Tragedy | ആശുപത്രിയിലേക്ക് വന്ന യുവാവ് കുഴഞ്ഞുവീണു; കണ്ണൂർ, കോഴിക്കോട് മെഡികൽ കോളജുകളിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു; വീട്ടുകാർ തിരഞ്ഞത് 2 ദിവസം

● നെല്ലിക്കുന്ന് ബീച്ചിലെ ജി കൃഷ്ണന്റെ മകനാണ് മരിച്ചത്.
● ആശുപത്രിയിൽ എത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു.
● അജ്ഞാത മൃതദേഹമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു.
കാസർകോട്: (KasargodVartha) ആശുപത്രിയിലേക്ക് വന്ന യുവാവ് കവാടത്തിന് മുന്നിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡികൽ കോളജിലേക്കും മാറ്റിയെങ്കിലും മരണപ്പെട്ടു. നെല്ലിക്കുന്ന് ബീച്ചിലെ ജി കൃഷ്ണന്റെ മകനും മീൻ തൊഴിലാളിലയുമായ കെ അനീഷ് (38) ആണ് മരിച്ചത്. അജ്ഞാതനാണെന്ന് കരുതി കോഴിക്കോട് മെഡികൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവാവിനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ പൊലീസിനെ സമീപിച്ചത്.
രണ്ടു ദിവസത്തെ തിരച്ചിലിന് ഒടുവിലാണ്, കോഴിക്കോട് മെഡികൽ കോളജിൽ മരിച്ചത് അനീഷ് ആണെന്ന് തിരിച്ചറിയുന്നത്. 10ന് രാവിലെ 11 മണിക്കും 12 മണിക്കും ഇടയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാൻ എത്തിയതായിരുന്നു യുവാവ്. ആശുപത്രിയുടെ കവാടത്തിൽ കുഴഞ്ഞുവീണ യുവാവിന്റെ ഞെറ്റി പൊട്ടിയിരുന്നു. ആശുപത്രിയിൽ എത്തിയവരും അധികൃതരും ചേർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന്റെ മുറിവ് തുന്നിക്കെട്ടിയെങ്കിലും അബോധാവസ്ഥയിൽ ആയിരുന്നതിനാൽ കണ്ണൂരിലേക്ക് 108 ആംബുലൻസിൽ മാറ്റുകയായിരുന്നു.
25 വയസുള്ള അജ്ഞാതനായ ആൾ എന്നാണ് ആശുപത്രി രേഖയിൽ കാണിച്ചിട്ടുള്ളത്. കണ്ണൂർ മെഡികൽ കോളജിൽ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ കോഴിക്കോട്ടേക്ക് മാറ്റിയെന്നും അവിടെ വച്ച് മരണം സംഭവിച്ചെന്നുമാണ് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മറുപടി ലഭിച്ചത്. 11ന് രാവിലെ തന്നെ അനീഷിന്റെ മൂത്ത സഹോദരൻ നെല്ലിക്കുന്ന് ബീച്ചിൽ തട്ടുകട നടത്തുന്ന രാജേഷ് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് നാട്ടുകാരനായ ഒരാൾ അനീഷിനെ കാസർകോട് ജനറൽ ആശുപത്രിയിൽ കണ്ട കാര്യം വീട്ടുകാരോട് പറഞ്ഞത്.
ജനറൽ ആശുപത്രിയിലും പരിയാരത്തും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കോഴിക്കോട് മരിച്ചത് അനീഷ് ആണെന്ന് തിരിച്ചറിഞ്ഞത്. ചെറിയ പരുക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബോധം ഇല്ലാത്തത് കൊണ്ടാണ് പരിയാരത്തേക്ക് മാറ്റിയതെന്നും കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിയ ബന്ധുക്കളോടും നഗരസഭ കൗൺസിലർമാരോടും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. നാട്ടുകാർ കൂടുതൽ എത്തിയതിനാൽ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
അനീഷിന്റെ മാതാവ് സരോജിനി 14 ദിവസം മുമ്പാണ് മരിച്ചത്. വ്യാഴാഴ്ച അടിയന്തര ചടങ്ങ് നടത്തേണ്ടത് അനീഷ് ആയിരുന്നുവെന്നും മറ്റ് കാര്യമായ അസുഖം ഒന്നും ഇല്ലാതിരുന്ന അനീഷിന് ഇതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹോദരൻ രാജേഷ് കാസർകോട് വാർത്തയോട് പറഞ്ഞു. അവിവാഹിതനാണ് മരിച്ച അനീഷ്. മറ്റ് സഹോദരങ്ങൾ: ദിനേശ്, നിഷ.
കോഴിക്കോട് മെഡികൽ കോളജിൽ നിന്ന് ഇന്റിമേഷൻ ലഭിച്ചിട്ടുണ്ടെന്നും ഇൻക്വസ്റ്റ് നടപടികൾ വ്യാഴാഴ്ച രാവിലെ നടത്തി മൃതദേഹം പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുക്കുമെന്നും പൊലീസ് പറഞ്ഞു. അനീഷ് അപസ്‌മാര രോഗലക്ഷണം പ്രകടിപ്പിച്ചിരുന്നതായാണ് സംഭവ ദിവസം ജനറൽ ആശുപത്രിയിൽ ഡ്യൂടിയിൽ ഉണ്ടായിരുന്ന നഴ്‌സ് ബന്ധുക്കളോട് പറഞ്ഞത്.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുമെന്നും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
Kasargod man, 38, collapsed at a hospital and died after being moved to two medical colleges. His family searched for him for two days. He had visited the hospital for discomfort and was treated for a head injury before being transferred due to unconsciousness. The cause of death is unclear, though a nurse mentioned he showed signs of epilepsy.
#kasargod #death #hospital #medicalcollege #missingperson #family #investigation #police #postmortem #epilepsy