കേരളം ലോകത്തിന് മാതൃക; മുതുകാടിന്റെ സ്വപ്ന പദ്ധതിക്ക് അടൂർ ഗോപാലകൃഷ്ണൻ തറക്കല്ലിട്ടു
● മുതുകാടിന്റെ നിശ്ചയദാർഢ്യത്തെ ടി. പത്മനാഭൻ അഭിനന്ദിച്ചു.
● നിർമ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്.
● ആയിരം ഭിന്നശേഷിക്കാർക്ക് പ്രതിവർഷം പരിശീലനം നൽകും.
● പദ്ധതിയുടെ ആദ്യഘട്ടം 2026-ൽ പൂർത്തിയാകും.
● 100 കോടി രൂപയുടെ ബൃഹദ്പദ്ധതിയാണ് ലക്ഷ്യമിടുന്നത്.
കാസർകോട്: (KasargodVartha) ലോകത്തിന് മുന്നില്‍ നമ്മുടെ നാട് അവതരിപ്പിക്കുന്ന ഒരു മാതൃക പ്രസ്ഥാനമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസ് (ഐ.ഐ.പി.ഡി) എന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന്റെ (ഡി.എ.സി) നേതൃത്വത്തില്‍ കാസര്‍ഗോഡ് ലോകോത്തര നിലവാരത്തില്‍ ഉയരുന്ന ഐ.ഐ.പി.ഡിയുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ഐ.പി.ഡിയുടെ വിജയം സമൂഹത്തിന്റെ സാംസ്‌കാരികവും മാനുഷികവുമായ പുരോഗതിക്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്ക് ഭൂമി സംഭാവന ചെയ്ത അന്തരിച്ച പ്രൊഫ. എം.കെ ലൂക്കയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഡി.എ.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നിശ്ചയദാര്‍ഢ്യത്തെ കഥാകൃത്ത് ടി. പത്മനാഭന്‍ പ്രത്യേകം അഭിനന്ദിച്ചു. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍' എന്ന കുമാരനാശാന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തി കാണിക്കുന്ന വ്യക്തിയാണ് മുതുകാടെന്ന് അദ്ദേഹം പറഞ്ഞു. മുതുകാട് ഏറ്റെടുത്ത ഒരു കാര്യവും പൂര്‍ത്തിയാകാതെ നിന്നിട്ടില്ലെന്നും, തന്റെ കാലം കഴിയുന്നതിനുമുമ്പ് തന്നെ ഈയൊരു ബൃഹദ്പദ്ധതി സഫലമായി കാണുവാന്‍ കഴിയുമെന്നും ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ഐ.ഐ.പി.ഡിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. പദ്ധതിയുടെ എഗ്രിമെന്റും ആദ്യഗഡുവും മുതുകാട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് കൈമാറി. ഡി.എ.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, ദാമോദര്‍ ആര്‍ക്കിടെക്ട് സി.ഇ.ഒ കെ.ദാമോദരന്‍, മനോജ് ഒറ്റപ്പാലം, തങ്കമ്മ, ശശീന്ദ്രന്‍ മടിക്കൈ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഡബ്ലിയു.എച്ച്.ഒ ഇന്ത്യന്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍ പദ്ധതി വിശദീകരണം നടത്തി.
ആദ്യഘട്ട നിര്‍മ്മാണം 2026-ല്‍ പൂര്‍ത്തിയാകും
തിരുവനന്തപുരം ഡി.എ.സിയുടെ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, വ്യക്തിഗത സഹായ ഉപകരണ യൂണിറ്റുകള്‍ (പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍), തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ (ട്രെയിനിംഗ് സെന്ററുകള്‍) തുടങ്ങി വിപുലീകരിച്ച സൗകര്യങ്ങളാണ് കാസര്‍ഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകുക.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആയിരം ഭിന്നശേഷിക്കാര്‍ക്ക് പ്രതിവര്‍ഷം വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്. 100 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2026-ല്‍ പൂര്‍ത്തീകരിക്കുവാനും, 2029-ഓടുകൂടി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും.
ഈ മഹത്തായ സംരംഭത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യൂ.
Article Summary: Adoor Gopalakrishnan laid the foundation stone for the International Institute for People with Disabilities in Kasaragod.
#AdoorGopalakrishnan #IIPD #GopinathMuthukad #DifferentlyAbled #KeralaNews #Kasargod






