city-gold-ad-for-blogger

നിത്യാനന്ദ പോളിടെക്‌നിക്കിലെയും എഞ്ചിനീയറിംഗ് കോളജിലെയും ഉദ്യോഗ നിയമനങ്ങളില്‍ കോഴ വിവാദം

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 10/06/2015) അഴിമതിയും ധൂര്‍ത്തും തട്ടിപ്പും കൊടികുത്തി വാഴുന്ന കാഞ്ഞങ്ങാട് നിത്യാനന്ദ വിദ്യാകേന്ദ്രത്തിന്റെ ഭാഗമായുള്ള നിത്യാനന്ദ പോളി ടെക്‌നിക്കിലും, സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഉദ്യോഗ നിയമനങ്ങളില്‍ നടക്കുന്നത് വന്‍ അഴിമതി.

പോളി ടെക്‌നിക്കില്‍ ഏപ്രില്‍ 30ന് ഒഴിവ് വന്ന ലക്ച്ചറര്‍ പോസ്റ്റിന് 15 ലക്ഷം രൂപ ഇതിനകം ഒരു ഉദ്യോഗ്യാര്‍ത്ഥിയില്‍നിന്നും വാങ്ങിയതായാണ് സംശയിക്കപ്പെടുന്നത്. സാധാരണ ഒഴിവുവന്നാല്‍ ടെക്‌നിക്കല്‍ ഡയറക്ടറെ വിവരം അറിയിക്കുകയും സര്‍ക്കാറിന്റെ അംഗീകരാത്തോടെ നിയമന നടപടികള്‍ നടത്തുകയുമാണ് ചെയ്യേണ്ടത്. സാധാരണ പത്രങ്ങളില്‍ പരസ്യം നല്‍കി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിക്കുകയും ടെക്‌നിക്കല്‍ ഡിപ്പാര്‍ട് മെന്റിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്, പോളി ടെക്‌നിക്ക് പ്രിന്‍സിപ്പാള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പെട്ട സമിതിയാണ് ഇന്റര്‍വ്യു ചെയ്ത് യോഗ്യരായ ഉദ്യോഗാര്‍ത്ഥിയെ തെരഞ്ഞെടുക്കേണ്ടത്.

എന്നാല്‍ ഫെബ്രുവരിയില്‍തന്നെ ലക്ചര്‍ പോസ്റ്റിനുള്ള തുക വാങ്ങിയതായാണ് പോളീടെക്‌നിക്കിന്റെ നിയന്ത്രണമുള്ള വിദ്യാകേന്ദ്രത്തിന്റെ രേഖകളില്‍ തെളിയുന്നത്. വിദ്യാകേന്ദ്രത്തിന്റെ എസ്.എസ്.എന്‍.ഐ.ടി. മെയ്ന്‍ അക്കൗണ്ടിന്റെ 016 മുതല്‍ 051 വരെയുള്ള റസീറ്റ് ഉപയോഗിച്ച് 2015 ഫെബ്രുവരി 18 മുതല്‍ 2015 മാര്‍ച്ച് 19 വരെ 15 ലക്ഷം രൂപ കലക്ട് ചെയ്യുകയും ഈപണം എന്തിന് ഉപയോഗിച്ചുവെന്ന് വിദ്യാകേന്ദ്രം സെക്രട്ടറിയേയോ ട്രഷററേയോ ബോധ്യപ്പെടുത്തുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ല. നിയമനം ലഭിക്കാന്‍വേണ്ടി ഇന്റര്‍വ്യൂ പാനലിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍വേണ്ടിയാണ് ഈ തുകയില്‍ നല്ലൊരുപങ്കും വിനയോഗിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.

ജൂണ്‍ മാസം തന്നെ പേരിന് പത്രപരസ്യം നല്‍കാനും പ്രഹസന ഇന്റര്‍വ്യു നടത്താനുമാണ് വിദ്യാകേന്ദ്രത്തിലെ പ്രത്യേക കോക്കസ് ടീം പദ്ധതിയിട്ടിട്ടുള്ളതെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. 50,000ത്തിന് മുകളില്‍ റസീറ്റ് മുറിക്കണമെങ്കില്‍ നിര്‍ബന്ധമായും പാന്‍കാര്‍ഡ് നമ്പര്‍ ചേര്‍ക്കേണ്ടതുണ്ട്. ഇതൊഴിവാക്കാനും വരുമാനസ്രോതസ് കാണിക്കാതിരിക്കാനുംവേണ്ടി പല പേരുകളിലായാണ് റസീറ്റ് മുറിച്ചതെന്നാണ് വിവരം. ഉദ്യോഗാര്‍ത്ഥിയില്‍നിന്നും നാല് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പണം വാങ്ങിയ വിവരം നാട്ടിലും പോളി ടെക്‌നിക്കിലും പാട്ടായികഴിഞ്ഞിരുന്നു. 50 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന നിത്യാനന്ദ സ്വാമിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ഈ പ്രശസ്തമായ പോളിടെക്‌നിക്കിന് ഈ കോക്കസിന്റെ പ്രവര്‍ത്തി അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്. നിത്യാനന്ദ പോളി ടെക്‌നിക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയമനങ്ങളില്‍ അഴിമതി നടക്കുന്നതെന്നാണ് നിത്യാനന്ദാ വിദ്യാകേന്ദ്രത്തിന്റെ മറ്റു ഭാരവാഹികള്‍ ആരോപിക്കുന്നത്.

2010 മുതല്‍ നാല് വര്‍ഷക്കാലം സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ പ്രിന്‍സിപ്പളായി സേവനം അനുഷ്ഠിച്ചത് പയ്യന്നൂര്‍ കോളജിലെ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി റിട്ടയര്‍ചെയ്ത കരിവെള്ളൂര്‍ സ്വദേശി ഡോ. ബാലകൃഷ്ണനായിരുന്നു. 25,000 രൂപ ശമ്പളത്തിലായിരുന്നു ആത്മാര്‍ത്ഥതയോടെ അദ്ദേഹം ജോലിചെയ്തിരുന്നത്. തുടക്കത്തില്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതിരുന്ന എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ത്ഥികളുടേയും സ്റ്റാഫിന്റേയും സമരങ്ങളേയും മറ്റുപ്രശ്‌നങ്ങളേയും സമചിത്തതയോടെ കൈകാര്യംചെയ്യുകയും ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനം സ്ഥാപനത്തില്‍ മുതല്‍കൂട്ടായിരുന്നു.

എല്‍.ബി.എസ്. കോളജ്, തലശ്ശേരി എഞ്ചിനീയറിംഗ് കോളജ്, പയ്യന്നൂര്‍ ശ്രീ നാരായണഗുരു കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാളായി ജോലിചെയ്തിരുന്ന സുഗതനെ കോളജിന്റെ ഡീനായും നിയമിച്ചിരുന്നു. 40,000 രൂപയായിരുന്നു ഇദ്ദേഹത്തിന് ശമ്പളമായി നിശ്ചയിച്ചിരുന്നത്.

നല്ലരീതിയിലാണ് ഇരുവരും എഞ്ചിനിയറിംഗ് കോളജിനെ മുന്നോട്ട് കോണ്ടുപോയത്. മാനേജ്‌മെന്റിലെ ചിലരുടെ കള്ളക്കളികള്‍ കണ്ടുമടുത്ത ഇരുവരും മാനേജ്‌മെന്റുമായി ശീതസമരത്തിലുമായിരുന്നു. ഇതിനിടയില്‍ മനംമടുത്ത സുഗതന്‍ 2013 മെയ്മാസത്തോടുകൂടി ഇവിടത്തെ സ്ഥിതിയില്‍ ദുഖിതനായി രാജിവെച്ച് വീട്ടിലിരിക്കുകയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ഇദ്ദേഹം മട്ടന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ്് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പളായി ചുമതലയേറ്റിട്ടുണ്ട്.

സുഗതന്‍ പിരിഞ്ഞുപോയശേഷവും ഡോക്ടര്‍ ബാലകൃഷ്ണന്‍ തന്നെയാണ് പ്രിന്‍സിപ്പാളായി തുടര്‍ന്നിരുന്നത്. മാനേജ്‌മെന്റിന്റെ പീഡന പ്രവര്‍ത്തനങ്ങളില്‍ ദുഖിതനായി ഇദ്ദേഹവും പിന്നീട് സുഗതനെപോലെ സ്ഥാപനത്തില്‍നിന്നും സ്വയം പിരിഞ്ഞുപോവുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പുതന്നെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ജോയിന്റ് രജിസ്ട്രാറായി റിട്ടയര്‍ചെയ്ത ശശിധരന്‍ എന്ന എഞ്ചിനീയറിംഗ് കോളജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും മറ്റു ഓഫീസ് സ്റ്റാഫ് അംഗങ്ങളും സ്ഥാപനത്തിന്റെ അഴിമതിയും നീതീകരിക്കാത്ത പ്രവര്‍ത്തനവും മൂലം രാജിവെച്ച് പോവുകയുമായിരുന്നു ചെയ്തിരുന്നത്. ഡോ. ബാലകൃഷ്ണന്‍ പ്രിന്‍സിപ്പാളായി ഇരിക്കുമ്പോള്‍തന്നെയാണ് വര്‍ക്കിംഗ് പ്രസിഡന്റും ഏതാനുംചില ഡയറക്ടരും ചേര്‍ന്ന് മംഗളൂരുവില്‍നിന്നും ഡോ. രാജേഷ് റെയ് എന്ന പുതിയൊരു പ്രിന്‍സിപ്പാളിനെ കച്ചകെട്ടി ഇറക്കുകയായിരുന്നു. എഞ്ചിനീയറിംഗ് കോളജിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ നിയമനത്തെകുറിച്ചും വിദ്യാകേന്ദ്രം സെക്രട്ടറിയോ ട്രഷറോ മറ്റു ഡയറക്ടര്‍മാരോ ഒന്നും അറിഞ്ഞിരുന്നില്ല. പുതിയ പ്രിന്‍സിപ്പാളിന്റെ ശമ്പളവും ആനുകൂല്യവും കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഇതേകുറിച്ച് അടുത്തദിവസം...
നിത്യാനന്ദ പോളിടെക്‌നിക്കിലെയും എഞ്ചിനീയറിംഗ് കോളജിലെയും ഉദ്യോഗ നിയമനങ്ങളില്‍ കോഴ വിവാദം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:   Kasaragod, Kerala, Kanhangad, Information, Complaint, Vidya Kendra, Swami Nithyananda Ashram, Kanhangad, Kerala, India, Corruption in Ashram; complaint lodged.


നിത്യാനന്ദ പോളിടെക്‌നിക്കിലെയും എഞ്ചിനീയറിംഗ് കോളജിലെയും ഉദ്യോഗ നിയമനങ്ങളില്‍ കോഴ വിവാദം

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia