city-gold-ad-for-blogger
Aster MIMS 10/10/2023

പെരിയ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

പെരിയ ബാങ്ക് കവര്‍ച്ച: മുഖ്യപ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍
കാഞ്ഞങ്ങാട്: പെരിയ ബാങ്ക് കവര്‍ച്ചക്കേസില്‍ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച മുഖ്യ പ്രതികള്‍ തമിഴ്‌നാട് പോലീസിന്റെ പിടിയിലായതോടെ പ്രതികളുടെ വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസ് തമിഴ്‌നാട്ടിലെത്തി. അഡീഷണല്‍ എസ്.ഐ ജോസിന്റെ നേതൃത്വത്തിലുള്ള പ്രതേ്യക സംഘം മുഖ്യപ്രതികളായ വേലായുധന്‍, രമേശന്‍ എന്നിവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ വ്യാഴാഴ്ച രാവിലെ തമിഴ്‌നാട്ടിലെ ട്രിച്ചി സെന്‍ട്രല്‍ ജയിലിലെത്തി.

തമിഴ്‌നാട്ടില്‍ ഇവര്‍ക്ക് ബന്ധമുള്ള കവര്‍ച്ചാക്കേസുകളുടെയും മറ്റ് വിവരങ്ങള്‍ ശേഖരിച്ച് മടങ്ങിയെത്തുന്ന ഹൊസ്ദുര്‍ഗ് പോലീസ് സംഘം പെരിയ ബാങ്ക് കവര്‍ച്ചാക്കേസില്‍ ഒന്നും രണ്ടും പ്രതികളായ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പ്രൊഡക്ഷന്‍ വാറണ്ട് അനുമതിക്കായി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌േട്രട്ട്(രണ്ട്)കോടതിയെ സമീപിക്കും. അനുകൂല വിധി ലഭിച്ചാല്‍ രമേശനെയും വേലായുധനെയും പെരിയയിലെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവരും.

കവര്‍ച്ചാ കേസില്‍ തമിഴ്‌നാട്ടില്‍ പിടിയിലായ ഇരുവരും ചോദ്യംചെയ്യലില്‍ പെരിയ കവര്‍ച്ചയുടെ കാര്യം തുറന്നുപറഞ്ഞിരുന്നു. ഈ മൊഴി ശരിയാണോയെന്ന് അന്വേഷിച്ച് തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് കാസര്‍കോട് പോലീസുമായി ബന്ധപ്പെട്ടതോടെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ട്രിച്ചിയിലേക്ക് തിരിച്ചത്.

2009 ജൂണ്‍ 18നാണ് പെരിയ ബസാറിലെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്. 33 കിലോ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. അന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ആയിരുന്ന പി.ഹബീബ് റഹ്മാന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 14പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഇതില്‍ എട്ടുപേരെ അറസ്റ്റ്‌ചെയ്തു. പിടിക്കപ്പട്ടവരില്‍ പുതുച്ചേരി സ്വദേശി കൃഷ്ണമൂര്‍ത്തി, കര്‍ണാടകയിലെ ചിന്നമുരുകന്‍ എന്നിവര്‍ മാത്രമാണ് ബാങ്ക് കവര്‍ച്ചയില്‍ നേരിട്ട് പങ്കാളികളായിരുന്നത്.

പിടികിട്ടാതിരുന്നവരില്‍ വേലായുധനും രമേശനും പെരിയ മുരുകനും ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയ കൂട്ടത്തിലുള്ളവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്ന് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ചെന്ന് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പോലീസിന് ഇവരെ പിടിക്കാനായില്ല. പ്രതികള്‍ ഛത്തീസ്ഗഢിലെ നക്‌സല്‍ഗ്രാമത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് കുറ്റപത്രം വിഭജിച്ച് കോടതിയില്‍ സമര്‍പ്പിക്കുകയും വിചാരണ നടത്തുകയുമാണുണ്ടായത്.

മൂന്നാം പ്രതി കൃഷ്ണമൂര്‍ത്തി, ഇയാളുടെ ഭാര്യ അഞ്ജലി, അണ്ണാദുരൈ, മുരുകന്‍, ചിന്നമുരുകന്‍, ശങ്കര്‍, ശേഖര്‍, ഹനീഫ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. 2010 മാര്‍ച്ച് 30 മുതല്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി. 11 കിലോ സ്വര്‍ണം മാത്രമാണ് പ്രതികളില്‍നിന്ന് കിട്ടിയത്. 10 ലക്ഷം രൂപ, ഒരു ഇന്‍ഡിക്ക കാര്‍ എന്നിവയും പിടിച്ചെടുത്തു.
2011 മാര്‍ച്ച് 10ന് കോടതി വിധിപറഞ്ഞു. കൃഷ്ണമൂര്‍ത്തി, ചിന്നമുരുകന്‍, അണ്ണാദുരൈ എന്നിവരെ ആറുവര്‍ഷത്തേക്ക് ശിക്ഷിച്ചു. മുരുകന് ഒന്നര വര്‍ഷവും ഹനീഫ, ശങ്കര്‍ എന്നീവര്‍ക്ക് രണ്ടുവര്‍ഷം വീതവും ശിക്ഷ വിധിച്ചു. അഞ്ജലി, അന്തിയൂര്‍ ശേഖര്‍ എന്നിവരെ വെറുതെവിട്ടു.

പ്രതികളുടേതായി കണ്ടെത്തിയ ഭൂസ്വത്തുക്കള്‍ അതത് സ്ഥലത്തെ ജില്ലാ കളക്ടര്‍മാര്‍ ലേലംചെയ്ത് വിറ്റ്, ആ തുക ബാങ്കിന് നല്‍കണമെന്ന് വിധിയിലുണ്ടായിരുന്നു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത 11 കിലോ സ്വര്‍ണം ബാങ്കിന് നല്‍കിയിട്ടില്ല. മറ്റു പ്രതികളെയും ബാക്കി 22 കിലോ സ്വര്‍ണവും കിട്ടാനുള്ളത് ചൂണ്ടിക്കാട്ടിയാണ് പിടിച്ചെടുത്ത സ്വര്‍ണം ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന് കോടതി വിധിച്ചത്.

Keywords: Periya Bank robbery, Accuse, Arrest, Tamilnadu, Hosdurg police, Inquiry,  Kanhangad, Kasaragod, Kerala, Malayalam news.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL