city-gold-ad-for-blogger

ചെറുവത്തൂര്‍, കാസര്‍കോട് മത്സ്യബന്ധന തുറമുഖങ്ങള്‍ ഉടന്‍ നാടിന് സമര്‍പ്പിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/05/2015) ജില്ലയുടെ സ്വപ്നപദ്ധതികളായ ചെറുവത്തൂര്‍, കാസര്‍കോട് മത്സ്യബന്ധനതുറമുഖങ്ങള്‍ ഉടന്‍ നാടിന് സമര്‍പ്പിക്കും. ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് അവസാനവാരത്തോടെയും കാസര്‍കോടിന്റേത് ജൂലൈ മാസത്തിലും നടത്തും. ചെറുവത്തൂര്‍ മത്സ്യബന്ധനതുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തിന്റെ ഡ്രെഡ്ജിംഗ് ഒഴികെയുളള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കമ്മീഷന്‍ ചെയ്യുന്ന ആദ്യമത്സ്യബന്ധന തുറമുഖം എന്ന ഖ്യാതി ചെറുവത്തൂരിന് സ്വന്തമാകും.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ  സംയുക്തധനസഹായത്തോടുകൂടിയാണ്  ചെറുവത്തൂര്‍  മത്സ്യബന്ധനതുറമുഖം പൂര്‍ത്തിയാക്കിയത്. 29.06 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചത്.  ചെറുവത്തൂര്‍ ടൗണില്‍ നിന്നുംഅഞ്ച് കി.മീ അകലെയുളള പ്രദേശത്താണ് തുറമുഖം നിലവില്‍ വരുന്നത്.  തുറമുഖം വരുന്നതോടെ തദ്ദേശവാസികളായ  ആയിരത്തോളം പേര്‍ക്ക് നേരിട്ടും നാലായിരത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാകുമെന്നതാണ് ഇതിന്റെ  ഏറ്റവും വലിയ ഗുണം.  തുറമുഖത്ത്  ഒരേ സമയം  300 ലധികം  മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുളള സൗകര്യം ഉണ്ടായിരിക്കും. ഇതില്‍തന്നെ ഫൈബര്‍ബോട്ടുകള്‍ക്കും പരമ്പരാഗത തോണികള്‍ക്കും നങ്കുരമിടാന്‍ സാധിക്കും എന്നതാണ് സവിശേഷത.  കൂടാതെ  കണ്ണൂര്‍ ജില്ലയില്‍ നിന്നുളള മത്സ്യത്തൊഴിലാളികള്‍ക്കും.

ഈ തുറമുഖം ജീവിത ഉപാധിയായി മാറും.  ചെറുവത്തൂര്‍ തുറമുഖത്തില്‍ 803 മീറ്ററും 833 മീറ്ററും നീളമുളള രണ്ട്  പുലിമുട്ടും 120 മീറ്റര്‍ ഉയരമുളള വാര്‍ഫ്, 900 സ്‌ക്വയര്‍മീറ്റര്‍ സൗകര്യമുളള ലേലപുര,    മത്സ്യബന്ധനബോട്ടുകളുടെ അറ്റകുറ്റപണികള്‍ക്കുളള വര്‍ക്ക്‌ഷോപ്പ്, ലോഡിംഗ് ഏരിയ, പാര്‍ക്കിംഗ് ഏരിയ, കാന്റീന്‍, ഗിയര്‍ഷെഡ്, വിശ്രമമുറി, അനുബന്ധ കടകള്‍, 200 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ നീളവുമുള്ള അപ്രോച്ച് റോഡ് ഗേറ്റ്, ഗേറ്റ്ഹൗസ്, ചുറ്റുമതില്‍, എന്നിവയാണ്  ഇവിടെ ഒരുക്കിയിരിക്കുന്നത്.  തുറമുഖം കമ്മീഷന്‍ ചെയ്യുന്നതോടെ  മത്സ്യത്തൊഴിലാളികള്‍ക്ക്  ഒരു വര്‍ഷത്തില്‍ 270ലധികം ദിവസം മത്സ്യബന്ധനത്തിന് ലഭിക്കും. 2011 ലാണ് തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍  ഉള്‍പ്പെടുത്തിയാണ്  കാസര്‍കോട് മത്സ്യബന്ധനതുറമുഖം യാഥാര്‍ത്ഥ്യമാകുന്നത്. ഇവിടെ ഡ്രെഡ്ജിംഗ് ഒഴികെയുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയായി. കീഴൂര്‍ കടപ്പുറത്താണ് ഇതിന്റെ പുലിമുട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ബാക്കി അനുബന്ധഘടകങ്ങള്‍ കസബ കടപ്പുറത്തുമാണ്.  29.75 കോടി രൂപയാണ്  തുറമുഖത്തിനുവേണ്ടി ചിലവഴിച്ചത്.

570ഉം 530 ഉം നീളമുളള  രണ്ട്  പുലിമുട്ട് , ലേലപ്പുര, ട്രീറ്റ്‌മെന്റ് പ്ലാന്റ്, പാര്‍ക്കിംഗ് ഏരിയ, വാര്‍ഫ്, അപ്രോച്ച് റോഡുകള്‍ , ജലവിതരണത്തിനുളള സംവിധാനങ്ങള്‍, ഗേറ്റ്, ഗേറ്റ് ഹൗസ് എന്നിവയാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.  അവശേഷിക്കുന്ന പ്രവൃത്തികള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാനാണ്  പദ്ധതിയിടുന്നത്.  ഇതിനു ഒമ്പത് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇവിടെയും തദ്ദേശവാസികളായ  1200 ഓളം  പേര്‍ക്ക് നേരിട്ടും 4000ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.  ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.  ജില്ലയിലെ മൂന്നാമത്തെ തുറമുഖമായ മഞ്ചേശ്വരം മത്സ്യബന്ധനതുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറോടുകൂടി ആരംഭിക്കും.അജാനൂര്‍ മത്സ്യബന്ധനതുറമുഖത്തിനായുളള  പ്രാഥമികപരിശോധന നടന്നുവരുന്നതായും  കോട്ടിക്കുളത്തും ഷിറിയയിലും  പുതിയ മത്സ്യബന്ധനതുറമുഖങ്ങള്‍ ആരംഭിക്കുന്നതിനുളള നിര്‍ദ്ദേശം ഗവണ്‍മെന്റിലേക്ക് സമര്‍പ്പിച്ചു. ജില്ലയുടെ വികസനത്തില്‍ നാഴികക്കല്ലായി മാറാന്‍ ഈ തുറമുഖങ്ങള്‍ക്ക് സാധിക്കുമെന്ന് അധികൃതര്‍ പ്രത്യാശിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ചെറുവത്തൂര്‍, കാസര്‍കോട് മത്സ്യബന്ധന തുറമുഖങ്ങള്‍ ഉടന്‍ നാടിന് സമര്‍പ്പിക്കും

Keywords : Kanhangad, Kasaragod, Kerala, Fish, Development project, Cheruvathur, Harbor. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia