city-gold-ad-for-blogger

പുത്തൂര്‍ വ്യാപാരി: സ്ത്രീയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി


പുത്തൂര്‍ വ്യാപാരി: സ്ത്രീയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി
തട്ടിക്കൊണ്ടുപോകലിനിരയായ ജോളിയും മുഹമ്മദ് ശരീഫും 
കാഞ്ഞങ്ങാട്: മൂന്ന് ദിവസം മുമ്പ് കാഞ്ഞങ്ങാട്ട് നടന്ന തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതകള്‍ വര്‍ദ്ധിച്ച് തുടങ്ങിയതോടെ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്താന്‍ പോലീസ് മുന്നിട്ടിറങ്ങി. പുത്തൂര്‍ ബണ്ടറ ഗ്രാമത്തിലെ കടബ മറുദാള സ്വദേശിയും യുവവ്യവസായിയുമായ ജോളി മാത്യുസ് പണിക്കറും(27), ഡ്രൈവര്‍ മുഹമ്മദ് ശരീഫും(29) ജനുവരി 15 ന് രാത്രിയിലാണ് കല്ലൂരാവിയില്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായത്. സുഹൃത്തും ലക്ഷ്മി നഗറിലെ അബ്ദുള്‍ റഹിമാന്റെ മകനുമായ കെ ഉനൈസിന്റെ വീട്ടിലെത്തി തിരിച്ച് പോകുന്നതിനിടയില്‍ ജോളിയെയും ഡ്രൈവറെയും ആറംഗ സംഘം വണ്ടി തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി ഇതേ വണ്ടിയില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പുത്തൂരിലേക്ക് മടങ്ങേണ്ടുന്ന ജോളിയും ഡ്രൈവറും എങ്ങിനെ കല്ലൂരാവിയില്‍ എത്തി എന്നതിനെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിക്കഴിഞ്ഞു.

സുഹൃത്തായ ഉനൈസ് നല്‍കിയ രഹസ്യ വിവരമനുസരിച്ച് കല്ലൂരാവിയിലെ സംഘം പുത്തൂര്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിന് വേണ്ടി സ്ത്രീ ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ ജോളിയെ വിളിച്ച് മയക്കിയെടുത്ത് കല്ലൂരാവിയിലേക്ക് യുവ വ്യവസായിയെ എത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ജോളിയുടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് യഥാര്‍ത്ഥ സ്ത്രീ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. ഇത് സ്ഥിരീകരിക്കാന്‍ ജോളിയുടെ മൊബൈല്‍ ഫോണിലേക്ക് സംഭവ സമയത്ത് വന്ന മൊബൈല്‍ ഫോണ്‍ നമ്പറുകളുടെ യഥാര്‍ത്ഥ വിവരമറിയാനും മേല്‍വിലാസം കണ്ടെത്താനും ഹൊസ്ദുര്‍ഗ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിക്കഴിഞ്ഞു. തന്ത്രിമോഡല്‍ സംഭവത്തിന് സമാനമായതാണ് കല്ലൂരാവിലിയില്‍ നടന്നതെന്ന് കരുതുന്നു.

സ്ത്രീയെ ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ വശീകരിച്ച് സ്ഥലത്തെത്തിക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയും ബ്ലാ ക്ക്‌മെയില്‍ ചെയ്തും പണം കൈക്കലാക്കുകയും ചെയ്യുന്ന സംഘത്തിന് കൂട്ടുനില്‍ക്കുന്ന ചില സ്ത്രീകളെ കുറിച്ച് നേരത്തെ തന്നെ പോലീസിന് വിവരമുണ്ട്. അത് കൊണ്ട് തന്നെ ജോളിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ കണ്ടെത്തണമെന്ന ഉറച്ച നിലപാടിലാണ് ഹൊസ്ദുര്‍ഗ് പോലീസ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞാല്‍ അവരെ ഈ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു. ജോളിയെ ബുധനാഴ്ച സന്ധ്യക്ക് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍, പ്രിന്‍സിപ്പള്‍ എസ് ഐ വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിശദമായി ചോദ്യം ചെയ്തു. മൊഴികളില്‍ ചിലയിടങ്ങളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ പിന്നീട് വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. തന്നെ ചതിയില്‍ വീഴ്ത്തിയ സുഹൃത്ത് ഉനൈസുമായി ജോളിക്ക് വര്‍ഷങ്ങളായി ബന്ധമുണ്ട്.

ഉനൈസും കുടുംബവും നേരത്തെ പുത്തൂരില്‍ താമസിച്ചിരുന്നു. ജോളി നടത്തുന്ന തേങ്ങാ ഫാക്ടറിയില്‍ ഉനൈസും നേരത്തെ ജോലി ചെ യ്തിരുന്നു.  അവിടെ നിന്നാണ് ഉനൈസുമായി ജോളി കൂടുതല്‍ അടുത്തത്. ഉനൈസും കുടുംബവും പിന്നീട് കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലേക്ക് താ മസം മാറ്റുകയായിരുന്നു. ഇ തേ തുടര്‍ന്ന് ഉനൈസിനെ കാ ണാന്‍ ഇടക്കിടെ താന്‍ കാഞ്ഞങ്ങാട് വന്ന് പോകാറുണ്ടെന്ന് ജോളി പോലീസിന് മൊഴി നല്‍കി.  ഉനൈസ് തന്നെ ഇതിന് മു മ്പ് പല സുഹൃത്തുക്കളെ യും പരിചയപ്പെടുത്തി തന്നിട്ടുണ്ടെന്നും ജോളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തന്റെ കൈയ്യില്‍ പണമുണ്ടെന്ന് നന്നായി അറിയാവുന്ന ഉനൈസ് കല്ലൂരാവിയിലേക്ക് ഒരു സ്ത്രീയെ ഉപയോഗിച്ച് തന്നെ എത്തിക്കാന്‍ കല്ലൂരാവിയിലെ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും അബദ്ധവശാല്‍ സംഘത്തിന്റെ മുന്നില്‍ പെട്ടുപോകുകയായിരുന്നുവെന്നും എം ബി എ വരെ പഠിച്ച ജോളി പോലീസിനോട് വിശദീകരിച്ചു.

ഉനൈസ്, കല്ലൂരാവി പുതിയകണ്ടത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ നൗഫല്‍ എന്നിവരുള്‍പ്പെടെ ഏഴംഗ സംഘമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഉനൈസിനെയും നൗഫലിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്. ഇവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ പോലീസിന്റെ പക്കലുണ്ട്. സൈബര്‍ സെല്ലില്‍ നിന്ന് പൂര്‍ണ്ണ വിവരം കിട്ടിയ ഉടന്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

Keywwords: Kidnap-case, Kanhangad, Kasaragod, Puthur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia