Car theft | നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിൻ കളനാട്ടെ പഴയ വാഹനം വിൽക്കുന്ന ഷോറൂമിൽ നിന്ന് സ്വിഫ്റ്റ് കാർ മോഷ്ടിച്ചതായി കണ്ടെത്തി
● 'കേരളത്തിലുടനീളമായി പ്രബിനെതിരെ കവർച്ചയും വാഹന മോഷണവും അടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
● കേരളത്തിൽ ഉടനീളം വലിയ മോഷണ പരമ്പരയാണ് പ്രബിൻ നടത്തിയത്.
● വാഹന മോഷണവും കവർച്ചയും പ്രബിന് ഹരമായിരുന്നു.
ചട്ടഞ്ചാൽ: (KasargodVartha) സിനിമ നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചതിന് കൊല്ലത്ത് അറസ്റ്റിലായ പ്രതി കാസർകോട് കളനാട് യൂസ്‌ഡ് കാർ ഷോറൂമിൽ നിന്ന് സ്വിഫ്റ്റ് കാർ മോഷ്ടിച്ചതായും തെളിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർ പ്രബിൻ (29) ആണ് കാസർകോട് നിന്ന് കാർ മോഷ്ടിച്ചതായി സമ്മതിച്ചത്
ഇക്കഴിഞ്ഞ സെപ്റ്റംബർ 31ന് പുലർച്ചെയാണ് കളനാട്ടെ സി എം അബ്ദുൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ഷോറൂമിൽ നിന്നും കെഎൽ 14 എം 9415 നമ്പർ സ്വിഫ്റ്റ് കാർ, സിസിടിവിയുടെ 25,000 രൂപ വിലവരുന്ന ഡിവിആർ, ഐഫോൺ, ആർസി അടക്കമുള്ള രേഖകൾ, ടൂൾസ് എന്നിവയാണ് കവർച്ച ചെയ്തത്.
അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിൻ കാസർകോട്ടെ മോഷണവും സമ്മതിച്ചതായി കൊട്ടാരക്കര പൊലീസ് അറിയിച്ചിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനും കാർ കണ്ടെടുക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായും മേൽപറമ്പ് ഇൻസ്‌പെക്ടർ പി സന്തോഷ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
ഡിസംബർ ഏഴിന് അർധരാത്രി 12 മണിക്കാണ് അനുശ്രീയുടെ പിതാവ് മുരളീധരൻ പിള്ളയുടെ പേരിലുള്ള കാർ മോഷണം പോയത്. കൊട്ടാരക്കര പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രബിൻ അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'കേരളത്തിലുടനീളമായി പ്രബിനെതിരെ കവർച്ചയും വാഹന മോഷണവും അടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മുരളീധരൻ പിള്ളയുടെ കാർ മോഷ്ടിച്ച ശേഷം കടക്കലിലെ വർക് ഷോപിലെത്തി അവിടെ നിർത്തിയിട്ടിരുന്ന കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് നടിയുടെ പിതാവിന്റെ കാറിൽ സ്ഥാപിക്കുകയും ചെയ്‌തു.
പിന്നീട് വെള്ളകടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോ റബർ ഷീറ്റും 7000 രൂപയും കവർച്ച ചെയ്ത ശേഷം ഇത് വിറ്റുകിട്ടിയ പണവുമായി രാത്രിയിൽ കാറിൽ തന്നെ തങ്ങിയ ശേഷം പിറ്റേദിവസം പത്തനംതിട്ടയിലെത്തി അവിടെയുള്ള റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബർ മോഷ്ടിച്ച് അതുംവിറ്റ് കോഴിക്കോട്ടെ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കോട്ടയം പാലായ്ക്ക് സമീപം വെച്ച് മറ്റൊരു വാഹനവുമായി കൂട്ടി മുട്ടിയിരുന്നു.
ഇവിടെ നിന്ന് കാറുമെടുത്ത് കടന്നുകളഞ്ഞ പ്രബിൻ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തിയിട്ട ശേഷം ബസിൽ തിരുവന്തപുരത്തെത്തി അവിടെ നിന്നും സ്വന്തം ബൈകിൽ കോഴിക്കോട്ടേക്ക് പോകുംവഴിയാണ് കൊട്ടാരക്കര ഫെയ്‌ത് ഹോം ജംക്ഷനിൽ വെച്ച് അറസ്റ്റിലായത്. കേരളത്തിൽ ഉടനീളം വലിയ മോഷണ പരമ്പരയാണ് പ്രബിൻ നടത്തിയത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രബിന് കാറുകളെ കുറിച്ച് നല്ല നിലയിലുള്ള സാങ്കേതിക അറിവുണ്ട്. വാഹന മോഷണവും കവർച്ചയും പ്രബിന് ഹരമായിരുന്നു.
ഓൺലൈൻ വഴിയാണ് മോഷ്ടിക്കേണ്ട വാഹനങ്ങൾ കണ്ടെത്തുന്നത്. മോഷണം നടത്തുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സിസിടിവി കാമറകളും ഡിവിആറും നീക്കം ചെയ്ത് അടുത്തുള്ള വെള്ളക്കെട്ടുകളിലും പുഴകളിലും എറിയുകയാണ് ചെയ്യുന്നത്. കവർച്ച ചെയ്യുന്ന വാഹനങ്ങളിലേക്ക് ഇയാൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാറില്ല. രാത്രിയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഇന്ധനം മോഷ്ടിച്ച് നിറക്കുകയാണ് ചെയ്യുക. മോഷ്ടിച്ച വാഹനങ്ങളിൽ നിന്ന് നമ്പർ പ്ലേറ്റ് മാറ്റുക എന്നതും പതിവ് രീതിയായിരുന്നു'.
#CarTheft #Anusree #Kasargod #VehicleCrime #Arrested #KeralaNews