city-gold-ad-for-blogger

കോട്ടച്ചേരിയിലെ സഹകരണ സ്റ്റോര്‍ സി.പി.എം ഉപേക്ഷിക്കുന്നു

കോട്ടച്ചേരിയിലെ സഹകരണ സ്റ്റോര്‍ സി.പി.എം ഉപേക്ഷിക്കുന്നു
കാഞ്ഞങ്ങാട്: കടക്കെണിയില്‍ കുടുങ്ങിയ കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ ഉപേക്ഷിക്കാന്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ദാരിദ്ര്യവും പട്ടിണിയും നാട്ടില്‍ കൊടികുത്തി വാണപ്പോള്‍ സര്‍ക്കാര്‍ റേഷനിംഗ് സമ്പ്രദായം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് സ്വാതന്ത്ര്യസമര സേനാനി എ.സി. കണ്ണന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂപീകരിച്ച ഈ സഹകരണ സ്ഥാപനം 1948 ന് ശേഷം പൂര്‍ണമായും സി.പി.എം നിയന്ത്രണത്തിലായിരുന്നു.

എ.സി.കണ്ണന്‍നായര്‍ക്ക് പുറമെ മുന്‍ നഗരസഭ ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാരുടെ മാതൃപിതാവ് എം. സി. നമ്പ്യാര്‍, സ്വാതന്ത്ര്യസമരസേനാനി കെ. മാധവന്‍, എന്‍. സി. കണ്ണന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ ഭരണസാന്നിധ്യം വഹിച്ചിരുന്നു. പിന്നീട് സി.പി.എം നിയന്ത്രണത്തിലായ ഈ സ്ഥാപനത്തില്‍ സി.പി.എം നേതാക്കളായ പി. ചാത്തു, കല്ലുവരമ്പത്ത് കണ്ണന്‍, അഡ്വ.പി. അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചു.

സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ കെ. പുരുഷോത്തമനാണ് നിലവില്‍ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ്. റേഷനിംഗ് സമ്പ്രദായത്തില്‍ പൊതുവായി ഉടലെടുത്ത പ്രതിസന്ധി ഈ സ്ഥാപനത്തെ സാമ്പത്തിക കുടുക്കില്‍ അകപ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതൃത്വം പല വഴികളിലൂടെയും ഈ സ്ഥാപനത്തെ പിടിച്ചുനിര്‍ത്താന്‍ ഫലപ്രദമായ പല പരിപാടികളും ആവിഷ്‌കരിച്ചിരുന്നു. സഹകരണ വകുപ്പിന്റെ അനുമതിേയാടെ വന്‍ ചിട്ടികള്‍ വരെ ഈ സംഘം നടത്തിയിരുന്നു. പക്ഷെ ഓഫീസിന്റെ ഭാഗത്തുനിന്നുണ്ടായ പാകപ്പിഴയെ തുടര്‍ന്ന് ചിട്ടിയുള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ അവതാളത്തിലാവുകയും ചെയ്തു.

ലക്ഷങ്ങളുടെ കടക്കെണിയില്‍ കുടുങ്ങിയതോടെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്ഥാപനത്തിന്റെ സ്ഥലവും ബഹുനില കെട്ടിടവും വില്‍ക്കേണ്ടിവന്നിരുന്നു. അതിനിടെ സ്റ്റോക്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോറിനുള്ള റേഷനിംഗ് ലൈസന്‍സ് കഴിഞ്ഞ ദിവസം സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത് കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ നിലനില്‍പിന് ഭീഷണിയായി മാറി.

ഈ നിലയില്‍ കോട്ടച്ചേരിയില്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന ചിന്തയിലാണ് സി.പി.എം നേതാക്കള്‍ ഇപ്പോള്‍. താമസിയാതെ സ്റ്റോര്‍ സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടാകുമെന്ന് സൂചനയുണ്ട്. സ്റ്റോര്‍ ഉപേക്ഷിക്കാന്‍ തന്നെയാണ് സി.പി.എം നേതാക്കള്‍ക്കിടയിലുള്ള ചര്‍ച്ച. അങ്ങനെ വരികയാണെങ്കില്‍ സഹകരണ ചട്ടം അനുസരിച്ചുള്ള നടപടികള്‍ക്ക് സി.പി.എം നേതൃത്വം തന്നെ തുടങ്ങുമെന്ന് അറിയുന്നു.

അതേസമയം കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ റേഷനിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിലെ  ഉദ്യോഗസ്ഥര്‍ സ്റ്റോറിന്റെ മേലാങ്കോട്ടുള്ള ഓഫീസില്‍ നേരിട്ടെത്തി കൈമാറി. ആകെ രണ്ട് പ്രധാന ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സി.പി.എം അജാനൂര്‍ ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗം സുനു ഗംഗാധരന്‍ എന്നിവരാണിവര്‍. ഇവര്‍ മതിയായ പ്രതിഫലം വാങ്ങാതെയാണ് മാസങ്ങളായി ജോലി ചെയ്തുവരുന്നത്.

Keywords: CPM, Co-operative society, Ration store, Vigilance, Raid, Kanhangad, Kasaragod, Kerala, Malayalam news

Related news:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia