും ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചെർക്കളം അബ്ദുല്ല തദ്ദേശസ്വയംഭരണ മന്ത്രിയായിരിക്കെ ആരിക്കാടി കോട്ട കേന്ദ്രീകരിച്ച് 'കലാഗ്രാമം' ഒരുക്കാൻ പദ്ധതി ഇട്ടിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം പുരാവസ്തു വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കോട്ട സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കലാഗ്രാമം പദ്ധതി അധികൃതരുടെ അനാസ്ഥ മൂലം നടന്നില്ല.
ശേഷം കോട്ടയെ ടൂറിസം പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ടു വരികയാണ്. സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതിയിലും കുമ്പള ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ചത് ആരിക്കാടി കോട്ടയെയാണ്. ഇതിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ കോട്ടയിൽ നിധിശേഖരമുണ്ടെന്ന സംശയം ജനങ്ങൾക്കിടയിൽ ബലപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ടൂറിസം പദ്ധതിക്ക് തടസ്സമാവുന്ന വിഷയവും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇങ്ങനെയുള്ള ഒരു സ്മാരകം അവഗണനയിൽ കഴിയുന്നത് ശരിയല്ലെന്ന് ജനങ്ങൾ പറയുന്നു. എത്രയും പെട്ടെന്ന് ടൂറിസം പദ്ധതികൾ നടപ്പിലാക്കി കോട്ടയെ സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വാർത്ത ഷെയർ ചെയ്യാനും മറക്കണ്ട.
Locals are demanding an investigation into the treasure hunt and fire at Arikady Fort, alleging a connection to the lack of tourism development. They suspect foul play and accuse the archaeology department of negligence.