city-gold-ad-for-blogger

സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളെ ഉള്‍പ്പെടുത്തിയില്ല

കാഞ്ഞങ്ങാട്: വ്യാഴാഴ്ച രൂപീകൃതമായ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളിലാരെയും ഉള്‍പ്പെടുത്തിയില്ല. ഫലത്തില്‍ ഡി വൈഎഫ്‌ഐ ജില്ലാ നേതാക്കളെ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പടിക്ക് പുറത്താക്കി. മുന്‍കാലങ്ങളില്‍ ഡി വൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ടുമാരെയോ സെക്രട്ടറിമാരെയോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, മുന്‍ എംഎല്‍എ അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, കെ.വി.കുഞ്ഞിരാമന്‍, വി.വി.രമേശന്‍, പി.ദിവാകരന്‍ തുടങ്ങിയവരെ ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളായിരിക്കുമ്പോള്‍ ആ പരിഗണന നല്‍കി സിപിഎം ജില്ലാ കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു. ആ പതിവ് രീതിക്ക് വിരുദ്ധമായ തീരുമാനമാണ് വ്യാഴാഴ്ചത്തെ ജില്ലാ സമ്മേളനത്തില്‍ കൈക്കൊണ്ടത്.
സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളെ ഉള്‍പ്പെടുത്തിയില്ല
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് മധു മുതിയക്കാലും സെക്രട്ടറി സിജിമാത്യുവുമാണ്. മെഡിക്കല്‍ സീറ്റ് വിവാദത്തിന്റെ പേരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായി രുന്ന വി.വി.രമേശനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ രമേശന്‍ വഴി ഒഴിഞ്ഞ സ്ഥാനത്ത് സിജിമാത്യുവിനെ ഉള്‍പ്പെടുത്തുമെന്നാണ് അവസാനനിമിഷം വരെ പറഞ്ഞുകേട്ടിരുന്നത്.

എന്നാല്‍ ഡിവൈഎഫ്‌ഐയുടെ ഒരു ഭാരവാഹിയെയും സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. യുവനേതാക്കളായ സാബുഎബ്രഹാം, വി.പി.പി. മുസ്തഫ, കെ.ആര്‍.ജയാനന്ദ് എന്നിവരെ പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ഡിവൈഎഫ്‌ഐ നേതാക്കള്‍ എന്ന പേരിലല്ല. ഇവര്‍ മൂന്നുപേരും ഡിവൈഎഫ്‌ഐയുടെ മുന്‍ ഭാരവാഹിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിമാരാണ്. സാബുഎബ്രഹാം എളേരി ഏരിയയുടെയും വി.പി.പി. മുസ്തഫ തൃക്കരിപ്പൂര്‍ ഏരിയയുടെയും ജയാനന്ദ് മഞ്ചേശ്വരം ഏരിയയുടെയും പാര്‍ട്ടിയുടെ അമരക്കാരാണ്.

ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡിവൈഎഫ്‌ഐ കാറഡുക്ക ബ്ലോക്ക് സെക്രട്ടറി പി.വിനയകുമാര്‍ വഴി ചോര്‍ത്തിയെന്ന സംഭവമാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് വിനയായത്. വിനയകുമാര്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമാണ്. പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ വിനയകുമാറിനെ ജില്ലാ സമ്മേളനത്തില്‍ നിന്ന് പുറത്താക്കുക മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് ചോര്‍ച്ചയിലൂടെ ഡിവൈഎഫ്‌ഐ നേതൃത്വത്തിന്റെ ക്രഡിബിലിറ്റിയാണ് ചോദ്യം ചെയ്യപ്പെട്ടത്. പക്വതയും പാകതയുമില്ലാത്തവരാണോ ഡിവൈഎഫ്‌ഐ നേതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട് ചോര്‍ച്ചയെ കുറിച്ച് പ്രതികരിച്ച സംസ്ഥാന നേതാവ് പറഞ്ഞത്.

Keywords: CPM, District-conference, DYFI, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia