city-gold-ad-for-blogger

ഇന്ദിരാ വധം: ഫയലുകള്‍ വിചാരണക്കായി കോടതിക്ക് കൈമാറി

ഇന്ദിരാ വധം: ഫയലുകള്‍ വിചാരണക്കായി കോടതിക്ക് കൈമാറി
കാഞ്ഞങ്ങാട്: പ്രമാദമായ പുല്ലൂര്‍ കൊടവലത്തെ ഇന്ദിരാ വധക്കേസിന്റെ ഫയലുകള്‍ വിചാരണക്കായി ഹൊസ്ദുര്‍ഗ് കോടതി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറി.

മടിക്കൈ കാരാക്കോട് സ്വദേശിനിയായ ഇന്ദിര (40) കഴിഞ്ഞ മാര്‍ച്ച് ഏഴിന് വൈകുന്നേരം 3.30 മണിയോടെയാണ് കൊടവലം പടാങ്കോട്ടെ ഭര്‍തൃ വീടിന് സമീപം കുന്നിന്‍ചെരുവില്‍ കൊല ചെയ്യപ്പെട്ടത്. ഇന്ദിരാ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കൃഷ്ണന്‍ ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.

ഈ കേസില്‍ ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് കേസിന്റെ വിചാരണ തുടങ്ങുന്നതിനായി ഫയലുകള്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് കോടതി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയത്.

കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ കൂടിയായിരുന്ന കൃഷ്ണന്‍ ഇന്ദിരയുമായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് കൊലനടത്തിയത്. ഭര്‍ത്താവുമായി ഏറെ വര്‍ഷങ്ങളോളം പിണങ്ങി സ്വന്തം വീട്ടില്‍ കഴിഞ്ഞു വരികയായിരുന്ന ഇന്ദിര കൃഷ്ണന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ഭര്‍തൃ ഗൃഹത്തിലെത്തിയിരുന്നത്. ഭാര്യയെ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന കൃഷ്ണന്‍ ഇതു സംബന്ധമായ പ്രശ്‌നത്തിന്റെ പേരിലാണ് ഇന്ദിരയുമായി വഴക്കിടുകയും ക്രൂരമായ രീതിയില്‍ കൊലപാതകം നടത്തുകയും ചെയ്തത്.

സംഭവ ദിവസം വെള്ളൂട പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയ ഇന്ദിരയെ വിറക് ശേഖരിക്കാന്‍ വീടിനടുത്തുള്ള കുന്നിന്‍ ചെരുവിലേക്ക് കൃഷ്ണന്‍ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് ഉണ്ടായ കലഹത്തിനിടെ ഭാര്യയെ വാക്കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കൃഷ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്ന കൃഷ്ണന് ഇതുവരെയായിട്ടും ജാമ്യം ലഭിച്ചിട്ടില്ല. കൃഷ്ണന് നിയമസഹായം ലഭിക്കുന്നതിനായി കോടതി ഒരു അഭിഭാഷകയെ നിയമിച്ചിട്ടുണ്ട്. അതിനിടെ കൊലനടത്തിയ സമയത്ത് പ്രതി കൃഷ്ണന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കൊലയ്ക്ക് ഉപയോഗിച്ച വാക്കത്തിയും രാസ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. വിചാരണാ നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് വിവരം.

Keywords:  kasaragod, Kanhangad, court, Murder-case 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia