city-gold-ad-for-blogger

ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിച്ച് വെയിലത്ത് നിര്‍ത്തി; യുവതി അനുഭവിച്ചത് ക്രൂര പീഡനങ്ങള്‍

ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിച്ച് വെയിലത്ത് നിര്‍ത്തി; യുവതി അനുഭവിച്ചത് ക്രൂര പീഡനങ്ങള്‍
ഹൊസ്ദുര്‍ഗ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും തന്നെ ക്രൂരമായി പീഡിപ്പിച്ചതായി കോടതിയില്‍ യുവതിയുടെ മൊഴി. മടിക്കൈ ബങ്കളത്തെ അബ്ദുള്‍ ഖാദറിന്റെ ഭാര്യ എന്‍ പി റഹീനയാണ് (24) ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ചത്. മുഖത്ത് ചെരിപ്പ്‌കൊണ്ടടിച്ചും ദേഹമാസകലം ബെല്‍ട്ട്‌കൊണ്ടടിച്ചും മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയും പീഡിപ്പിച്ചതായാണ് റഹീനയുടെ മൊഴി.

ഇത് സംബന്ധിച്ച് ഭര്‍ത്താവ് ബങ്കളത്തെ അബ്ദുള്‍ അസീസ് (33), മാതാവ് റുഖിയ (55), ഭര്‍തൃസഹോദരിമാരായ ആയിഷ (37), സൗജത്ത് (35), റഷീദ (31) എന്നിവര്‍ക്കെതിരെയാണ് റഹീന ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. 2001 ല്‍ ബങ്കളം ജമാഅത്ത് പള്ളിയിലാണ് അബ്ദുള്‍ അസീസും റഹീനയും വിവാഹിതരായത്.

ഏഴ് വര്‍ഷക്കാലം റഹീന ഭര്‍ത്താവിനൊപ്പം ബങ്കളത്തെ തറവാട്ട് വീട്ടില്‍ താമസിച്ചിരുന്നു. മൂന്നു വര്‍ഷത്തോളമായി ബങ്കളത്തെ പുതിയ വീട്ടില്‍ താമസിച്ചു. റഹീനയുടെ സ്വര്‍ണ്ണം വിറ്റാണ് അബ്ദുള്‍ അസീസ് പുതിയ വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. വിവാഹ വേളയില്‍ ഭര്‍ത്താവും വീട്ടുകാരും റഹീനയുടെ വീട്ടുകാരോട് രണ്ട് ലക്ഷം രൂപയും 150 പവന്‍ സ്വര്‍ണ്ണവും ഒരു മാരുതി കാറുമാണ് സ്ത്രീധനമായി വാങ്ങിയത്. 120 പവനാണ് ആദ്യം നല്‍കിയത്. വിവാഹതലേന്ന് പണവും വിവാഹ ദിവസം കാറും നല്‍കി. റഹീനയുടെ പേരിലുണ്ടായിരുന്ന കാര്‍ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെതുടര്‍ന്ന് പിന്നീട് അബ്ദുള്‍ അസീസിന്റെ പേരിലാക്കി.

തുടര്‍ന്ന് ഇനിയും സ്വര്‍ണ്ണവും പണവും സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് അസീസും വീട്ടുകാരും റഹീനയെ പീഡിപ്പിച്ചുതുടങ്ങുകയായിരുന്നു. ഭര്‍ത്താവും വീട്ടുകാരും തന്നെ ഇതിന്റെ പേരില്‍ ചെരിപ്പുകൊണ്ടും ബെല്‍ട്ട്‌കൊണ്ടും അടിക്കാറുണ്ടെന്നും ഭക്ഷണസാധനങ്ങള്‍ സ്റ്റെയര്‍കെയ്‌സില്‍കൊണ്ടിട്ടശേഷം കഴുകി വൃത്തിയാക്കാന്‍ ആവശ്യപ്പെടുമെന്നും അലക്കിയ വസ്ത്രം മണ്ണിലിട്ടശേഷം വീണ്ടും അലക്കാന്‍ പറയുമെന്നും ഇങ്ങനെ കാരണമുണ്ടാക്കിയാണ് പീഡനമെന്നുമാണ് യുവതിയുടെ മൊഴി. ചില ദിവസങ്ങള്‍ നാലും അഞ്ചും മണിക്കൂറുകള്‍ റഹീനയെ ഭര്‍തൃ വീട്ടുകാര്‍ വെയിലത്തും നിര്‍ത്താറുണ്ട്.

കഴിഞ്ഞവര്‍ഷം റഹീന അബ്ദുള്‍ അസീസിനൊപ്പം ഗള്‍ഫില്‍ പോയിരുന്നു. അസീസിന്റെ മാതാവ് റുഖിയയും ഒപ്പമുണ്ടായിരുന്നു. അവിടെവെച്ചും സ്ത്രീധന പ്രശ്‌നം ഉയര്‍ന്നുവരികയും അസീസ് തന്റെ കഴുത്തില്‍ ഷാളിട്ട് മുറുക്കുകയും ഇരുമ്പ് വടി, ബെല്‍ട്ട്, ചെരുപ്പ് തുടങ്ങിയവകൊണ്ട് അടിക്കുകയും അടുത്ത മുറിയില്‍ താമസിക്കുന്നവര്‍ കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവെച്ചായിരുന്നു അക്രമമെന്നും റഹീന കോടതിയെ ബോധിപ്പിച്ചു. രണ്ട് കൈകളും പിറകില്‍കെട്ടി ശരീരം കടിച്ചുപറിച്ചതായും യുവതിയുടെ മൊഴിയിലുണ്ട്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഗള്‍ഫില്‍വെച്ച് അസീസ് എടുത്തെറിഞ്ഞതായും റഹീന പരാതിപ്പെടുന്നു. നാട്ടിലെത്തിയശേഷവും പീഡനം തുടര്‍ന്നു.

റഹീനയെയും മക്കളെയും ബങ്കളത്തെ പുതിയവീട്ടില്‍ രണ്ട് ദിവസം പൂട്ടിയിട്ടശേഷം അബ്ദുള്‍ അസീസ് താക്കോലുമായി സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. പിന്നീട് താക്കോലുമായി വന്ന അബ്ദുള്‍ അസീസ് സ്വര്‍ണ്ണാഭരണങ്ങള്‍ തന്നാല്‍ മാത്രം തുറന്ന് വിടാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുന്നതിനായി റഹീനയ്ക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടിവന്നു. ഇതിനിടെ കാര്‍ അസീസ് വില്‍പ്പന നടത്തി. റഹീനയുടെ പാസ്‌പോര്‍ട്ട്, സ്വത്തിന്റെ രേഖകള്‍, റേഷന്‍കാര്‍ഡ് തുടങ്ങിയവ അസീസ് പിടിച്ചുവെച്ചു.

അഞ്ച് വര്‍ഷം മുമ്പ് മറ്റൊരു പെണ്‍കുട്ടിയെ അസീസ് വിവാഹം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ തടയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കുടകിലെ നജുമുന്നീസയെ അബ്ദുള്‍ അസീസ് വിവാഹം ചെയ്തു. ഇതോടെ ഭര്‍തൃ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട റഹീന മക്കളെയുംകൊണ്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്. തുടര്‍ന്നാണ് തനിക്കും മക്കള്‍ക്കും ചെലവിനും നഷ്ടപരിഹാരവും ലഭിക്കണമെന്നാവശ്യപ്പെട്ട് റഹീന ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതിയില്‍ ഹരജി നല്‍കിയത്. റഹീനയ്ക്ക് അബ്ദുള്‍ അസീസ് 1,25000 രൂപ നഷ്ടപരിഹാരവും റഹീനയ്ക്ക് പ്രതിമാസം 4000 രൂപാ വീതവും മക്കളായ മുഹമ്മദ് അന്‍വര്‍ (ആറ്), ഫാത്തിമറിസ (ഒന്ന്) എന്നിവര്‍ക്ക് 2000 രൂപ വീതവും ചെലവിന് നല്‍കാന്‍ കോടതി വിധിച്ചു.

Keywords:  Dowry-harassment, Madikai, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia