city-gold-ad-for-blogger

കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് സ്ഥാപിച്ച ഒളി ക്യാമറകള്‍ അപ്രത്യക്ഷമായി

കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് സ്ഥാപിച്ച ഒളി ക്യാമറകള്‍ അപ്രത്യക്ഷമായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ കാഴ്ചകള്‍ അപ്പപ്പോള്‍ കാണാനും വിലയിരുത്താനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ മൂന്ന് മര്‍മ്മ പ്രധാനമായ കേന്ദ്രങ്ങളില്‍ ഘടിപ്പിച്ച 'ഒളി' ക്യാമറകള്‍ അപ്രത്യക്ഷമായി. 2007ല്‍ ഡിസംബര്‍ മാസത്തോടെയാണ് പുതിയകോട്ടയിലെ ഒരു സ്റ്റുഡിയോ കെട്ടിടത്തിലും കോട്ടച്ചേരി നവരംഗ് ബാര്‍ കെട്ടിടത്തിലും ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലും ക്യാമറകള്‍ സ്ഥാപിച്ചത്. ഈ ക്യാമറകളെ കേബിള്‍ വഴി ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലെ ടെലിവിഷനില്‍ കണക്ട് ചെയ്യുകയായിരുന്നു.

ഈ ടെലിവിഷന്‍ ഓണ്‍ ചെയ്ത് റിമോര്‍ട്ട് ഉപയോഗിച്ചാല്‍ ടൗണിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ ദൃശ്യങ്ങള്‍ കണ്‍മുമ്പില്‍ കാണാന്‍ കഴിയുന്ന സജ്ജീകരണങ്ങളാണ് ഹൊസ്ദുര്‍ഗ് സി ഐ ഓഫീസില്‍ ഏര്‍പ്പെടുത്തിയിരുന്നത്. തലശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനമാണ് ഈ സംവിധാനം സ്‌പോണ്‍സര്‍ ചെയ്തത്.

നഗരത്തിലെ ട്രാഫിക് തടസ്സങ്ങള്‍, പൊതു നിരത്തിലുള്ള അക്രമസംഭവങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഈ ക്യാമറ വഴി ഒപ്പിയെടുത്ത് പോലീസ് വിലയിരുത്തുകയും അപ്പപ്പോള്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കാസര്‍കോട് ഡി സി ആര്‍ബി ഡിവൈഎസ്പിയായ അന്നത്തെ സി ഐ വി മധുസൂദനന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി നടപ്പിലായി ഏഴ് മാസത്തിനകം അദ്ദേഹം സ്ഥലം മാറി പോയതോടെ ക്യാമറകളുടെ കണ്ണുകളും അടഞ്ഞു. പിന്നീട് ഈ സംവിധാനത്തെക്കുറിച്ച് ആര്‍ക്കും യാതൊരു വിവരവുമില്ല നിശ്ചയവുമില്ല. ക്യാമറകള്‍ അപ്രത്യക്ഷമാകുകയോ നശിക്കുകയോ ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. ഹൊസ്ദുര്‍ഗില്‍ മാറി മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഭാവനക്കനുസരിച്ച് നഗരത്തില്‍ പലതരത്തിലുള്ള ട്രാഫിക് പരിഷ്‌കാരങ്ങളും നടപ്പിലാക്കാറുണ്ട്. ചിലത് അപ്പാടെ പാളി പോയിട്ടുണ്ട്.

ട്രാഫിക് പരിഷ്‌കരണ കാര്യത്തില്‍ ട്രാഫിക് പരിഷ്‌കാരത്തിന്റെ കാര്യത്തില്‍ ഹോസ്ദുര്‍ഗ് പോലീസും നഗരസഭയും സ്വരചേര്‍ച്ചയിലല്ല. നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരത്തിനുള്ള പോലീസിന്റെ പല നിര്‍ദ്ദേശങ്ങളും നഗരസഭ തള്ളുകയാണ് പതിവ്. നഗരസഭയോട് ആലോചിക്കാതെ നഗരത്തില്‍ തോന്നിയതുപോലെ ഗതാഗത പരിഷ്‌കാരങ്ങള്‍ പോലീസ് നടപ്പിലാക്കുന്നുവെന്ന ആക്ഷേപം നഗരസഭാ അധികൃതര്‍ക്കുണ്ട്. നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് സമര്‍പ്പിച്ച പല പുതിയ നിര്‍ദ്ദേശങ്ങളും നഗരസഭയുടെ കോള്‍ഡ് സ്റ്റോറേജിലാണത്രെ. നഗരത്തില്‍ വാഹന പാര്‍ക്കിംഗിന് ആവശ്യമായ സ്ഥലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടത് നഗരസഭയാണ്. നഗരത്തില്‍ പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ തോന്നുപ്പടിയാണ് ഇപ്പോഴും നിര്‍ത്തിയിടുന്നത്. നഗരത്തിലെ പ്രധാന റോഡരികുകളില്‍ 'വരയും കുറിയും വരച്ച്' ട്രാഫിക് പരിഷ്‌കാര ക്രമീകരണ നടപ്പിലാക്കിയ പോലീസ് ഈ വിഷയത്തില്‍ നഗരസഭയുമായി വേണ്ടത്ര ചര്‍ച്ച നടത്തിയില്ലെന്ന പരാതിയുണ്ട്. അതുകൊണ്ട് തന്നെ ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ച് പോലീസ് തയ്യാറാക്കിയ രൂപ രേഖ നഗരസഭ അധികൃതര്‍ ഗൗനിച്ചതേയില്ല.

കാഞ്ഞങ്ങാട്ട് ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റോ ട്രാഫിക് പോലീസ് സ്റ്റേഷനോ അനുവദിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനമുണ്ടായതാണ്. ട്രാഫിക് പോലീസ് സ്റ്റേഷന് വേണ്ടിയാണെന്ന് കരുതുന്നു ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഇരുനില കെട്ടിടം വര്‍ഷങ്ങള്‍ക്ക്മുമ്പ് പണിതീര്‍ത്തതാണ്. എന്നാല്‍ ഈ കെട്ടിടമിപ്പോള്‍ പോലീസുകാരുടെ വിശ്രമ താവളമായി മാറിയിട്ടുണ്ട്. ഈ കെട്ടിടത്തിന് മൂന്നാംമുറ എന്ന ഓമനപ്പേരും വീണിട്ടുണ്ട്. പുതുതായി ചുമതലയേറ്റ കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് കാഞ്ഞങ്ങാട്ട് സ്ഥിരം സംവിധാനമുള്ള ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് അനുവദിക്കുമെന്ന് കാഞ്ഞങ്ങാട്ടെത്തി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ആവശ്യത്തിന് പോലീസില്ലാതെ കുഴങ്ങുന്ന ഹൊസ്ദുര്‍ഗ് പോലീസിന് ഗതാഗത പരിഷ്‌കാര ചുമതല കൂനില്‍ മേല്‍ കുരു എന്ന നിലയിലായിട്ടുണ്ട്.

Keywords: Traffic Camara, Kanhangad Town, Missing, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia