city-gold-ad-for-blogger

പടന്നക്കാട് റെയില്‍വെ മേല്‍പാല തട്ടിപ്പിന് പിന്നില്‍ കണ്ണൂരിലെ ഉദ്യോഗസ്ഥന്‍

പടന്നക്കാട് റെയില്‍വെ മേല്‍പാല തട്ടിപ്പിന് പിന്നില്‍ കണ്ണൂരിലെ ഉദ്യോഗസ്ഥന്‍
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വെ മേല്‍പാലം ടോള്‍ പിരിവില്‍ വ്യാപകമായ തട്ടിപ്പും കൃത്രിമവും നടത്താന്‍ മറയൊരുക്കിയത് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന വിവരം പുറത്തുവന്നു.

കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉദ്യോഗസ്ഥന്‍ പ്രത്യേക താല്പര്യമെടുത്താണ് ടോള്‍ പിരിവിന് കോഴിക്കോട്, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള മുപ്പതോളം തൊഴിലാളികളെ പടന്നക്കാട് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

തോയമ്മല്‍ ദേശീയപാതക്കരികില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ദേശീയ വിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ടെലിഫോണില്‍ ബന്ധപ്പെട്ട് തൊഴിലാളികളെ ടോള്‍ പിരിവിന് നിയോഗിക്കണമെന്ന് കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് ടോള്‍ പിരിവ് ചട്ടങ്ങളുടെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുഴപ്പിലങ്ങാട്, കോഴിക്കോട് നന്ദി മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് നടത്തി വര്‍ഷങ്ങളുടെ പരിചയമുള്ള തൊഴിലാളികളെ യാതൊരു മുന്‍വിധിയും കൂടാതെ പടന്നക്കാട് നിയോഗിക്കുന്നതിന് കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചരടുവലി നടത്തിയത് വന്‍ അഴിമതി ലക്ഷ്യമിട്ടാണെന്ന് വ്യക്തം.

ജനകീയ ഇടപെടലിലൂടെ ഈ അഴിമതി പുറത്തുവന്നതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിലാണിപ്പോള്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍. കാഞ്ഞങ്ങാട്ടെ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഒക്ടോബര്‍ നാല് മുതല്‍ അവധിയിലായിരുന്നു. ഇതോടെ പടന്നക്കാട് മേല്‍പാല ടോള്‍ പിരിവ് താളംതെറ്റുകയും പണം പിരിവിന് ചുമതലപ്പെടുത്തിയവരുടെ കീശയിലെത്തുകയുമായിരുന്നു. സംഭവം വഷളായതോടെ ഒക്ടോബര്‍ 13 ന് അസി. എഞ്ചിനീയര്‍ ചുമതലയേറ്റെടുത്തുവെങ്കിലും കഴിഞ്ഞ നാല് ദിവസമായി ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ സ്ഥലത്തെത്തി യാതൊരുവിധ അന്യേഷണവും നടത്താത്തത് ഈ അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ അപ്പാടെ കണ്ണികളാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതിനിടെ ടോള്‍ പിരിവ് യഥാസമയം പരിശോധിക്കാനും കണക്ക് രേഖപ്പെടുത്താനും പണം സ്വീകരിക്കാനും ഇവിടെ നിയോഗിച്ചിരുന്നത് ദേശീയപാത വിഭാഗത്തിലെ കാഞ്ഞങ്ങാട്ടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെയും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡ്രൈവറെയുമായിരുന്നു.

എട്ട് മണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റുകളായി തൊഴിലാളികളെ ടോള്‍ പിരിവിന് നിയോഗിച്ചതെങ്കിലും പകല്‍ സമയങ്ങളില്‍ മാത്രമേ ദേശീയപാത വിഭാഗത്തിന്റെ കണ്ണ് ഇവരുടെ മേല്‍ പതിഞ്ഞിരുന്നുള്ളു. രാത്രികാലങ്ങളില്‍ രശീത് നല്‍കാതെ വന്‍ തുകയാണ് തൊഴിലാളികളില്‍ പലരും അടിച്ചെടുത്തത്.

ടോള്‍ പിരിവ് കുംഭകോണത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തിനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. കേരളത്തില്‍ ഇതാദ്യമായാണ് ടോള്‍ ബൂത്ത് പിരിവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന പ്രത്യേകതയും ഈ സംഭവത്തിന് പിന്നിലുണ്ട്.

Also Read:

ടോള്‍ പിരിവ് തട്ടിപ്പ്: ദേശീയപാത എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ചോദ്യം ചെയ്യും

Keywords: Padnnakad, Over Bridge, Scam, Kannur, NH, Officer, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia