city-gold-ad-for-blogger

ഭര്‍ത്താവിന്റെ മര്‍ദനം; വീട് വിട്ട യുവതി ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിഞ്ഞു

ഭര്‍ത്താവിന്റെ മര്‍ദനം; വീട് വിട്ട യുവതി ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിഞ്ഞു
കാഞ്ഞങ്ങാട്: പണത്തിനുവേണ്ടി യുവതിയെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ചിറ്റാരിക്കാല്‍ പൂങ്ങോട്ടെ സോളമന്റെ മകള്‍ രമ്യ (22) യ്ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് മടിക്കേരി ബാഗമണ്ഡലത്തെ സുഭാഷും ബന്ധുവായ യുവാവും ചേര്‍ന്നാണ് രമ്യയെ മര്‍ദിച്ചത്.

സാരമായി പരിക്കേറ്റ രമ്യയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വര്‍ഷം മുമ്പ് പയ്യന്നൂരില്‍ നഴ്‌സിംഗിന് പഠിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം രമ്യ തലക്കാവേരിയിലേക്ക് വിനോദയാത്ര പോയിരുന്നു. തലക്കാവേരിയിലെത്തിയ രമ്യ അവിടെ വെച്ച് സുഭാഷിനെ പരിചയപ്പെടുകയും തുടര്‍ന്ന് ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ ശേഷവും രമ്യയും സുഭാഷും ഫോണിലൂടെ ബന്ധം തുടരുകയും ഇരുവരും പ്രണയത്തിലാകുകയുമായിരുന്നു.

തുടര്‍ന്ന് മടിക്കേരി ക്ഷേത്രത്തില്‍ വെച്ച് രമ്യയെ സുഭാഷ് വിവാഹം ചെയ്തു. എന്നാല്‍ വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ സുഭാഷ് പല കാരണങ്ങള്‍ പറഞ്ഞ് രമ്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവരികയായിരുന്നു. രമ്യ ഗര്‍ഭിണിയായപ്പോള്‍ സുഭാഷ് അടിവയറ്റില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് രക്തസ്രാവം വന്ന യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് രമ്യ ബാഗമണ്ഡലം പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് അന്വേഷണത്തില്‍ വലിയ താല്പര്യമൊന്നും കാണിച്ചില്ല.

ഭര്‍തൃവീട്ടുകാര്‍ വന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് പ്രസവത്തിനു ശേഷം രമ്യ ഭര്‍തൃവീട്ടിലേക്ക് തിരിച്ചു പോയി. എന്നാല്‍ അധികം താമസിയാതെ രമ്യയ്ക്ക് ഭര്‍ത്താവില്‍ നിന്നും വീണ്ടും പീഡനം നേരിടേണ്ടിവന്നു. പ്രണയിച്ച് വിവാഹം ചെയ്തതു കൊണ്ട് തനിക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്നും ഇനി ഒരുമിച്ച് ജീവിക്കണമെങ്കില്‍ വീട്ടില്‍ നിന്നും പണവുമായി വരണമെന്നും ആവശ്യപ്പെട്ടായിരുന്നു രമ്യയെ പീഡിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി പണത്തിന്റെ പേരില്‍ സുഭാഷും ബന്ധുവും ചേര്‍ന്ന് രമ്യയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. രമ്യയുടെ പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭര്‍തൃ വീട്ടുകാര്‍ പിടിച്ചുവെച്ചു.

രാത്രി ഭര്‍തൃ വീട്ടില്‍ നിന്നും തനിച്ചിറങ്ങേണ്ടിവന്ന രമ്യ പുലരും വരെ അടുത്തുള്ള കാട്ടില്‍ കഴിഞ്ഞ ശേഷം പിറ്റേന്ന് ബാഗമണ്ഡലത്തില്‍ നിന്നും പാണത്തൂരില്‍ വാഹനത്തിലെത്തുകയും അവിടെ നിന്ന് കാഞ്ഞങ്ങാട്ട് ബസിലെത്തി ജില്ലാശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. രാത്രി മുഴുവന്‍ കാട്ടില്‍ ഒളിച്ചിരുന്നതിനാല്‍ ക്ഷീണിതയും അവശയുമായാണ് രമ്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഭര്‍ത്താവും വീട്ടുകാരും പിടിച്ചുവെച്ച കുഞ്ഞിനെ ബന്ധുക്കളുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യുവതി.

Keywords: Husband, Attack, Wife, Women, Harassment, Chittarikkal, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia