city-gold-ad-for-blogger

മൃതദേഹത്തോട് അനാദരവ് കാട്ടിയന്നാരോപിച്ച് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം

മൃതദേഹത്തോട് അനാദരവ് കാട്ടിയന്നാരോപിച്ച് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം
കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ മരണപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ആശുപത്രിക്ക് മുമ്പില്‍ സംഘര്‍ഷം. നീണ്ട എട്ട് മണിക്കൂര്‍ നിലനിന്ന സംഘര്‍ഷാവസ്ഥ തടയാന്‍ പോലീസ് ഏറെ പാടുപെട്ടെങ്കിലും ജനം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം.

ഇതേ ആശുപത്രിയിലെ ആംബുലന്‍സ് സൈക്കിളിലിടിച്ച് മരിച്ച കുശാല്‍നഗര്‍ ഖിദ്‌റിയ മദ്രസ അധ്യാപകന്‍ കുടക് സ്വദേശിയും കല്ലൂരാവിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഷുക്കൂര്‍ മൗലവി(40)യുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ആശുപത്രിക്ക് മുന്നില്‍ ബഹളം വെച്ചത്.

മാണിക്കോത്ത് ജുമാമസ്ജിദിന് മുന്നില്‍ വെച്ചാണ് ഷുക്കൂര്‍ മൗലവിയെ മന്‍സൂര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷുക്കൂര്‍ മൗലവിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മന്‍സൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാമെന്ന് തീരുമാനിച്ച് മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെങ്കിലും വഴിയില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് വണ്ടി കയറ്റുകയും അപകടം വരുത്തിവെച്ച ആംബുലന്‍സ് ഡ്രൈവര്‍ എണ്ണപ്പാറ സ്വദേശി ബെല്‍ജിന്‍ മുങ്ങുകയും ചെയ്തു. മയ്യത്ത് മന്‍സൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റണമെന്നും പോലീസ് പറഞ്ഞതായി മുസ്ലിംലീഗ് ജില്ലാ നേതാവ് അറിയിച്ചതോടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ജനം ആശുപത്രിയിലേക്ക് ഇരച്ചെത്തി.

ലീഗ് നേതാവ് മൃതദേഹത്തോട് അനാദരവ് കാട്ടുകയായിരുന്നുവെന്ന് ആരോപിച്ച് രോഷാകുലരായ ചെറുപ്പക്കാര്‍ രംഗത്തുവന്നതാണ് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥക്ക് തുടക്കമിട്ടത്. ഒടുവില്‍ ജനക്കൂട്ടത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൃതദേഹം മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റി. ഇതിനിടയില്‍ ഷുക്കൂര്‍ മൗലവിയുടെ കുടുംബത്തിന് ആശുപത്രി മാനേജ്‌മെന്റ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതും സംഘര്‍ഷാവസ്ഥക്ക് കാരണമായി.

മൃതദേഹത്തോട് അനാദരവ് കാട്ടിയന്നാരോപിച്ച് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം
ആശുപത്രി മാനേജ്‌മെന്റും നാട്ടുകാരുടെ പ്രതിനിധികളും മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയില്‍ ഷുക്കൂര്‍ മൗലവിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിക്കുകയും ഇക്കാര്യം മരണാനന്തര ചടങ്ങിന് ശേഷം ബുധനാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് സി.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച നടത്തി തീരുമാനിക്കാമെന്നും ധാരണയിലെത്തുകയും ചെയ്തിരുന്നു. ചര്‍ചയുടെ തീരുമാനം ആശുപത്രിയുടെ മുമ്പില്‍ കൂടിനില്‍ക്കുകയായിരുന്ന നാട്ടുകാരെ മധ്യസ്ഥര്‍ അറിയിച്ചെങ്കിലും നഷ്ടപരിഹാര തുക ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്ന ഉറച്ച നിലപാട് നാട്ടുകാര്‍ സ്വീകരിക്കുകയായിരുന്നു.

ഇതിനിടയില്‍ അര്‍ദ്ധരാത്രിയോടെ ഹൊസ്ദുര്‍ഗ് സി.ഐ കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് ആശുപത്രി പരിസരത്തെത്തുകയും ആശുപത്രിക്ക് കനത്ത കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ പലതവണ പോലീസ് ശ്രമം നടത്തിയെങ്കിലും പിരിഞ്ഞുപോകാന്‍ ജനങ്ങള്‍ തയ്യാറായില്ല. ബുധനാഴ്ച വെളുപ്പിന് 2.30 മണിവരെ ജനക്കൂട്ടം ആശുപത്രിക്ക് മുമ്പില്‍ തടിച്ചുകൂടിയിരുന്നു. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളെ പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. ഡോ.കുഞ്ഞഹമ്മദിനെ മാത്രമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ആദ്യം നാട്ടുകാര്‍ അനുവദിച്ചത്. വെളുപ്പിന് 2.30 മണിയോടെ അതിഞ്ഞാല്‍ ഖത്തീബ് താജുദ്ദീന്‍ ബാഖഫി പ്രശ്‌നത്തില്‍ ഇടപെടുകയും നാട്ടുകാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ചക്കുള്ള സൗകര്യം ഒരുക്കുകയും ചെയ്തതോടെയാണ് എട്ട് മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവ് വന്നത്.

മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലുള്ള മകനെ കണ്ട് മാണിക്കോത്തെ ഉറൂസ് നഗരിയിലേക്ക് സൈക്കിളില്‍ പോകുന്നതിനിടയിലാണ് മംഗലാപുരത്ത് രോഗിയെ എത്തിച്ച ശേഷം മടങ്ങിവരികയായിരുന്ന മന്‍സൂര്‍ ആശുപത്രിയുടെ ആംബുലന്‍സ് ഷുക്കൂര്‍ മൗലവിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍ നിന്ന് തെറിച്ച് റോഡരികിലെ മതിലിനോടടുത്ത് ഷുക്കൂര്‍ മൗലവി വീഴുകയായിരുന്നു. അപകട സ്ഥലത്തിന് തൊട്ട് മുമ്പുള്ള വര്‍ക്‌ഷോപ്പിനടുത്തുണ്ടായിരുന്ന കാറിലിടിച്ച ശേഷമാണ് ആംബുലന്‍സ് സൈക്കിളിലിടിച്ചത്.

അജാനൂര്‍ തെക്കേപ്പുറം മദ്രസയില്‍ മുമ്പ് ജോലി നോക്കിയിരുന്നു ഷുക്കൂര്‍ മൗലവി. മദ്രസ വിട്ടാല്‍ കാഞ്ഞങ്ങാട് ടൗണില്‍ പെട്രോള്‍ ബങ്കിന് എതിര്‍വശത്ത് പകല്‍ നേരങ്ങളില്‍ അവില്‍ മില്‍ക്ക് കച്ചവടം നടത്തിവരികയായിരുന്നു. ഒരു നിര്‍ധന കുടുംബത്തിന്റെ അത്താണിയാണ് ഷുക്കൂര്‍ മൗലവി.

Keywords: Accident, Death, Madrasa, Teacher, Kalluravi, Ajanur, Thaikadappuram, Hospital, Clash, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia