city-gold-ad-for-blogger

വിവാഹസര്‍ട്ടിഫിക്കറ്റിന് വരുന്നവരെ പഞ്ചായത്തുദ്യോഗസ്ഥന്‍ വട്ടംകറക്കുന്നതായി ആക്ഷേപം

പെരിയ: (www.kasargodvartha.com 09/07/2015) വിവാഹസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്കായി വരുന്നവരെ പഞ്ചായത്തുദ്യോഗസ്ഥന്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി ജനങ്ങളുടെ പരാതി.പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തിലെ അസി. സെക്രട്ടറിയാണ് പൊതുജനങ്ങളെ വട്ടം കറക്കുന്ന ക്രൂരവിനോദത്തില്‍ ഏര്‍പ്പെടുന്നതെന്നാണ് ആരോപണം.

വിവാഹസര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ മറ്റൊരു പഞ്ചായത്തിലുമില്ലാത്ത നിയമങ്ങളും നിബന്ധനകളുമാണ് ഈ ഉദ്യോഗസ്ഥന്‍ മുന്നോട്ട് വെക്കുന്നത്. മറ്റ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വിവാഹിതരുടെ മാത്രം രേഖകള്‍ മതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. അതുകൊണ്ടുതന്നെ വലിയ പ്രയാസമൊന്നുമില്ലാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അസി. സെക്രട്ടറിക്ക് വിവാഹിതരായവരുടെ മാത്രമല്ല സാക്ഷികളുടെ രേഖകളും വേണമത്രെ.

സാക്ഷികളുടെ ആധാര്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഉണ്ടെങ്കില്‍ മാത്രമേ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്ന നിലപാടാണ് ഈ ഉദ്യോഗസ്ഥന്റേത്. സാക്ഷികളുടെ സാന്നിധ്യവും ഒപ്പും മാത്രം മതിയെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ നിയമം തന്നെ പഠിപ്പിക്കേണ്ടെന്ന മറുപടിയാണ് ഉദ്യോഗസ്ഥന്‍ നല്‍കുന്നത്.
   
കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഒരു യുവാവ്  വിവാഹസര്‍ട്ടിഫിക്കറ്റിന് വേണ്ടി  രണ്ട് സാക്ഷികളെയും കൂട്ടി പഞ്ചായത്ത് ഓഫീസില്‍ ചെന്നപ്പോഴും ഉദ്യോഗസ്ഥന്‍ ഇതെ നിലപാടെടുത്തു. തലേ ദിവസം യുവാവ് പഞ്ചായത്ത് ഓഫീസില്‍ പോയി അന്വേഷിച്ചപ്പോള്‍ വിവാഹിതരായതിന്റെ രേഖകളും ആധാര്‍ കാര്‍ഡും  രണ്ട് സാക്ഷികളെയും കൊണ്ടുവരണമെന്നാണ് അറിയിച്ചത്.

സാക്ഷികള്‍ക്കും രേഖകള്‍ വേണമെന്ന് പറഞ്ഞിരുന്നില്ല. പിറ്റേ  ദിവസം  സാക്ഷികളെയും കൊണ്ട് യുവാവ് എത്തിയപ്പോള്‍ അവരുടെ രേഖകളും ഹാജരാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നായി സെക്രട്ടറി. ഇങ്ങനെയൊരു നിയമം ഇല്ലാത്തതിനാല്‍ യുവാവ് പഞ്ചായത്ത് പ്രസിഡണ്ടിനോട് പരാതി പറഞ്ഞു. ഇല്ലാത്ത നിയമം സ്വന്തം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സെക്രട്ടറിയുടെ നടപടിയെ പ്രസിഡണ്ട് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

ഒടുവില്‍ സെക്രട്ടറി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങിയെങ്കിലും വിവാഹസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയിലുള്ള നിസാര തെറ്റിന്റെ പേരില്‍ വീണ്ടും ഉടക്കിട്ടു. അവിടെ വെച്ച് ശരിയാക്കുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അപേക്ഷ മാറ്റി എഴുതിക്കൊണ്ടുവരണമെന്ന് സെക്രട്ടറി കടുംപിടുത്തം പിടിച്ചതോടെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ യുവാവിന് തിരിച്ചുപോകേണ്ടിവന്നു. ഇത്തരത്തില്‍ പലരെയും സെക്രട്ടറി ബുദ്ധിമുട്ടിക്കുകയും പഞ്ചായത്ത് ഓഫീസിലേക്ക് ദിവസങ്ങളോളം നടത്തിക്കുകയും ചെയ്യുന്നതായുള്ള പരാതികള്‍ ശക്തമാണ്. കൈക്കൂലിക്ക് വേണ്ടിയാണ് ഇവിടെ ചില ഉദ്യോഗസ്ഥര്‍ ജനങ്ങലെ വട്ടം കറക്കുന്നതെന്നാണ് പൊതുവെയുള്ള സംസാരം.
വിവാഹസര്‍ട്ടിഫിക്കറ്റിന് വരുന്നവരെ പഞ്ചായത്തുദ്യോഗസ്ഥന്‍ വട്ടംകറക്കുന്നതായി ആക്ഷേപം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia