city-gold-ad-for-blogger

അഭിലാഷിന്റെ കൊല: ഞെട്ടലിനിടയില്‍ ചുരുള്‍ നിവര്‍ന്നത് അവിശ്വസനീയമായ കഥ

രവീന്ദ്രന്‍ പാടി

കാസര്‍കോട്: (www.kasargodvartha.com 19.11.2014) പത്താം തരം വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് കടപ്പുറത്തെ അഭിലാഷിന്റെ (15) ദുരൂഹ മരണത്തിന് ഒടുവില്‍ അപ്രതീക്ഷിത വഴിത്തിരിവ്. മരണം അപകടമോ, ആത്മഹത്യയോ ആകാമെന്ന് പോലീസ് ഉറപ്പിക്കുകയും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ മുങ്ങി മരിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തിടത്തു നിന്നാണ് സിനിമാക്കഥ പോലെ കൊലപാതകക്കഥ ചുരുള്‍ നിവര്‍ന്നത്.
കൊലയാളികള്‍ സഹപാഠികളായ രണ്ടു പേരാണെന്നതും കൊലയിലേക്കു നയിച്ചത് മറ്റൊരു സഹപാഠിയായ പെണ്‍കുട്ടിയോടുള്ള അനുരാഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണെന്നതും കഥയ്ക്കുള്ളില്‍ മറ്റൊരു സസ്പന്‍സിനും ഇടയാക്കി.

കൊലപാതകം നടന്ന് നാലു ദിവസം വരെ സത്യം ചോര്‍ന്നു പോകാതെ പിടിച്ചു നിന്ന കുട്ടിക്കൊലപാതകികള്‍ പോലീസിന്റെ ചോദ്യം ചെയ്യലിനു മുമ്പിലും തരിമ്പും പതറിയില്ല. ഒടുവില്‍ ആ സത്യം പുറത്തു ചാടുക തന്നെ ചെയ്തു.

അഭിലാഷിനെ കാണാതായതു സംബന്ധിച്ച് രക്ഷിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ. ബിജു ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഭിലാഷിന്റെ സഹപാഠികളും സ്‌കൂളില്‍ നിന്നു ഒന്നിച്ചു വരികയും ഇപ്പോള്‍ അറസ്റ്റിലാവുകയും ചെയ്ത പ്രതികളുടെ വീടുകളിലേക്കാണ്. മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയും സംസാരത്തില്‍ ഒരു വിധ പരിഭ്രമവും ഇല്ലാതെയുമാണ് ഇരുവരും പോലീസുകാരെ അഭിമുഖീകരിച്ചത്.

പോലീസുകാര്‍ക്കൊപ്പം തിരച്ചില്‍ നടത്താനും അവര്‍ കൂടെപ്പോയി. മൃതദേഹം കാണപ്പെട്ട വെള്ളക്കെട്ടിനടുത്തു നിന്നു അഭിലാഷിന്റെ ബേഗും ചെരുപ്പും കണ്ടെടുക്കാനും അവര്‍ പോലീസിനു വഴികാട്ടികളായി. മൃതദേഹം കണ്ടെത്തിയപ്പോള്‍ എല്ലാ സ്ഥലത്തും അവര്‍ ദുഃഖം നടിച്ച് കൂടെയുണ്ടാവുകയും ചെയ്തു.

അഭിലാഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുകയും പോലീസ് സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി സഹപാഠികളായ വിദ്യാര്‍ത്ഥികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് രണ്ടു തവണ മൊഴിമാറ്റിപ്പറഞ്ഞ വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ സത്യം തുറന്നു പറഞ്ഞത്. അഭിലാഷിന്റെ കണ്ണില്‍ കുത്താന്‍ പ്രതികളിലൊരാള്‍ ഉപയോഗിച്ച കോമ്പസ് വെള്ളക്കെട്ടിന്റെ പരിസരത്തു നിന്നു പോലീസ് കണ്ടെടുക്കുകയും ചെയ്തു.

കൊലപാതകം സംബന്ധിച്ച് പോലീസ് നല്‍കുന്ന വിവരണങ്ങളുടെ ചുരുക്കം ഇപ്രകാരം: 'വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നല്ല മഴയായിരുന്നു. അതിനാല്‍ ഒരേ നാട്ടുകാരും സഹപാഠികളുമായ അഭിലാഷും പ്രതികളും ഒരു ഓട്ടോയിലാണ് സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങിയത്. ഓട്ടോ ഇറങ്ങി നടന്നു പോകുന്നതിനിടെ സഹപാഠിയായ പെണ്‍കുട്ടിയുമായി മൂന്നുപേര്‍ക്കുമുള്ള പ്രേമത്തെ ചൊല്ലി തര്‍ക്കമുണ്ടായി. പ്രേമം പൊളിക്കുമെന്ന് മൂവരും പ്രഖ്യാപിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ പ്രതിയായ പതിനേഴുകാരന്‍ തന്റെ ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ നിന്നു കോമ്പസെടുത്ത് അഭിലാഷിന്റെ കണ്ണില്‍ കുത്തുകയായിരുന്നു. കോമ്പസ് വലിച്ചൂരുന്നതിനിടെ മൂക്കുവരെ മുറിഞ്ഞു. പതിനഞ്ചുകാരന്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും പതിനേഴുകാരന്റെ കലി അടങ്ങിയില്ല. വെള്ളക്കെട്ടിന്റെ അരികില്‍ കുനിഞ്ഞു നിന്നു മുഖത്തെ ചോര കഴുകുകയായിരുന്ന അഭിലാഷിന്റെ തല 17 കാരന്‍ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചു. 15 കാരനും ഇതിനു സഹായിച്ചു. അഭിലാഷ് ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പ്രതികള്‍ വെള്ളത്തിലേക്കു തള്ളിയിട്ട് സ്ഥലം വിടുകയായിരുന്നു.' ഉണ്ടായ സംഭവം മറച്ചുപിടിച്ച പ്രതികള്‍ ഗത്യന്തരമില്ലാതായപ്പോഴാണ് കിളിപോലെ ഉണ്ടായതെല്ലാം പോലീസിനോട് മൊഴിഞ്ഞത്.

പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ അശനിപാതം പോലെ പതിച്ച ഈ ദുരന്തത്തിനു തുമ്പുണ്ടായത് നാട്ടുകാരുടെ ശക്തമായ നിലപാടിന്റെയും അഭിലാഷിനെ സ്‌നേഹിക്കുന്ന നല്ല മനസുകളുടെ മനമുരുകിയ പ്രാര്‍ത്ഥനകളുടെയും ഫലം തന്നെ. പോലീസിന്റെ അന്വേഷണ മികവും അഭിനന്ദനാര്‍ഹം തന്നെ. ഹൊസ്ദുര്‍ഗ് സി.ഐ. ടി. പി. സുമേഷ്, ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്ക്, എസ്.പി. തോംസണ്‍ ജോസ് എന്നിവരുടെ നിര്‍ദേശങ്ങളും ദീര്‍ഘവീക്ഷണവും അന്വേഷണം എളുപ്പമാക്കി.
അഭിലാഷിന്റെ മരണമറിഞ്ഞ് ഞെട്ടുകയും വിറങ്ങലിക്കുകയും ചെയ്ത നാട് മരണം കൊലപാതകമാണെന്നറിഞ്ഞപ്പോള്‍ ഒന്നു കൂടി ഞെട്ടുകയായിരുന്നു. അത്രയ്ക്കും അവിശ്വസനീയമാണല്ലോ ആ സംഭവങ്ങള്‍!

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


അഭിലാഷിന്റെ കൊല: ഞെട്ടലിനിടയില്‍ ചുരുള്‍ നിവര്‍ന്നത് അവിശ്വസനീയമായ കഥ

Related News: 
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്


അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു

അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

Keywords : Kasaragod, Kanhangad, Death, Murder, Student, Accuse, Abhilash, The story behind Abhilash's death. 
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia