തെരുവുനായ ശല്യം: എബിസി കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്

● തെരുവുനായ ശല്യം ദിനംപ്രതി വർധിക്കുന്നു.
● കാൽനടക്കാർക്കും ഇരുചക്രവാഹനക്കാർക്കും ഭീഷണി.
● കുട്ടികൾ ആക്രമണത്തിന് ഇരയാവുന്നു.
● വന്ധ്യംകരണം പൂർണ്ണ പരിഹാരമല്ല.
● സ്കൂൾ തുറക്കുന്നതിന് മുമ്പ് പദ്ധതി യാഥാർത്ഥ്യമാക്കണം.
കാസർകോട്: (KasargodVartha) പൊതുസ്ഥലങ്ങളിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും ആക്രമണവും തടയാൻ മൃഗസംരക്ഷണ വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (എഎച്ച്) പി പ്രസാദ് അറിയിച്ചു.
മൊഗ്രാൽ ദേശീയവേദി 2024 ഡിസംബർ 30ന് താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഈ വിവരം രേഖാമൂലം അറിയിച്ചത്.
പൊതുസ്ഥലങ്ങളിലെ തെരുവുനായ്ക്കളുടെ ഭീഷണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രത്തിനായുള്ള കെട്ടിടം പണി പൂർത്തിയായിട്ടുണ്ട്. കൂടുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നും കത്തിൽ പറയുന്നു.
അതിനിടെ ജില്ലയിൽ തെരുവുനായ ശല്യം ദിനംപ്രതി വർധിച്ചു വരികയാണ്. ടൗണുകൾ കേന്ദ്രീകരിച്ചാണ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങൾ. ഇവ ടൗണുകളിലെത്തുന്ന കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. കുട്ടികളാണ് നായ്ക്കൂട്ടങ്ങളുടെ ആക്രമണങ്ങൾക്ക് കൂടുതലായി ഇരയാകുന്നത്. ഇവ വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന പരാതികളും ധാരാളമാണ്.
ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കഴിഞ്ഞമാസം ടൗണുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയെങ്കിലും എല്ലാ നായ്ക്കളെയും പിടികൂടാൻ ജീവനക്കാർക്ക് കഴിഞ്ഞിരുന്നില്ല. തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത് തടയുക എന്നതാണ് വന്ധ്യംകരണത്തിന്റെ ലക്ഷ്യം. എന്നാൽ ഇത് തെരുവുനായ ശല്യം പൂർണ്ണമായി ഇല്ലാതാക്കാനുള്ള പരിഹാരമാർഗ്ഗമല്ല.
ടൗണുകളിൽ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനാൽ ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഇത് സ്ത്രീകളെയും കുട്ടികളെയും കൂടുതൽ ഭയപ്പെടുത്തുന്നു. ടൗണുകളിലെ ഹോട്ടലുകളിലെയും അറവുശാലകളിലെയും ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കുന്നതിനാലാണ് നായ്ക്കൂട്ടങ്ങൾ ടൗണുകൾ കേന്ദ്രീകരിച്ച് തടിച്ചുകൂടുന്നതും പെറ്റുപെരുകുന്നതും. സ്കൂൾ തുറക്കുന്നതിന് മുമ്പായി മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
To control the increasing stray dog menace in Kasaragod, the Animal Husbandry Department has announced that the Animal Birth Control (ABC) center will start operations soon. The building construction is complete, and cage construction is in the final stages.
#KeralaNews, #Kasaragod, #StrayDogs, #AnimalBirthControl, #AnimalHusbandry, #DogMenace