city-gold-ad-for-blogger

എ ഗ്രൂപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിലെ 'ടി. പി. ചന്ദ്രശേഖരന്‍': ഗംഗാധരന്‍ നായര്‍

എ ഗ്രൂപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിലെ 'ടി. പി. ചന്ദ്രശേഖരന്‍': ഗംഗാധരന്‍ നായര്‍
കാഞ്ഞങ്ങാട്: ജില്ലയില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ കനത്ത വിള്ളല്‍. ജില്ലയിലെ എഗ്രൂപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിലെ 'ടി. പി. ചന്ദ്രശേഖരന്‍' ആണെന്ന പരസ്യ വിമര്‍ശനവുമായി കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി. ഗംഗാധരന്‍ നായര്‍ രംഗത്ത് വന്നതോടെ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് യുദ്ധം പതിവിലേറെ മുറുകി.

ഒരിക്കല്‍ കോണ്‍ഗ്രസ് വിട്ടു തിരിച്ചുവന്നവരാണ് ഈ 'ടി. പി. ചന്ദ്രശേഖരന്‍മാര്‍' എന്നാണ് ഗംഗാധരന്‍ നായരുടെ കമന്റ്. അവരുടെ സംഘടനാ കൂറ് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. സി. വിഷ്ണുനാഥ് എം. എല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം രഹസ്യ യോഗത്തില്‍ തന്നെ പങ്കെടുപ്പിക്കാതെ അകറ്റി നിര്‍ത്തിയ സംഭവത്തില്‍ രോഷാകുലനായാണ് പി. ഗംഗാധരന്‍ നായര്‍ എഗ്രൂപ്പിന്റെ ചില അഭിനവ നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയിട്ടുള്ളതെന്ന് ശ്രദ്ധേയമാണ്.

കാഞ്ഞങ്ങാട്ടെ ഗ്രൂപ്പ് യോഗത്തിനിടെ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഗംഗാധരന്‍ നായരുടെ തീരുമാനം. യോഗത്തില്‍ തന്നെ പങ്കെടുപ്പിക്കാത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.എം. സി. ജോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍ എന്നിവര്‍ ഈ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് തുടങ്ങിയതുമുതല്‍ ജില്ലയില്‍ എ ഗ്രൂപ്പിന് അടിത്തറയിട്ട പി. ഗംഗാധരന്‍ നായരെ എഗ്രൂപ്പില്‍ കടന്നുകയറിയ ചില 'ടി. പി. ചന്ദ്രശേഖരന്‍മാര്‍' ഒതുക്കി വരികയായിരുന്നു.

ഇതിനെതിരെയുള്ള കടുത്ത പ്രതികരണമാണ് ഗംഗാധരന്‍ നായര്‍ പുറത്ത് വിട്ടത്. അതിനിടെ ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും എ ഗ്രൂപ്പ് കാരനുമായ പി. സി. വിഷ്ണുനാഥിനെ സന്ദര്‍ശിച്ചത് ഗ്രൂപ്പ് ചര്‍ച്ചയ്ക്കല്ലെന്നും പി. ഗംഗാധരന്‍ നായരുടെ അഭിപ്രായത്തിന് പ്രതികരണമായി കെ. പി. സി. സി നിര്‍വ്വാഹക സമിതിയംഗവും എ ഗ്രൂപ്പുകാരനുമായ അഡ്വ. എം. സി. ജോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ നടത്തിയത് വെറും സൗഹൃദ സംഭാഷണമാണെന്ന് ജോസ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

Keywords: P.Gangadhara Nair, M.C.Jose, A group, I group, Clash, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia