city-gold-ad-for-blogger

മാന്തോപ്പ് മൈതാന ഭൂമി ബാങ്കിന് പതിച്ചു നല്‍കാനുള്ള നീക്കം വിവാദമാകുന്നു

മാന്തോപ്പ് മൈതാന ഭൂമി ബാങ്കിന് പതിച്ചു നല്‍കാനുള്ള നീക്കം വിവാദമാകുന്നു
കാഞ്ഞങ്ങാട്: ചരിത്ര ഭൂമിയായ ഹൊസ്ദുര്‍ഗിലെ മാന്തോപ്പ് മൈതാനിയില്‍ മൂന്ന് സെന്റ് ഭൂമി ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന് പതിച്ചു നല്‍കാനുള്ള നീക്കം വിവാദമാകുന്നു. മാന്തോപ്പ് മൈതാനിയിലെ രണ്ട് സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്ക് കൈയ്യേറിയതായി പുറത്തുവന്നു. ബാങ്ക് കെട്ടിടത്തിന് തൊട്ട് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാമ്പ് വേണ്ടര്‍ കെട്ടിടം കൈയ്യേറ്റ ഭൂമിയിലാണെന്ന് വ്യക്തമായി.


ഖാദി ബോര്‍ഡിന് മാന്തോപ്പ് മൈതാനിയില്‍ രണ്ട് സെന്റ് സ്ഥലം പതിച്ചു നല്‍കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൊസ്ദുര്‍ഗ് ബാങ്ക് രംഗത്തിറങ്ങുകയും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. നീണ്ട നിയമ യുദ്ധത്തിന് ശേഷം സ്ഥലം ഹൊസ്ദുര്‍ഗിന് ബാങ്കിന് പതിച്ചു നല്‍കണമെന്നും ഖാദി ബോര്‍ഡിന് മറ്റൊരു സ്ഥലം കണ്ടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ടൗണ്‍ ഹാളിനടുത്ത് സിപിഐ ഓഫീസ് പ്രവര്‍ത്തിക്കുന്ന എംഎന്‍ സ്മാരക മന്ദിരത്തിന് അടുത്ത് രണ്ട് സെന്റ് സ്ഥലം പതിച്ചുനല്‍കുന്നതിനുള്ള റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫീസില്‍ നിന്ന് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് ബേങ്കിന് 3 സെന്റ് സ്ഥലം പതിച്ചു നല്‍കുന്നതിനുള്ള നിര്‍ദ്ദേശം കാഞ്ഞങ്ങാട് സബ്കലക്ടര്‍ പി.ബാലകിരണ്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ആവേശം ഇന്നും അലയടിച്ചു നില്‍ക്കുന്ന ചരിത്ര ഭൂമിയായ മാന്തോപ്പ് മൈതാനിയെ വെട്ടിമുറിക്കുന്ന നീക്കങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെന്നപോലെ കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തും ഏറെ സജീവമായിരുന്നു എന്നതാണ് വൈരുദ്ധ്യം. കോണ്‍ഗ്രസ് നേതാവ് എ.മോഹനന്‍ നായര്‍ പ്രസിഡണ്ടായ ഹൊസ്ദുര്‍ഗ് ബാങ്കില്‍ മുസ്ലീംലീഗിനും ബിജെപിക്കും ഡയറക്ടര്‍മാരുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് മാന്തോപ്പ് മൈതാനിയില്‍നിന്ന് 3 സെന്റ് സ്ഥലം പതിച്ചു കിട്ടാന്‍ ബാങ്ക് ഭരണസമിതി കരുക്കള്‍ കൂടുതല്‍ സജീവമായി നീക്കിതുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാന്തോപ്പ് മൈതാനിയിലെ രണ്ട് സെന്റ് സ്ഥലം കയ്യേറിയ ബാങ്ക് കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിതുടങ്ങിയിട്ടുണ്ട്.

മാന്തോപ്പ് പതിച്ചു നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് കെ.മാധവന്‍

മാന്തോപ്പ് മൈതാന ഭൂമി ബാങ്കിന് പതിച്ചു നല്‍കാനുള്ള നീക്കം വിവാദമാകുന്നു
K.Madhavan
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനത്തില്‍ 3 സെന്റ്സ്ഥലം ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന് പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്‍ രംഗത്ത്. സ്ഥലം പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയക്കും. സ്വാതന്ത്ര്യ സമര കാലത്ത് പല ചരിത്ര മുഹൂര്‍ ത്തങ്ങള്‍ക്കും സാക്ഷിയായ മാന്തോപ്പ് മൈതാനി പതിച്ചുനല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെ.മാധവന്‍ ആവശ്യപ്പെട്ടു. പലപ്പോഴായി മാന്തോപ്പ് മൈതാനി പതിച്ചു നല്‍കാനുള്ള നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ അതിനെ ചെറുത്ത് തോല്‍പ്പിച്ചത് കാഞ്ഞങ്ങാട്ടെ ജനാവലിയാണെന്നും ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തവരില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഏക സമരപോരാളിയായ കെ.മാധവന്‍ ഓര്‍മ്മിപ്പിച്ചു.


ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിന്റെ നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കാനുള്ള നീക്കം ഉണ്ടായപ്പോള്‍അതിനെതിരെ ആദ്യം ശബ്ദിച്ച തും അന്നത്തെ മുഖ്യമന്ത്രി ഏ.കെ.ആന്റണിക്ക് കത്തയച്ചതും കെ.മാധവനാണ്. താലൂക്ക് ഓഫീസിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം ഭാഗീകമായി പൊളിച്ചുമാറ്റി മിനി സിവില്‍സ്റ്റേഷന്‍ പണിയാനുള്ള നീക്കമാണ് അന്ന് നടന്നത്. മിനി സിവില്‍ സ്റ്റേഷന് അന്നത്തെ മന്ത്രി കെ.എം.മാണി തറക്കില്ലിടുകയും ചെയ്തതാണ്. കെ.മാധവന്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടങ്ങി കെട്ടിടം പൊളിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി റദ്ദാക്കുകയായിരുന്നു.
അതിനിടെ മാന്തോപ്പ് മൈതാനി ഹൊസ്ദുര്‍ഗ് ബാങ്കിന് പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ നാളെ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മാന്തോപ്പ് മൈതാനിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിക്കും. ചരിത്രഭൂമി സംരക്ഷിക്കാനെന്ന മുദ്രാവാക്യം മുഴക്കി സംഘടിപ്പിക്കുന്ന യുവജന കൂട്ടായ്മ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ്.

Keywords: Hosdurg, Kanhangad, Manthop-stadium-land,Co-operation-bank, Kasaragod,K.Madhvan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia