city-gold-ad-for-blogger

ആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ 15പേര്‍ക്കെതിരെ കേസെടുത്തു

ആദിവാസി യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ 15പേര്‍ക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ ഭാഗങ്ങളിലായി ആദിവാസി യുവതികളെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗികമായി പീഡിപ്പിക്കുകയും ഇവര്‍ ഗര്‍ഭിണികളായതിനെതുടര്‍ന്ന് പൂര്‍ണ്ണമായും ഉപേക്ഷിക്കുകയും ചെയ്തത് സംബന്ധിച്ച പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതില്‍ ഏറ്റവും കൂടുതല്‍ കേസുള്ളത് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലാണ്. ആദിവാസി യുവതികളെ പീഡിപ്പിച്ചതിന് 15 പേര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. അമ്പലത്തറ പോലീസ് 7 കേസുകളും രാജപുരം പോലീസ് 3 കേസുകളും ചിറ്റാരിക്കാല്‍ പോലീസ് 1 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കള്ളാര്‍ ചുള്ളിയോടി സ്വദേശിനിയായ 39 കാരിയുടെ പരാതിയില്‍ പരപ്പയിലെ പ്രകാശ്, കള്ളാര്‍ അരയാല്‍ പള്ളത്തെ 39 കാരിയുടെ പരാതിയില്‍ ചെറുപനത്തടി കോളനിയിലെ വേലായുധന്‍, കള്ളാറിലെ 46 കാരിയുടെ പരാതിയില്‍ പാണത്തൂരിലെ ശങ്കരന്‍ എന്നിവര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.
16 വര്‍ഷം മുമ്പ് ചുള്ളിയോടിയിലെ ആദിവാസി യുവതിയെ പ്രകാശ് വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച ശേഷം പിന്നീട് കൈയ്യൊഴിയുകയായിരുന്നു. അരയാല്‍ പള്ളത്തെ യുവതി 20 വര്‍ഷം മുമ്പും കള്ളാറിലെ 46 കാരി 12 വര്‍ഷം മുമ്പുമാണ് ലൈംഗിക ചൂഷണത്തിന് വിധേയരായത്. ഇവരെല്ലാം ഗര്‍ഭിണികളായതോടെ തഴയപ്പെടുകയായിരുന്നു.

കടുമേനിയിലെ 24 കാരിയുടെ പരാതിയില്‍ അയല്‍വാസിയായ വിനീതിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. യുവതിയെ വിനീത് ഒന്നര വര്‍ഷം മുമ്പാണ് വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചത്. വ്യാഴാഴ്ച ബളാലില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിലാണ് ലൈംഗിക ചൂഷണത്തിന് ഇരയായ അവിവാഹിതരായ ആദിവാസി അമ്മമാര്‍ പരാതി നല്‍കിയത്. ഇവരുടെ പരാതി സ്വീകരിച്ച വനിതാ കമ്മീഷന്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതിയുമായിയെത്തിയ ആദിവാസി അമ്മമാരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.  പരാതിക്കാരുടെ കൂട്ടത്തില്‍ കുഞ്ഞിനെ ശരിയായ വിധത്തില്‍ എടുക്കാന്‍ പോലും കഴിയാത്ത ആദിവാസി പെണ്‍കുട്ടികളെ കൂടി കണ്ടതോടെ വനിതാ കമ്മീഷന്‍ അംഗം ടി.ദേവി അമ്പരക്കുകയായിരുന്നു.  പീഡനത്തിന് ഇരയായ സ്ത്രീകളില്‍ പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് തങ്ങളുടെ അനുഭവങ്ങള്‍ വനിതാ കമ്മീഷനോട് വെളിപ്പെടുത്തിയത്. ബളാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ സിറ്റിങ്ങില്‍ ഡിഐജി എസ് ശ്രീജിത്തും പങ്കെടുത്തിരുന്നു.

കാസര്‍കോട്ട് യഥാര്‍ത്ഥത്തില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം 200 ലധികം വരും. പല സ്ത്രീകളും പരാതി നല്‍കാത്തതിനാല്‍ കേസിന്റെ എണ്ണം നൂറില്‍ താഴെ മാത്രമാവുകയായിരുന്നു. വയനാട്, പാലക്കാട് ജില്ലകളിലും അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം പെരുകുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ 21 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.  ആദിവാസി ഊരുകളില്‍ നിന്ന് പുറത്ത് കടന്ന് പരാതി നല്‍കാന്‍ പല സ്ത്രീകളും ധൈര്യം കാണിക്കുന്നില്ലെന്നതാണ് വസ്തുത. ആദിവാസി മേഖലകളില്‍ മഹിളാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്യാമ്പ് ചെയ്ത് ബോധവല്‍ക്കരണം നടത്തിയതോടെയാണ് പരാതി പറയാന്‍ പലസ്ത്രീകള്‍ക്കും ധൈര്യം വന്നത്.  ഇതിനുമുമ്പ് മലയോരത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 72 കേസുകളില്‍ 65 എണ്ണത്തിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ബളാല്‍, കൊന്നക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ആദിവാസി സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് 15 ഓളം കേസുകള്‍ വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Molestation, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia